ഒമിക്രോൺ : പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന..ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടവന്നവരില്‍ പകുതിയോളം അഞ്ച് വയസ്സിനു താഴെയുള്ളവർ...

ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന അമേരിക്കയില്‍ നിന്ന് പുറത്തുവരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്ന വാര്‍ത്തകള്‍. ഒമിക്രോണ്‍ വ്യാപനത്തോടെ കുട്ടികള്‍ ആശുപത്രിയിലെത്തുന്നതിന്റെ എണ്ണം കൂടിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പുതിയ സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ വൈറ്റ് ഹൗസ് തീരുമാനിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെെടുന്ന 18 വയസിൽ താഴെയുള്ളവരിൽ പകുതിയിലേറെയും അഞ്ച് വയസിൽ താഴെയുള്ളവരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കുട്ടികളെ കൊവിഡ് സാരമായി ബാധിക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
അവധി ദിന യാത്രകൾ കൂടുന്നതിനാൽ പരിശോധനകളുടെ എണ്ണത്തിലും ബുദ്ധിമുട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അടുത്ത മാസത്തോടെ പരിശോധനകൾ വർധിപ്പിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് വൈറ്റ് ഹൗസിന്റെ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട ഉപദേഷ്ടാവ് ആൻ്റണി ഫൗച്ചി പറഞ്ഞു. വാക്സിനേഷൻ കൂട്ടുകയാണ് നയമെന്ന് പ്രസിഡന്റ് ജോ ബൈഡനും മുൻപ് വ്യക്തമാക്കിയിരുന്നു.
ഒമിക്രോൺ പിടിമുറുക്കുന്നതോടെ കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരാനുള്ള സാധ്യതയാണ് അമേ രിക്കയ്ക്ക് പ്രധാന വെല്ലുവിളിയാകുന്നത്. ന്യൂയോര്‍ക്കില്‍ മാത്രം നാല് ഇരട്ടിയോളം കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നത്.
ഡിസംബര്‍ 5 മുതലാണ് 18 വയസ്സിനു താഴെയുള്ളവര്‍ കൂടുതലായി ചികില്‍സ തേടിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടവന്നവരില്‍ പകുതിയോളം അഞ്ച് വയസ്സിനു താഴെയുള്ളവരാണ്. കഴിഞ്ഞ 7 ദിവസമായി യുഎസ്സില്‍ പ്രതിദിനം 1,90,000 ഓളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.
ക്രിസ്മസ് പോലുളള ആഘോഷങ്ങളും ഒഴിവുകാലവും വ്യാപനത്തിന്റെ തോത് വര്‍ധിപ്പിച്ചു. കൊവിഡിന്റെ പുതിയ വകഭേദം വലിയ പ്രസരണശേഷിയുള്ളതാണെന്ന റിപോര്‍ട്ട് നേരത്തെ പുറത്തുവന്നിട്ടുണ്ട്. ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും കൂടുതൽ വ്യാപനശേഷിയുള്ള വകഭേദമാണ് ഒമിക്രോൺ.
അതിനാൽ രോഗവ്യാപനത്തെ പിടിച്ചുനിർത്താൻ വേണ്ടുന്ന പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയാണ് പ്രധാനമെന്ന് ആൻ്റണി ഫൗച്ചി അറിയിച്ചു.
https://www.facebook.com/Malayalivartha