വിമാനത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ചു കടത്തിയ ലൈറ്റർ ഉപയോഗിച്ച് സിഗരറ്റ് കത്തിച്ചു; 54കാരനെ പിടികൂടി...

ഒരു വിമാന യാത്രയിൽ നാം പാലിക്കേണ്ട ചില മര്യാദകളൊക്കെ ഇല്ലേ?. യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയെ ബാധിക്കുന്ന തരത്തിൽ എന്തെല്ലാം പ്രവർത്തികളാണ് ചില യാത്രക്കാർ വിമാനത്തിൽ കാട്ടിക്കൂട്ടുന്നത്. ഇപ്പോൾ ദമാമിൽനിന്ന് തിരുവനന്തപുരത്തേക്കു വന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണു അത്തരത്തിലൊരു സംഭവം ഉണ്ടായത്. വിമാനയാത്രയ്ക്കിടെ ശുചിമുറിയിൽ സിഗരറ്റ് വലിച്ച യാത്രക്കാരൻ പിടിയിലായി. ആലപ്പുഴ മാന്നാർ ഇരമത്തൂർ സ്വദേശിയായ 54കാരനെയാണ് അധികൃതർ പിടികൂടിയത്.
ഒളിപ്പിച്ചു കടത്തിയ ലൈറ്റർ ഉപയോഗിച്ചാണ് സിഗരറ്റ് കത്തിച്ചത്. ശുചിമുറിക്കുള്ളിൽ പുക ഉയർന്നതോടെ വിമാനത്തിലെ സുരക്ഷാഅലാം മുഴങ്ങുകയും യാത്രക്കാരനെ ജീവനക്കാർ പിടികൂടുകയുമായിരുന്നു. ഇയാളെ പിന്നീട് വലിയതുറ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ തീപിടിക്കുന്ന വസ്തുക്കൾ ഒന്നുംതന്നെ കൈവശമോ ബാഗിലോ സൂക്ഷിക്കാൻ പാടില്ലെന്ന നിയമം ലംഘിച്ചതിനാണ് നടപടി. എയർഇന്ത്യ എക്സ്പ്രസിലെ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
സിഗരറ്റിൽ നിന്നുള്ള പുക ടോയ്ലെറ്റിൽ നിന്ന് ഉയർന്നതോടെ വിമാനത്തിനുള്ളിലെ അലാറം അടിക്കുകയും എയർഹോസ്റ്റസെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. തുടർന്ന് ആണ് പൈലറ്റിനെ വിവരമറിയിച്ചത്. ലാൻഡിംഗിന് ശേഷം പൈലറ്റ് നൽകിയ വിവരത്തെ തുടർന്ന് എയർ ഇന്ത്യ സീനിയർ സെക്യൂരിറ്റി ഓഫീസർ ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി.
തുടർന്ന് തീപിടിക്കുന്ന വസ്തുക്കൾ വിമാനത്തിനുള്ളിൽ കൈവശം സൂക്ഷിക്കരുതെന്ന നിയമം ലംഘിച്ചതിന് കേസെടുത്ത പൊലീസ് ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
2023 ജൂലൈയിൽ വിമാനത്തിനുള്ളിൽ സിഗരറ്റ് കത്തിച്ച് വലിക്കാൻ ശ്രമിച്ച മഹാരാഷ്ട്ര സ്വദേശി ശിവദാസിനെ പിടികൂടിയിരുന്നു. പുണെയിൽനിന്നു തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. തീപ്പെട്ടി ഒളിപ്പിച്ചു കടത്തിയ ശിവദാസ് ഡൊമസ്റ്റിക് എയർപോർട്ടിൽ വിമാനം ഇറങ്ങിയ സമയം വിമാനത്തിന്റെ ശുചിമുറിയിൽ പോയി സിഗരറ്റ് കത്തിച്ച് വലിക്കാൻ ശ്രമിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha