സ്വർണക്കവർച്ചയിലെ അന്വേഷണം ഒരു സ്ഥലത്തും എത്താത്ത അവസ്ഥ ; ശബരിമലയിലെ സ്വർണക്കൊള്ളയിലെ അന്വേഷണം അപകടകരമായ നിലയിലേക്കെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

അപകടകരമായ നിലയിലേക്ക് ശബരിമലയിലെ സ്വർണക്കൊള്ളയിലെ അന്വേഷണം പോകുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ പ്രതികളും പുറത്തിറങ്ങുകയും ഇനിയും അകത്ത് പോകേണ്ട പ്രതികൾ പുറത്ത് നിൽക്കുകയുമാണ്. ബാക്കിയുള്ള പ്രതികളിലേക്ക് അന്വേഷണം പോകുന്നില്ലെന്നത് അപകടകരമാണ്. സി.പി.എമ്മിനും സർക്കാരിനും വേണ്ടപ്പെട്ട പ്രതികളാണ് പുറത്ത് നിൽക്കുന്നത്.
സർക്കാർ തന്നെ തകർന്നു വീഴുമെന്ന സ്ഥിതിയിലേക്ക് പോകുമെന്ന തിരിച്ചറിവിലാണ് മുഖ്യമന്ത്രിയുടെ അറിവോടെ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിൽ അനധികൃതമായി ഇടപെടുന്നത്. അതുകൊണ്ടാണ് ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം നിഷേധിച്ച പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള അവസ്ഥയുണ്ടായത്. ഒരു അന്വേഷണവും നടക്കുന്നില്ല. തൊണ്ടിമുതൽ കണ്ടെത്തുകയോ തെളിവുകൾ ശേഖരിക്കുകയോ ചെയ്തിട്ടില്ല. എല്ലാ വിഭാഗം ജനങ്ങളെയും ഞെട്ടിക്കുകയും കേരളത്തിന് അപമാനമാകുകയും ചെയ്ത ശബരിമലയിലെ സ്വർണക്കവർച്ചയിലെ അന്വേഷണം ഒരു സ്ഥലത്തും എത്താത്ത അവസ്ഥയിലേക്ക് പോകുകയാണ്.
സമാനതകളില്ലാത്ത സംഭവങ്ങൾ നടക്കുമ്പോൾ സമാനതകളില്ലാത്ത പ്രതിഷേധങ്ങളുണ്ടാകും. കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധത്തിന്റെ പ്രതിഫലനമായാണ് നിയമസഭാ കവാടത്തിൽ നിന്നും പ്രതിപക്ഷാംഗങ്ങൾ സമരം നടത്തുന്നത്. അയ്യപ്പന്റെ സ്വർണം കവർന്നിട്ട് ഇതാണോ സ്ഥിതിയെന്ന പരിഭ്രാന്തിയിലാണ് കേരളത്തിലെ ജനങ്ങൾ.
90 ദിവസമായിട്ടും പ്രാഥമിക കുറ്റപത്രം പോലും സമർപ്പിക്കാത്തത് എന്തുകൊണ്ടാണ്? അത് കൊടുത്തിരുന്നെങ്കിൽ പ്രതികൾ പുറത്ത് ഇറങ്ങില്ലായിരുന്നു. തെളിവുകൾ ശേഖരിക്കുകയോ തൊണ്ടി മുതല് കണ്ടെടുക്കുകയോ ഏത് കോടീശ്വരനാണ് വിറ്റതെന്നോ കണ്ടെത്തിയിട്ടില്ല. ക്യൂവിൽ നിൽക്കുന്ന പ്രതികളെ കൂടി അറസ്റ്റു ചെയ്യേണ്ടി വരുമെന്നതിനാലാണ് അന്വേഷണം മുന്നോട്ട് പോകാത്തത്.
പ്രതികൾക്ക് ജാമ്യം കിട്ടുന്നതിൽ കേരളത്തിലെ ജനങ്ങൾക്കും പ്രതിപക്ഷത്തിനും ആശങ്കയുണ്ട്. ജയിലിൽ കിടക്കുന്ന പ്രതികൾ പുറത്തിറങ്ങിയാൽ എന്തെങ്കിലും തെളിവുകൾ ബാക്കിയുണ്ടാകുമോ? പ്രധാനപ്പെട്ട പ്രതികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. അന്വേഷണം നല്ലരീതിയിൽ മുന്നോട്ട് പോയാൽ നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് മറുപടി പറയേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha

























