ബഹ്‌റൈൻ കേരളീയ സമാജം അന്തര്‍ദേശീയ പുസ്തകമേള : മെയ് 17 മുതൽ 27 വരെ
ബഹ്‌റൈനിലെ കേരള സമാജം ഡി സി ബുക്‌സുമായി ചേര്‍ന്ന് നടത്തുന്ന അന്തര്‍ദേശീയ പുസ്തകമേളക്ക് തുടക്കമായി സാഹിത്യകാരനും എം.പിയുമായ ശശി തരൂർ ആണ് മേള ഉത്ഘാടനം ചെയ്തത്. മേളയുടെ
മൂന്നാം ദിവസം മലയാളത്തിന്റെ പ്രിയകവി മുരുകന്‍ കാട്ടാക്കട കവിതയാലപിച്ചത് കാണികള്‍ക്ക് പുതിയൊരനുഭവമായിമാറി. കവിതാസ്വാദകർക്കിടയിൽ ഇതിനകം പാടിപ്പതിഞ്ഞ കണ്ണടയും രേണുകയും അതിന്റെ രചയിതാവിന്റെ സ്വരത്തില്‍ തന്നെ കേള്‍ക്കാനായത്തിന്റെ സന്തോഷത്തിലായിരുന്നു സദസ്സ്.
ഭാഷ നശിച്ചാല്‍ അവിടുത്തെ സംസ്‌കാരവും നശിക്കുമെന്നും ഒാരോ ദേശത്തിന്റെയും അസ്ഥിത്വം എന്നുപറയുന്നത് അന്നാട്ടിലെ ഭാഷയാണെന്നും സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ കാവ്യാലാപനത്തിന് തുടക്കംകുറിച്ചത്. മലയാളഭാഷയുടെ സൗന്ദര്യവും ഇവിടുത്തെ സംസ്‌കാരത്തെക്കുറിച്ചുമെല്ലാം അദ്ദേഹം വാചാലനായി. കാവ്യസദസ്സിനുശേഷം സദസ്യരുമായി സംവദിക്കുകയുംചെയ്തതിനുശേഷമാണ് അദ്ദേഹം വേദി വിട്ടത്.
കാവ്യാനുഭത്തിന്റെ പുത്തന്‍ സായാഹ്നത്തില്‍ പുസ്തകോത്സവ വേദിയും നിറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടുദിവസത്തെക്കാളും ആളുകളാണ് പുസ്തകോത്സവത്തിന് ഇന്നലെ എത്തിയത്. കുട്ടികള്‍ക്കായി നടത്തിയ പ്രശ്‌നോത്തരി മത്സരവും കഥാമത്സരവും എല്ലാം പുതുമയുള്ളതായിരുന്നു. ഇവയില്‍ പങ്കെടുക്കാനായി നിരവധി വിദ്യാര്‍ത്ഥികളാണ് എത്തിയത്.
ഇത്തവണ കുട്ടികള്‍ക്കുവേണ്ടി തയ്യാറാക്കിയിരിക്കുന്ന പരിപാടികളും കരിയര്‍ ഗൈഡന്‍സ് ക്ലാസുകളും ശില്പശാലകളുമാണ് പുസ്തകോത്സവത്തിന്റെ പ്രത്യേകത. മേളയില്‍ നിന്നും കുട്ടികളുടെ പുസ്തകങ്ങളാണ് അധികവും വിറ്റുപോകുന്നതും. ബഹ്‌റൈന്‍ കേരളീയ സമാജം ജൂബിലി ഹാളില്‍ മെയ് 27 വരെയാണ് പുസ്തകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha