വൈറസിന് മുന്നില്‍ മനുഷ്യരൊന്നും ഒന്നുമല്ല; മുഖാവരണം കൊണ്ട് മനുഷ്യനെ തിരിച്ചറിയാത്തവരാക്കി കൊറോണ... ജോലി നഷ്ടപ്പെട്ട തന്റെ കുടുംബം കടന്നുപോകുന്ന വിവിധ തലങ്ങളെ വരച്ചിട്ട് കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയും ഇപ്പോള്‍ ദുബായില്‍ താമസിക്കുന്ന യുവ എഴുത്തുകാരിയുമായ മലയാളി യുവതിയുടെ വാക്കുകളിങ്ങനെ...

കോവിഡ് മഹാമാരി പ്രതിസന്ധിയിലാക്കിയത് നിരവധി ജീവിതങ്ങളെയാണ് . നിരവധിപേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത് . ശമ്പളമില്ലാത്ത അവധിയിലാണ് മറ്റു പലരും. ജോലി നഷ്ടത്തിലൂടെ ഏറ്റവുമധികം ദുരിതത്തിലായത് കുടുംബവുമായി വിദേശത്തു കഴിഞ്ഞിരുന്നവര്‍ക്കാണ് . മാസവരുമാനം മുഴുവന്‍ താമസ വാടക, സ്‌കൂള്‍ ഫീസ്, വീട്ടുചെലവ് എന്നിവയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന മധ്യവര്‍ഗക്കാര്‍ക്ക് പിന്നീട് ഒന്നും ബാക്കിയാകാറില്ല. ഈ സാഹചര്യത്തില്‍ ജോലി നഷ്ടപ്പെട്ട തന്റെ കുടുംബം കടന്നുപോകുന്ന വിവിധ തലങ്ങളെ വരച്ചിടുകയാണ് കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയും ഇപ്പോള്‍ ദുബായില്‍ താമസിക്കുന്ന വ്യക്തിയുമായി യുവ എഴുത്തുകാരിയുമായ മഞ്ജു ദിനേശ് :
മഞ്ജു ദിനേശിന്റെ വാക്കുകള്‍ ഇങ്ങനെ
''മാര്‍ച്ചില്‍ സ്‌കൂള്‍ പൂട്ടിയ മകനും ജോലി നഷ്ടപെട്ട ഭര്‍ത്താവും വീട്ടിലിരിക്കാന്‍ തുടങ്ങിയതുകൊണ്ട് കൊറോണ വാര്‍ത്തകള്‍ വലുതായി ബാധിക്കാത്ത മട്ടായിരുന്നു ജീവിതം, തുടക്കത്തില്‍. ഇടയ്ക്കിടെ പാര്‍ക്കിലും മാളിലും ബന്ധുവീട്ടിലുമൊക്കെ പോയി സമയം പോകവേ പെട്ടന്നാണ് നാട്ടിലും ഇവിടെയുമൊക്കെ ലോക്ഡൗണ്‍ എന്ന കാര്‍മേഘപടലം വന്ന് മൂടുന്നത്.
കൊറോണയുടെ ട്രോളുകളും തമാശകളും ഒക്കെയായി ഒരാഴ്ച കടന്നു പോയി. ജോലി അന്വേഷണത്തിലായിരുന്നു ഭര്‍ത്താവ്, അപ്പോഴും. കൊറോണ അതും വെള്ളത്തിലാക്കി. നാട്ടില്‍ പാത്രം കൊട്ടുകയും വിളക്ക് തെളിയിക്കുകയും ഇവിടെ ദേശീയഗാനം ആലപിക്കുകയും ഒക്കെ ചെയ്തപ്പോള്‍ ഒന്നും മിണ്ടാതെ ഇതൊക്കെ നമുക്ക് വേണ്ടി കഷ്ടപ്പെടുന്നവര്‍ക്കായിട്ടിട്ടുള്ള നന്ദി പ്രകടനമാണെന്നു മനസ്സിലാക്കി വീട്ടില്‍ ഒതുങ്ങിക്കൂടി.
പതിയെ മരണനിരക്കുകളും വൈറസ് വ്യാപനവും ഒരു ദുരന്തമായി നമ്മുടെ മുന്നില്‍ തകര്‍ത്താടുന്നത് ഭീതിയോടെ അറിഞ്ഞു. നമ്മളില്‍ ഒരാള്‍ക്ക് വന്നാല്‍ മാത്രമേ നമുക്കും ഇതിന്റെ ഭീകരാവസ്ഥ മനസിലാകൂ എന്ന് അറിയവേ രാഷ്ട്രീയ മതചിന്തകള്‍ക്ക് അതീതമായി 'ഒന്നാണ് നമ്മള്‍' എന്നുള്ള തത്ത്വം ലോകം അറിയുന്നത് കൗതുകത്തോടെ നോക്കിക്കണ്ടു.
സ്‌നേഹത്തിന്റെ അവതാരമോ?
പത്തുവയസ്സുകാരന്‍ മകന് കൊറോണയോട് ദേഷ്യം. കളിക്കാനോ പുറത്തിങ്ങാനോ സമ്മതിക്കാത്ത കൊറോണയെ സ്വന്തം അമ്മയോട് താരതമ്യപ്പെടുത്തി. കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയപ്പോള്‍ കെട്ടിപ്പിടിച്ചു സോറി പറച്ചിലും കരച്ചിലും പിന്നീടത് പ്രാര്‍ഥനയിലേക്കും വഴിമാറി. അവന്റെ കൂട്ടുകാരനും കുടുംബത്തിനും പോസിറ്റീവ് ആയെന്നുള്ള വാര്‍ത്ത കേട്ടപ്പോള്‍ ഓടിച്ചെന്നു ഭഗവാനോട് 'അവര്‍ക്കൊന്നും വരുത്തല്ലേ ദൈവമേ, ഇതൊന്ന് മാറ്റിത്തരുമോ?'
എന്ന് കൈകൂപ്പിയുള്ള അപേക്ഷയും കണ്ണീരും കണ്ടപ്പോള്‍, സ്വാര്‍ഥതയില്ലാതെ ലോകത്തിലെ സകലര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാന്‍ നമ്മളെ പഠിപ്പിച്ച കൊറോണ സ്‌നേഹത്തിന്റെ രൂപത്തിലും അവതരിച്ചോയെന്നൊരു സംശയം.
പുതിയ പാചക പരീക്ഷണങ്ങളില്‍ മുഴുകിയപ്പോളും മനസ്സില്‍ ഭക്ഷണം കഴിക്കാനാകാതെ ഇരിക്കുന്നവരുടെ മുഖങ്ങള്‍ തെളിഞ്ഞുവന്നു. ഫോണെടുത്ത് ആവേശത്തോടെ സംസാരിച്ചപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും ഈ ആപത്ത് ഘട്ടത്തിലും കൂടെയുണ്ടെന്ന തോന്നല്‍ മനസ്സിനെ ശക്തമാക്കി. നാട്ടിലോട്ട് വിളിക്കാന്‍ ഉത്സാഹം കൂടി. അവിടെ ബന്ധുക്കളെയും വീടും പരിസരവും കണ്ടപ്പോള്‍ ഇതൊക്കെ എന്ന് ഇനി കാണും എന്നുള്ള ഒരു നീറ്റല്‍ മനസ്സിലെവിടെയോ തുള്ളിത്തുളുമ്പി വരികയായിരുന്നു. അതിനിടക്ക് അമ്മക്ക് വന്ന അസുഖം മാനസികമായി ഏറെ തളര്‍ത്തിയെങ്കിലും ഈശ്വരന്‍ കൈവിട്ടില്ല.
നഷ്ടങ്ങളിലും ചേര്‍ത്തുനിര്‍ത്തല്‍
ഒരു വശത്ത് കാലിയാകുന്ന കീശ. അത് അറിയിക്കാതെ എന്നെയും മക്കളേയും ചേര്‍ത്തുനിര്‍ത്തുന്ന ഭര്‍ത്താവ്. ചില്ലറ തല്ലുകൊള്ളിത്തരങ്ങളുമായി മക്കള്‍ ആകുലതകള്‍ കുറേയൊക്കെ അകറ്റി നിര്‍ത്തി. ചേര്‍ത്ത് പിടിക്കേണ്ട സമയം ഇതല്ലാതെ ഏതാണ്? ഒരു ദിവസം ബാല്‍ക്കണി വൃത്തിയാക്കിയപ്പോള്‍ 'ഞാനിപ്പോ പെരുംതച്ചന്‍ ആയേനെ' എന്ന് പറഞ്ഞ ഭര്‍ത്താവിനോട് ഇത്രേം പൊങ്ങച്ചം പറയല്ലെന്നു പറഞ്ഞപ്പോള്‍ 'താഴോട്ട് നോക്ക്, അവിടെ ഒരാള്‍ ഇരിക്കുന്നത് കണ്ടോ? എന്റെ കൈയ്യില്‍ നിന്ന് ചുറ്റിക താഴെ വീണിരുന്നേല്‍?'കേട്ടപ്പോള്‍ അന്ധാളിച്ച് തലയില്‍ കൈവച്ചുനില്‍ക്കാനേ പറ്റിയുള്ളൂ.
ഞങ്ങള്‍ ഒന്നിച്ചാണല്ലോയെന്നുള്ള ആശ്വാസത്തിരിക്കുന്ന വീട്ടുകാര്‍ പുറത്തുപോവല്ലെന്നുള്ള പല്ലവി ആവര്‍ത്തിക്കുമ്പോള്‍ അവരുടെ ഉത്കണ്ഠ മുഖത്തു വായിച്ചെടുക്കാം. കൂട്ടുകാരായ ആരോഗ്യപ്രവര്‍ത്തകരുടെ കഷ്ടപ്പാടു കഥകള്‍ കേള്‍ക്കുമ്പോള്‍ മനസ്സ് വേദനിക്കുന്നു. മറ്റുള്ളവര്‍ക്കായി ജീവിതം ഹോമിക്കുന്നവര്‍ക്കിടയില്‍ ജീവിതം പലതും ഓര്‍മിപ്പിക്കുകയാണ്.
മായ്ക്കാനാകാത്ത പാടുകള്‍, കടപ്പാടുകള്‍
കൂട്ടുകാരിയുടെ ബന്ധുക്കള്‍ക്കും കൂട്ടുകാരനും കുടുംബത്തിനും പോസിറ്റീവ് ആയപ്പോള്‍ പേടിച്ചതും പിന്നീടവരൊക്കെ നെഗറ്റീവ് ആണെന്ന് കേട്ടപ്പോള്‍ സന്തോഷിച്ചതും മറക്കാനാകാത്ത ഓര്‍മകളായി എന്നും കൂടെയുണ്ടാകും. അറിയുന്നവരും അല്ലാത്തവരുമായുള്ള ചിലരുടെ വിയോഗങ്ങള്‍ അതിനിടയില്‍ കണ്ണീരു വീഴ്ത്തി. അച്ഛന്‍ മരിച്ചിട്ട് ഒരുനോക്കു കാണാന്‍ കഴിയാത്ത കൂട്ടുകാരനേയും നാട്ടില്‍ നോക്കിയിരിക്കുന്നവരെ കാണാന്‍ കഴിയാതെ ഭാഗ്യം കെട്ടവരും മനസ്സില്‍ മായ്ക്കാനാകാത്ത കറുത്തപാടുകള്‍ കോറിയിടുന്നു.
പുണ്യമാസം അപ്പോഴേയ്ക്കും വന്നെത്തി. മകന്റെ കൂട്ടുകാരന്‍ ക്ലാസിലേയ്ക്ക് വേണ്ട കുറെ പുസ്തകങ്ങള്‍ റമസാന്‍ സമ്മാനമായി വാങ്ങിത്തന്നു. ജോലിയില്ലാതെ ഇരിക്കുന്നത് അവര്‍ അറിഞ്ഞിരിക്കാം. നിറകണ്ണുകളോടെ അത് വാങ്ങുമ്പോള്‍ നല്ല മനസ്സുകള്‍ എത്രയോ ഇനിയും ഉണ്ടെന്നു സന്തോഷപൂര്‍വ്വം ഓര്‍ത്തു. സ്‌കൂള്‍ ഫീസ് മൂന്നിലൊന്നാക്കി സ്‌കൂള്‍ അധികൃതരും സഹായിച്ചു. 'കാശില്ലേല്‍ പറയണേ, എന്താവശ്യമുണ്ടേലും ചോദിക്കാന്‍ മടിക്കല്ലേ'എന്ന് കൂട്ടുകാര്‍ ഒരേപോലെ പറഞ്ഞപ്പോള്‍ നമ്മള്‍ എത്ര സമ്പത്തുള്ളവര്‍ ആണെന്ന് അഭിമാനം തോന്നിപ്പോയി!. കൂട്ടുകാര്‍ എന്നുള്ള സമ്പത്ത് അതൊരു അക്ഷയപാത്രം പോലെയാണ്.
മനുഷ്യരെല്ലാം ഒരു ചെറിയ വൈറസിന്റെ മുന്നില്‍ ഒന്നുമല്ലെന്ന് മനസിലാക്കി ഈ കാലം കടന്നുപോകുമ്പോള്‍ കൂടുതല്‍ തിരിച്ചറിവ് ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു. മുഖാവരണം കൊണ്ട് മനുഷ്യനെ തിരിച്ചറിയാത്തവരാക്കി കൊറോണ. പക്ഷേ ആത്മാര്‍ഥയും സ്‌നേഹവും, സൗഹൃദത്തിന്റെ നൈര്‍മല്യവും ഒരു മൂടുപടവും കൊണ്ട് മൂടിവയ്ക്കാനാകില്ല എന്ന് ജീവിതത്തിലെ ലോക് ഡൗണ്‍ കാലം എന്നോട് മന്ത്രിക്കുന്നു.
"
https://www.facebook.com/Malayalivartha
























