പ്രവാസികളുടെ ശ്രദ്ധയ്ക്ക്...! ബൂസ്റ്റര്‍ ഡോസ് കാലാവധിയിൽ അടിമുടി മാറ്റവുമായി ഖത്തർ, രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്ക് ആറു മാസം കഴിയുന്നതോടെ രോഗപ്രതിരോധശേഷി കുറഞ്ഞ് തുടങ്ങുമെന്ന് പഠനങ്ങള്‍,ഖത്തറിന്റെ പുതിയ മാനദണ്ഡങ്ങൾ പുറത്ത്....!

ഖത്തറിൽ കോവിഡ് മുൻകരുതലുകൾ പാലിച്ചു തന്നെ ജനജീവിതം സാധാരണ നിലയിലേക്ക് കടന്നിരിക്കുകയാണ്. പൊതുജനങ്ങൾക്ക് കോവിഡ് സുരക്ഷ ഉറപ്പാക്കാൻ ബൂസ്റ്റർ ഡോസ് വിതരണവും സജീവമാണ്. എന്നാൽ ഇത് സംബന്ധിച്ച് പുതിയ ഒരു തീരുമാനം കൂടി കൈക്കൊണ്ടിരിക്കുകയാണ് ഖത്തര്‍. ബൂസ്റ്റര്‍ ഡോസ് വാക്സിന്റെ കാലാവധി പന്ത്രണ്ട് മാസമായി ദീര്‍ഘിപ്പിക്കാന്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം എടുത്തിരിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
കോവിഡ് മുക്തി നേടിയവരുടെ പ്രതിരോധശേഷിയുടെ കാലാവധിയും 12 മാസമായി കണക്കാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഏറ്റവും പുതിയ ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവരുടെയും കോവിഡ് മുക്തരുടെയും രോഗപ്രതിരോധ ശേഷി ഒമ്പതില്‍നിന്നും 12 മാസമായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ ഒമ്പത് മാസംവരെ രോഗപ്രതിരോധശേഷി ഉണ്ടാകുമെന്നായിരുന്നു വിശദീകരിച്ചത്.കോവിഡ് സംബന്ധിച്ച് നിരന്തരമായി പഠനങ്ങളും പുതിയ ഗവേഷണങ്ങളും തുടരുന്നതായും ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശങ്ങളെന്നും അധികൃതര്‍ വിശദീകരിച്ചു.രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്ക് ആറു മാസം കഴിയുന്നതോടെ രോഗപ്രതിരോധശേഷി കുറഞ്ഞുതുടങ്ങുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
അതുകൊണ്ട് ആറു മാസം കഴിയുന്നതോടെ ഇവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ അര്‍ഹരായി മാറും. ഒമ്പതു മാസം കഴിഞ്ഞാല്‍ രോഗപ്രതിരോധശേഷി കുറയുകയും ഇഹ്തിറാസിലെ കോവിഡ് വാക്സിന് സ്റ്റാറ്റസ് നഷ്ടമാവുകയും ചെയ്യുമെന്നാണ് നിലവിലെ നടപടികള്‍. 12 വയസ്സു കഴിഞ്ഞ എല്ലാവര്ക്കും രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പിന്നിട്ടവരാണെങ്കില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് വാക്‌സിനേഷൻ ക്യാംപെയ്ൻ അതിവേഗമാക്കിയതിലൂടെയും കോവിഡ് വ്യാപനം ഗണ്യമായി കുറയ്ക്കാനും നിയന്ത്രണങ്ങളിൽ ഇളവു വരുത്താനും കഴിഞ്ഞതോടെയാണ് ഖത്തറിലെ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങിയത്. എന്നാൽ മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിത്യജീവിതത്തിന്റെ ഭാഗമാക്കിയാണ് ജീവിതം മുന്നോട്ടു പോകുന്നത്.
ആശുപത്രികളുടെ പ്രവർത്തനങ്ങളും നൂറു ശതമാനം സാധാരണ നിലയിലേക്ക് മടങ്ങി തുടങ്ങി. കോവിഡ് ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളും ഓരോന്നായി അവസാനിപ്പിച്ച് സാധാരണ സേവനങ്ങൾ പുനരാരംഭിച്ചു കഴിഞ്ഞു. ഡിസംബറിൽ ഒമിക്രോൺ ശക്തമായതോടെ 10,000 കടന്ന കോവിഡ് പോസിറ്റീവ് കേസുകൾ നിലവിൽ 3,000 ത്തിൽ താഴെയെത്തി നിൽക്കുകയാണ്. പ്രതിദിന കേസുകളും മുന്നൂറിൽ താഴെയായി കുറയ്ക്കാൻ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിരോധ നടപടികൾക്ക് കഴിഞ്ഞു എന്നാണ് വിലയിരുത്തൽ. ജനുവരി അവസാനത്തോടെയാണ് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.
ഫെബ്രുവരിയിൽ മാസ്‌ക് ധരിക്കൽ വ്യവസ്ഥയിലും ഇളവുകൾ നൽകിയതോടെ ജനജീവിതം കൂടുതൽ സജീവമായി. ഇനി ഒരു കോവിഡ് തരംഗത്തിന് ഇടയാക്കാതെ പൊതുജനാരോഗ്യം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കൽ, അടഞ്ഞ പൊതുസ്ഥലങ്ങളിലും ആശുപത്രികൾ, പള്ളികൾ, സ്‌കൂളുകൾ, മാർക്കറ്റുകൾ തുടങ്ങിയ തുറന്ന പൊതുസ്ഥലങ്ങളിലും ഫെയ്‌സ് മാസ്‌ക് ധരിക്കൽ തുടങ്ങിയ കോവിഡ് മുൻകരുതൽ വ്യവസ്ഥകളും നിർബന്ധമായും പാലിച്ചേ മതിയാകൂ.
https://www.facebook.com/Malayalivartha



























