മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഭരണകക്ഷി എം.എൽ.എ തന്നെ കൊലപാതകം, മയക്കുമരുന്നു, മാഫിയ, കള്ളക്കടത്ത് തുടങ്ങിയ ഗൗരവതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഭരണകക്ഷി എം.എൽ.എ തന്നെ കൊലപാതകം, മയക്കുമരുന്നു, മാഫിയ, കള്ളക്കടത്ത് തുടങ്ങിയ ഗൗരവതരമായ ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. സി.പി.എം നേതാക്കളെ വരെ മുഖ്യമന്ത്രി കബളിപ്പിക്കുകയാണെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
എല്ലാം അന്വേഷിക്കും എന്നാണ് എം.വി ഗോവിന്ദനും ടി.പി.രാമകൃഷ്ണനും പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം മല എലിയെ പ്രസവിച്ചതുപോലെയാണ്. ആരോപണ വിധേയരായ എ.ഡി.ജി.പി അജിത്കുമാറും മുഖ്യമന്ത്രിയുടെ സെക്രട്ടറി പി.ശശിയും സ്ഥാനമൊഴിയാതെ എന്തന്വേഷണമാണ് നടക്കുന്നത്.
എ.ഡി.ജി.പിയുടെ കീഴിലുള്ള ഉദ്യോഗ്‌സഥർ അയാൾക്കെതിരെ നടത്തുന്ന അന്വേഷണം പ്രഹസനമായിരിക്കും. പിണറായി വിജയന്റെ എല്ലാ ദുർനടപ്പുകളുടെയും തെളിവ് എ.ഡി.ജി.പി ക്കറിയാം. അയാളെ സ്ഥാനത്ത് നിന്ന് നീക്കിയാൽ മുഖ്യമന്ത്രിയുടെ കസേര ഇളകും. അന്വേഷണം ശരിയായി നടക്കണമെങ്കിൽ അത് കേന്ദ്ര ഏജൻസിയെ ഏല്പിക്കുകയാണ് വേണ്ടതെന്ന് സുരേന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha