ഇത് പൂർണമായും നിർത്തും...! സൗദി അറേബ്യയ്ക്ക് പിന്നാലെ കുവൈത്തും ആ തീരുമാനത്തിലേക്ക്, കോവിഡ് ഏറെക്കുറെ നിയന്ത്രണവിധേയമായി എന്ന വിലയിരുത്തലിൽ അധികൃതര്‍...

സൗദി അറേബ്യയ്ക്ക് പിന്നാലെ കുവൈത്തും ആ തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. കോവിഡ് വിശകലനവും റിപ്പോര്‍ട്ടുമടങ്ങുന്ന വാര്‍ത്താസമ്മേളനം നിര്‍ത്തിയതായി സൗദി ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.ഇപ്പോഴിതാ കുവൈത്ത് ആരോഗ്യ മന്ത്രാലയവും സമൂഹമാധ്യമങ്ങളിലൂടെ ദിവസേന കോവിഡ് വിവരങ്ങള്‍ ബുള്ളറ്റിനായി നല്‍കുന്നത് നിര്‍ത്തുകയാണ്.
ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അടുത്തയാഴ്ച മുതല്‍ ഡെയിലി ബുള്ളറ്റിന്‍ ഉണ്ടാകില്ലെന്നും അതേസമയം, എല്ലാ ദിവസവും വെബ്സൈറ്റിലൂടെ വിവരങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡിന്റെ തുടക്കം മുതല്‍ ആരോഗ്യ മന്ത്രാലയം എല്ലാ ദിവസവും അതത് ദിവസത്തെ സ്റ്റാറ്റിസ്റ്റിക്സ് നല്‍കിയിരുന്നു. ആദ്യകാലങ്ങളില്‍ വാര്‍ത്ത സമ്മേളനത്തിലൂടെയായിരുന്നു നല്‍കിയിരുന്നത്. കോവിഡ് വ്യാപനം രൂക്ഷമാകുകയും ഒത്തുകൂടലുകള്‍ക്ക് വിലക്കു വരുകയും ചെയ്തതോടെ നേരിട്ടുള്ള വാര്‍ത്തസമ്മേളനം നിര്‍ത്തി ഓണ്‍ലൈനാക്കി.പിന്നീട് അതും നിര്‍ത്തി വിവരങ്ങള്‍ ബുള്ളറ്റിനായി ട്വിറ്ററിലൂടെ നല്‍കുന്ന രീതി സ്വീകരിച്ചു.
ഔദ്യോഗിക തലത്തില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയിരുന്നതുകൊണ്ട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ കഴിഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണവും മരണവും സംബന്ധിച്ച് തുടക്കസമയത്ത് തെറ്റായ വിവരങ്ങള്‍ പ്രചരിച്ചിരുന്നു.കോവിഡ് ബാധിതര്‍ തെരുവില്‍ മരിച്ചുവീഴുകയാണെന്ന് വരെ വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടു.
വിവരങ്ങള്‍ക്ക് ശരിയായ വാര്‍ത്താസ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്ന് അധികൃതര്‍ ഓർമ്മപ്പെടുത്തിയിരുന്നു. കോവിഡ് ഏറക്കുറെ നിയന്ത്രണവിധേയമായി എന്ന വിലയിരുത്തലാണ് ഇപ്പോള്‍ അധികൃതര്‍ക്കുള്ളത്.ഇതിന്റെ ഭാഗമായിട്ടാകാം ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് കുവൈത്തും എത്തിച്ചേർന്നിരിക്കുന്നത്.
അതേസമയം,കോവിഡ് വിശകലനവും റിപ്പോര്‍ട്ടുമടങ്ങുന്ന വാര്‍ത്താസമ്മേളനം നിര്‍ത്തിയതായി സൗദി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി ആണ് വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. അത്യാവശ്യ സമയങ്ങളിലോ മറ്റേതെങ്കിലും ലക്ഷണങ്ങള്‍ പ്രകടമാകുമ്പോഴോ മാത്രമേ ഇനി വാര്‍ത്താസമ്മേളനം വിളിക്കുകയുള്ളൂ അതോടൊപ്പം തന്നെ കോവിഡ് കേസുകളുടെ പ്രതിദിന കണക്ക് പുറത്തുവിടുന്നതും നിര്‍ത്തുന്നതാണ്.
കൂടത്തെ വിദഗ്ധര്‍ക്കും മറ്റും കോവിഡ് കണക്കുകള്‍ ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറ്റു പല വഴികളിലൂടെയും കൈമാറും. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും വിവരങ്ങള്‍ കൈമാറുന്നവര്‍ക്കും സമൂഹത്തെ ബോധവത്കരിക്കുന്നവര്‍ക്കും അദ്ദേഹം നന്ദി പറയുകയുണ്ടായി.
സൗദിയില്‍ കോവിഡ് അതിന്റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.അതോടൊപ്പം തന്നെ സൗദി അറേബ്യയിലേക്ക് വരുന്ന വിദേശികളുടെ ഇമ്യൂണ്‍ സ്റ്റാറ്റസ് പരിശോധിക്കില്ലെന്നും ക്വാറന്റൈന്‍ ബുക്കിംഗ് ഇല്ലാതെ രാജ്യത്തേക്ക് പ്രവേശനാനുമതി നല്‍കുമെന്നും ആഭ്യന്തരമന്ത്രാലയം വക്താവ് മേജര്‍ തലാല്‍ അല്‍ശല്‍ഹൂബ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ഉംറ, സന്ദര്‍ശക, ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ കോവിഡ് പാക്കേജ് ഇന്‍ഷുറന്‍സ് എടുത്തിരിക്കേണ്ടതാണ്. സൗദിയില്‍ താമസിക്കുന്ന സമയത്ത് അവര്‍ക്ക് ഇന്‍ഷുറൻസ് നിര്‍ബന്ധമാണ്. പുതുക്കുമ്പോഴും രാജ്യത്തിന് പുറത്തുപോയി തിരിച്ചുവരുമ്പോഴും ഇന്‍ഷുറൻസ് വേണം എന്നും അദ്ദേഹം പറഞ്ഞു. സൗദിയിൽ ക്വാറന്റൈനും പിസിആറും ഉൾപ്പെടെ എല്ലാ കോവിഡ് നിബന്ധനകളും പിൻവലിച്ചിരുന്നു.
https://www.facebook.com/Malayalivartha



























