കേരളം ഉണ്ടെന്ന് കാണിക്കുന്നതിന് വേണ്ടി മാത്രമാണ് ആമ പരിപാലന കേന്ദ്രം അനുവദിച്ചിരിക്കുന്നത്; കേരളത്തെ പരിഹസിക്കുകയാണ്; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് സംശയം തോന്നുന്നതാണ് കേന്ദ്ര ബജറ്റ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിന് ഒന്നുമില്ലെന്നും എയിംസിനെ കുറിച്ചാണ് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ സംസാരിച്ചത് എന്നും അദ്ദേഹം പറഞ്ഞു . അതെങ്കിലും കിട്ടുമെന്ന് കരുതി. എയിംസുമില്ല അതിവേഗ റെയില്‍ പാതയും ഇല്ല. കേരളത്തിന് വേണ്ടി ഒരു പ്രഖ്യാപനവും ഇല്ലെന്നത് സങ്കടകരമാണ് എന്നും അദ്ദേഹം പറഞ്ഞു .
പഴയ ഫിനാന്‍സ് കമ്മിഷന്‍ കേരളത്തിന് നല്‍കിയത് 1.92 ശതമാനം മാത്രമാണ്. പതിനാറാം ഫിനാന്‍സ് കമ്മിഷന് മുന്നില്‍ കേരളത്തിനു വേണ്ടി അതിശക്തമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. വികസിത കേരളമെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് ബി.ജെ.പി നേതാക്കളും പിന്നീട് പ്രധാനമന്ത്രിയും പറഞ്ഞത്. ഇങ്ങനെയാണ് ഇവര്‍ കേരളത്തെ വികസിപ്പിക്കുന്നതെങ്കില്‍ ഇതൊരു മുന്നറിയിപ്പാണ്. എത്രത്തോളം അവഗണനയോടെയാണ് കേരളത്തെ ബി.ജെ.പി കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു .
കേരളം ഉണ്ടെന്ന് കാണിക്കുന്നതിന് വേണ്ടി മാത്രമാണ് ആമ പരിപാലന കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കേരളത്തെ പരിഹസിക്കുകയാണ്. കേന്ദ്രമന്ത്രിമാര്‍ എന്തൊക്കെയാണ് കേരളത്തില്‍ വന്ന് പറഞ്ഞത്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ബന്ധമില്ലെന്നാണ് ബജറ്റിലൂടെ വ്യക്തമാകുന്നത് എന്നും അദ്ദേഹം പറഞ്ഞു .
റബര്‍ താങ്ങുവില 250 രൂപയാക്കുമെന്ന് എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചതാണ്. കര്‍ഷകര്‍ക്ക് പ്രകടനപത്രികയിലെ കടലാസ് ചുരുട്ടി കഴിക്കാന്‍ പറ്റില്ലല്ലോ. പത്ത് വര്‍ഷം കൊണ്ട് ഇവര്‍ ആകെ വര്‍ധിപ്പിച്ചത് 50 രൂപ മാത്രമാണ്. റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഒരു സഹായവുമില്ല. കാര്‍ഷിക മേഖല ഒന്നാകെ തളര്‍ച്ചയിലാണ്. തളര്‍ന്നു പോകുന്ന മേഖലകള്‍ക്ക് സംരക്ഷണമാണ് ബജറ്റിലൂടെ ചെയ്യേണ്ടത്. അക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ട് എന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha























