കൊടും ക്രിമിനലുകള്‍ക്ക് നൂറു കണക്കിന് ദിവസം പരോള്‍ നല്‍കുന്ന ഗൗരവതരമായ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം; ഗുരുതരമായ ക്രമക്കേടുകളാണ് ജയിലുകളില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി സതീശൻ

ജയിലില്‍ കിടക്കുന്ന കൊടും ക്രിമിനലുകള്‍ക്ക് എല്ലാ നിയമങ്ങളും ലംഘിച്ച് നൂറു കണക്കിന് ദിവസം പരോള്‍ നല്‍കുന്ന ഗൗരവതരമായ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്നാല്‍ റൂള്‍സ് ഓഫ് പ്രൊസീജ്യര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് സര്‍ക്കാരിന്റെ ഇംഗിതത്തിന് വഴങ്ങി സര്‍ക്കാരിനും സി.പി.എമ്മിനും താല്‍പര്യമില്ലാത്തതും സി.പി.എം പ്രതിരോധത്തിലാകുന്നതുമായ വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാടിന് സ്പീക്കര്‍ കുടപിടിക്കുകയാണ്.
കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ എം.എല്‍.എയുടെ ഓഫീസിലേക്ക് മാര്‍ച്ച് ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച വിഷയവും ചര്‍ച്ച ചെയ്തില്ല എന്നും അദ്ദേഹം പറഞ്ഞു . പൊലീസിന് നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞതിന് 20 വര്‍ഷം തടവ് ശിക്ഷ ലഭിച്ച പ്രതികള്‍ക്ക് എല്ലാ ചട്ടങ്ങളും ലംഘിച്ച് പരോള്‍ നല്‍കുകയാണ്. ആദ്യത്തെ പ്രതിക്ക് ആറു ദിവസം പരോള്‍ നല്‍കി. പിന്നീടത് നീട്ടിക്കൊടുത്തു. മൂന്നാമതായി സര്‍ക്കാരും പരോള്‍ നീട്ടി നല്‍കി. ജയിലില്‍ പോയി ഒരു മാസത്തിനിടെ മൂന്നു തവണ പരോള്‍ നീട്ടിക്കൊടുക്കുന്ന സാഹചര്യമുണ്ടായി.
ടി.പി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളില്‍ ആയിരത്തില്‍ അധികം ദിവസം പരോള്‍ കിട്ടിയ പ്രതികളുണ്ട്. മൂന്ന് വര്‍ഷത്തിലധികം അവര്‍ ജയിലിന് പുറത്തായിരുന്നു. തടവുകാരില്‍ നിന്നും പണം വാങ്ങി പരോള്‍ നല്‍കുന്ന ഒരു ഡി.ഐ.ജിയാണ് പിണറായി വിജയന്റെ പോലീസിന് കീഴിലുണ്ടായിരുന്നത് എന്നും അദ്ദേഹം പറഞ്ഞു .
ഗുരുതരമായ ക്രമക്കേടുകളാണ് ജയിലുകളില്‍ നടക്കുന്നത്. കൊടുംക്രൂരകൃത്യം ചെയ്ത കൊടും ക്രിമിനലുകള്‍ക്കാണ് പരോള്‍ നല്‍കുന്നത്. ഏറ്റവും അടുത്ത ബന്ധു മരിക്കുകയോ ഗുരുതരമായ രോഗം ബാധിക്കുകയോ ചെയ്താല്‍ മാത്രമെ പരോള്‍ അനുവദിക്കാവൂ. ആയിരത്തില്‍ അധികം ദിവസം എങ്ങനെയാണ് ടി.പി കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ ലഭിച്ചത്? ആയിരത്തില്‍ അധികം ദിവസവും ഇവരുടെ ബന്ധുക്കള്‍ മരിക്കുകയോ ആശുപത്രിയില്‍ കിടക്കുകയോ ചെയ്‌തോ? സി.പി.എമ്മിന് വേണ്ടി കൊല നടത്തിയ പ്രതികള്‍ക്ക് നിയമം കാറ്റില്‍പ്പറത്തി പരോള്‍ അനുവദിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha

























