ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ഫോട്ടോ അടൂര്‍ പ്രകാശിന്റേതു മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്റേതുമുണ്ട്; അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം അടൂര്‍ പ്രകാശിന്റെ ഫോട്ടോ ഉണ്ടെന്നതു മാത്രമാണല്ലോ പ്രശ്‌നം. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ഫോട്ടോ അടൂര്‍ പ്രകാശിന്റേതു മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്റേതുമുണ്ട്. ആര്‍ക്കെങ്കിലും ഒപ്പം ഫോട്ടോ എടുത്തതിന് ചോദ്യം ചെയ്യുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യട്ടെ. അതില്‍ ഒരു വിരോധവുമില്ല. സി.പി.എം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
അടൂര്‍ പ്രകാശാണോ സ്വര്‍ണം കവര്‍ന്നത്? 2019-ല്‍ സി.പി.എം കേരളം ഭരിക്കുമ്പോള്‍ അവര്‍ നിയമിച്ച ദേവസ്വം ബോര്‍ഡ് ദേവസ്വം മന്ത്രിയുടെ അറിവോടെയാണ് സ്വര്‍ണക്കവര്‍ച്ച നടത്തിയത്. അറിയപ്പെടുന്ന സി.പി.എം നേതാക്കളാണ് ജയിലില്‍ പോയതും. 2019-ലെ മോഷണം പുറത്തറിഞ്ഞില്ലെന്നു വ്യക്തമായപ്പോള്‍ 2024-ല്‍ വീണ്ടും മോഷണത്തിന് ശ്രമിച്ചെന്ന ഗുരുതര ആരോപണം ഉന്നയിച്ചതും കോടതിയാണ് എന്നും അദ്ദേഹം പറഞ്ഞു . ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ കാലത്തെ ദേവസ്വം ബോര്‍ഡുകളാണ് കവര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയതെന്നു വ്യക്തമാണ്. എന്തെങ്കിലും തെളിവ് ശേഖരിക്കണമെങ്കില്‍ ആരെ വേണമെങ്കിലും വിളിക്കട്ടെ.
എന്നെ വിളിച്ചാല്‍ ഞാനും പോകും. ചര്‍ച്ചയല്ല വേണ്ടത്. ഇപ്പോഴത്തെ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് എസ്.ഐ.ടിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് അവസാനിപ്പിക്കണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. നേരത്തെ തിരുവഞ്ചൂര്‍ നോട്ടീസ് നല്‍കിയപ്പോള്‍ കോടതിയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ ചര്‍ച്ച ചെയ്യാനാകില്ലെന്ന നിലപാടാണ് ഭരണപക്ഷം സ്വീകരിച്ചത്. ഇപ്പോള്‍ ചര്‍ച്ച ചെയ്യാമെന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. ജനങ്ങള്‍ ഗൗരവത്തോടെ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. എല്ലാ പ്രതികളും പുറത്തിറങ്ങുകയാണ്. വിചാരണ കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം നിഷേധിച്ച പ്രതികളാണ് കുറ്റപത്രം നല്‍കാത്തതിനെ തുടര്‍ന്ന് സ്വാഭാവിക ജാമ്യത്തില്‍ പുറത്തിറങ്ങുന്നത് എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























