കേരളം രൂക്ഷമായ വിലക്കയറ്റത്തിലേക്ക്..പച്ചക്കറി മുതൽ അരിക്കും പഞ്ചസാരയ്ക്കും ഇറച്ചിക്കും വരെ പൊള്ളുന്ന വിലയാണ് വിപണിയിലുള്ളത്..

ഇനി ഓണക്കാലമാണ് .അതിനിടയിൽ മഴക്കെടുതിയും മലയാളികളുടെ ആശങ്ക വർധിപ്പിക്കുകയാണ് . കേരളം രൂക്ഷമായ വിലക്കയറ്റത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് പൊതുവിപണിയിൽ കാണുന്നത്. അരിക്കൊപ്പം നിത്യോപയോഗ സാധനങ്ങളായ പലവ്യഞ്ജനങ്ങൾക്കും പത്ത് ദിവസത്തിനുള്ളിൽ വൻതോതിലാണ് വില വർദ്ധിച്ചിരിക്കുന്നത്. തിരുവോണത്തിന് സദ്യവട്ടങ്ങൾ ഒരുക്കാൻ നാടൊരുങ്ങുന്നതിന് മുൻപേ സംസ്ഥാനത്ത് സർവമേഖലയിലും കടുത്ത വിലക്കയറ്റം.
പച്ചക്കറി മുതൽ അരിക്കും പഞ്ചസാരയ്ക്കും ഇറച്ചിക്കും വരെ പൊള്ളുന്ന വിലയാണ് വിപണിയിലുള്ളത്. മാറിയ കാലാവസ്ഥയും ഇതര സംസ്ഥാനങ്ങളിൽ ഉത്പാദനം കുറഞ്ഞതുമാണ് കേരളത്തെ പട്ടിണിയിലേക്ക് തള്ളിയിടുന്ന പണപ്പെരുപ്പത്തിന് പ്രധാന കാരണം. ദേശീയ ശരാശരിയേക്കാൾ ഉയർന്ന പണപ്പെരുപ്പ നിരക്കാണ് അടുത്തകാലത്തായി സംസ്ഥാനം രേഖപ്പെടുത്തുന്നത്.മഴയുടെ കുറവ് മൂലം മറ്റ് സംസ്ഥാനങ്ങളിൽ അരി ഉൽപ്പാദനം കുറഞ്ഞതും ഇന്ധനവില വർദ്ധനവും പാചകവാതക ക്ഷാമവും വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
വരാനിരിക്കുന്ന ഓണക്കാലം വിലക്കയറ്റത്തിൽ പൊള്ളുമോ എന്നആശങ്കയിലാണ് ഉപഭോക്താക്കൾ. ഓണത്തോടനുബന്ധിച്ച് പച്ചക്കറികൾക്ക് വില കൂടുന്നത് പതിവാണെങ്കിലും ഇത്തവണ നേരത്തെ തന്നെ കമ്പോളം പൊള്ളുകയാണ്. അരികച്ചവടത്തിൽ സാധാരണക്കാർക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മട്ട വടി അരിക്ക് കിലോയ്ക്ക് 50 രൂപയിൽ നിന്ന് 65 രൂപയായി ഒറ്റയടിക്ക് വർദ്ധിച്ചു. സുലേഖ അരിക്ക് 45-ൽ നിന്ന് 55 രൂപയായും, ജയ അരിക്ക് 45-ൽ നിന്ന് 54 രൂപയായും വില ഉയർന്നു. അരിവില വർദ്ധിച്ചതോടെ
ഹോട്ടലുകളിൽ ഊണിന് 90 രൂപ മുതൽ 100 രൂപ വരെ നൽകേണ്ടി വരുമെന്നാണ് സൂചന. അരി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ ഒരു കൃഷിക്കാലം നഷ്ടമായതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.പലവ്യഞ്ജനങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. പഞ്ചസാര കിലോയ്ക്ക് 45-ൽ നിന്ന് 55 രൂപയായി ഉയർന്നു. ഉഴുന്ന് വില 130-ൽ നിന്ന് 150-ലേക്ക് എത്തിയതോടെ പ്രഭാതഭക്ഷണ ശീലങ്ങളെപ്പോലും ഇത് ബാധിച്ചു തുടങ്ങിയിട്ടുണ്ട്. മുളകിന്റെ വിലയിലാണ് ഏറ്റവും ഭീമമായ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
സാധരണ മുളകിന് കിലോയ്ക്ക് 100 രൂപയും കാശ്മീരി മുളകിന് 150 രൂപയുമാണ് വർദ്ധിച്ചത്. പയറിന് കിലോയ്ക്ക് 20 രൂപയുടെ വർദ്ധനവുമുണ്ടായിട്ടുണ്ട്.ചുരുക്കത്തിൽ കേരളത്തിനപ്പുറം എന്ത് സംഭവിച്ചാലും അത് പ്രത്യക്ഷത്തിൽ മലയാളികളെ ബാധിക്കുന്ന അവസ്ഥയായിരിക്കുന്നു. സർവ മേഖലയിലും വിലക്കയറ്റം എന്ന് പറയുമ്പോൾ അതിൻ്റെയൊക്കെ വരവ് പുറത്തു നിന്നാണ് എന്നതാണ് വലിയ ആശങ്ക.
https://www.facebook.com/Malayalivartha


























