പ്രവാസികളോടുള്ള അവഗണന ബോധപൂർവ്വം? ആവശ്യപ്പെട്ടതും പ്രഖ്യാപിച്ചതും തമ്മിൽ ഒരു ബന്ധവുമില്ല, കണക്ക് കൂട്ടലുകളും പ്രതീക്ഷകളും തെറ്റിച്ച കേരള ബജറ്റ്, യു.എ.ഇയേയും പറ്റിച്ചു..

ഇന്നലെയായിരുന്നു കേരള ബജറ്റ് അവതരണം. പ്രവാസികളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ വല്ലതും പ്രഖ്യാപിച്ചോ എന്നറിയാൻ എല്ലാവർക്കും ആകാംക്ഷ ഉണ്ടായാകും. കേരള ബജറ്റിൽ പ്രവാസ ലോകത്ത് നിന്നും സമിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അല്ലെങ്കിലും അനുകൂലിക്കാനും ഇരുവിഭാവും സ്വാഭാവികമായും ഉണ്ടാകും.
എന്നാൽ ബജറ്റിൽ പ്രതീക്ഷ വാനോള വെച്ചു പുലർത്തിയ പ്രവാസികൾക്കായി അത്ര വലിയൊരു പ്രഖ്യാപവമൊന്നും നടത്തിയിട്ടില്ല എന്നതാണ് വസ്തുത. യു.എ.ഇ സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികള്‍ക്ക് കാര്യമായ ആശ്വാസ പദ്ധതികള്‍ ബജറ്റിലില്ല.
റിസര്‍വ് ബാങ്കിന്‍റെ 2018ലെ കണക്ക് പ്രകാരം ഇന്ത്യയിലെത്തുന്ന പ്രവാസി പണത്തിന്‍റെ 19 ശതമാനവും കേരളത്തിലാണ്. ഇത് പരിഗണിക്കപ്പെടാത്ത ബജറ്റാണ് സഭയില്‍ അവതരിപ്പിച്ചത്.എന്നാല്‍, വിവിധ പ്രവാസി പദ്ധതികള്‍ക്കായി 250 കോടിയോളം നീക്കിവെച്ചത് നേരിയ ആശ്വാസം പകരുന്നു എന്ന് മാത്രം. കേരളത്തിന്‍റെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ പ്രവാസികളുടെ ക്ഷേമപദ്ധതികള്‍ക്കായി ഈ തുക അപര്യാപ്തമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. പ്രവാസികാര്യ വകുപ്പിനായി 147.51 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റില്‍ പറയുന്നുണ്ട്. പ്രവാസി മലയാളികള്‍ക്കായി പുതുതായി രൂപകല്‍പന ചെയ്ത ഏകോപന പുനഃസംയോജന പദ്ധതിക്ക് 50 കോടി വകയിരുത്തിയിട്ടുണ്ട്.
പദ്ധതിയുടെ വിശദാംശങ്ങള്‍ കൂടുതൽ ലഭ്യമല്ലെങ്കിലും ഈ ബജറ്റില്‍ പ്രവാസികള്‍ക്ക് പുതിയതായി പ്രഖ്യാപിച്ച ഏക പദ്ധതിയാണിത്.രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലിചെയ്ത ശേഷം മടങ്ങിയെത്തിയവര്‍ക്കുള്ള ധനസഹായ പദ്ധതിയായ 'സാന്ത്വന'ത്തിന് 33 കോടി വകയിരുത്തി. നോണ്‍ റെസിഡന്‍റ്സ് കേരളൈറ്റ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന് ഒമ്പത് കോടിയും മാറ്റിവെച്ചു. വിദേശ രാജ്യങ്ങളിലുള്‍പ്പെടെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവരെയും സംരംഭകരെയും ഉള്‍പ്പെടുത്തി കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്തുന്നതിന് സിയാല്‍ മാതൃകയില്‍ 100 കോടി രൂപ മൂലധനമുള്ള മാര്‍ക്കറ്റിങ് കമ്പനി ആരംഭിക്കും. ഇതിനായി 20 കോടി അനുവദിച്ചു. പുതിയ പ്രഖ്യാപനങ്ങൾ എല്ലാം പരിശോധിക്കുമ്പോൾ പ്രവാസികളെ ബജററ്റിൽ പരിഗണിച്ചില്ല എന്ന് പറയാനാകില്ല. എന്നാൽ വേണ്ട വിധത്തിൽ,അല്ലെങ്കിൽ പ്രതീക്ഷ തെറ്റിച്ച ഒരു ബജറ്റായിരുന്നു ഇത്തവണത്തേത്.
അതേസമയം, കഴിഞ്ഞ ബജറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രവാസികളെ കാര്യമായ പരാമര്‍ശിക്കാത്ത ബജറ്റാണിത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രവാസി പദ്ധതികള്‍ക്കായി 1500 കോടിയിലേറെ രൂപയുടെ പ്രഖ്യാപനം നടന്നപ്പോഴാണ് ഈ ബജറ്റില്‍ കേവലം 250 കോടിയില്‍ ഒതുക്കിയത്. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ലോക കേരള സഭയെക്കുറിച്ച് ബജറ്റ് മൗനംപാലിക്കുന്നു.കഴിഞ്ഞവര്‍ഷം സഭയുടെ പ്രവര്‍ത്തനത്തിനായി തുക നീക്കിവെച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. യു.എ.ഇയുടെ സഹകരണത്തോടെ ടൂറിസം, വ്യവസായ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രിമാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ബജറ്റില്‍ പരാമര്‍ശമില്ല.
മടങ്ങിപ്പോകുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും നടപ്പായില്ല. ഗള്‍ഫില്‍നിന്ന് മികച്ച പരിശീലനം നേടി നാട്ടിലെത്തിയവരുടെ കഴിവ് നാടിന്‍റെ വികസനത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന ആവശ്യവും ചെവിക്കൊണ്ടില്ല.കോവിഡില്‍ മരിച്ച പ്രവാസി കുടുംബങ്ങള്‍ക്ക് സഹായം നല്‍കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. പ്രവാസി പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതും നടന്നില്ല. ഇത്രയധികം പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചിട്ടും ഒന്നും കണ്ടില്ല കേട്ടില്ല എന്ന മനോഭാവത്തിലാണ് സംസ്ഥാനസർക്കാർ.
https://www.facebook.com/Malayalivartha



























