കേരളം തകര്‍ച്ച നേരിടുന്ന സംസ്ഥാനമാണ്; സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായ കാലഘട്ടം കേരളത്തിന്റെ ഭരണ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

യു.ഡി.എഫ് പുതുയുഗ യാത്ര എ.ഐസി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുമെന്ന് . കേരളത്തിലെ വിവിധ നിയോജക മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന പൊതുസമ്മേളനത്തോടെ ജാഥ അവസാനിക്കും. പത്ത് വര്‍ഷമായി അധികാരത്തില്‍ ഇരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തെറ്റുകളും ദുഷ്‌ചെയ്തികളും ദുര്‍ഭരണവും രൂക്ഷമായി വിമര്‍ശിച്ചാണ് പ്രതിപക്ഷം മുന്നോട്ട് പോയത്. കേരളം തകര്‍ച്ച നേരിടുന്ന സംസ്ഥാനമാണ്. സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായ കാലഘട്ടം കേരളത്തിന്റെ ഭരണ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. സമ്പദ് വ്യവസ്ഥ പൂര്‍ണമായും തകര്‍ന്നു എന്നും അദ്ദേഹം പറഞ്ഞു .
നികുതി പിരിവിന് ആനുപാതികമല്ല ചെലവ്. വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പണമില്ലാത്ത അവസ്ഥയാണ്. കോടികളാണ് കടമെടുക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ 6 ലക്ഷം കോടിയോളം രൂപയുടെ കടബാധ്യതയാണ് നമ്മുടെ തലയ്ക്കു മീതെ വരുന്നത്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. വിദേശത്തേക്ക് പഠനത്തിന് പോകുന്ന കുട്ടികളുടെ എണ്ണം ഇതുപോലെ തുടര്‍ന്നാല്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ കേരളം വൃദ്ധസദനമായി മാറും. കാര്‍ഷിക മേഖലയും തകര്‍ച്ചയിലാണ്. തീരപ്രദേശം സങ്കടത്തിലാണ്. വന്യജീവി ആക്രമണം രൂക്ഷമാകുന്നു. പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാന്റ് പോലും നല്‍കുന്നില്ല. ഇതൊക്കെ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് എതിരായ കുറ്റപത്രം തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അവതരിപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു .
സാധാരണയായി തിരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന ജാഥകളില്‍ നിന്നും വ്യത്യസ്തമായിരിക്കും പുതുയുഗ യാത്ര. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനൊപ്പം ഭാവി കേരളം എങ്ങനെയായിരിക്കുമെന്ന് പറയുന്നതിന് വേണ്ടിയാകും ഭൂരിഭാഗം സമയവും ചെലവഴിക്കുന്നത്. സര്‍ക്കാര്‍ പരാജയപ്പെട്ട മേഖലകളിലൊക്കെ യു.ഡി.എഫിന് ബദല്‍ പദ്ധതികളുണ്ട്. അത് വെറും പ്രഖ്യാപനമല്ല. വിശ്വാസ്യതയുള്ള വിദഗ്ധരുടെ സേവനം ഉപയോഗിച്ച് തയാറാക്കിയ വിഷന്‍ ഡോക്യുമെന്റ് എല്ലാ പ്രധാനപ്പെട്ട വിഷയങ്ങളിലുമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി യു.ഡി.എഫ് നേതൃത്വം വിവിധ മേഖലകളിലെ വിദഗ്ധരുമായി നടത്തിയ കൂടിക്കാഴ്ചകളിലൂടെയും കോണ്‍ക്ലേവുകളിലെയും ഉരുത്തിരിഞ്ഞ് വന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള ആശയങ്ങളുണ്ട് എന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha
























