വിശുദ്ധ റമദാന്‍ മാസം വന്നണയാന്‍ ഇനി ആഴ്ചകള്‍ മാത്രം, 2 വർഷത്തിന് ശേഷം യു.എ.ഇയിൽ അത് തിരികെ വരുന്നു, പുണ്യ മാസത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിൽ യുഎഇ ഭരണകൂടം

വിശ്വാസികള്‍ എല്ലാം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിശുദ്ധ റമദാന്‍ മാസം വന്നണയാന്‍ ഇനി ആഴ്ചകള്‍ മാത്രമാണ് ബാക്കി നിൽക്കുന്നത്. പുണ്യ മാസത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ ഭരണകൂടം. അതിനുള്ള ഒരുക്കങ്ങള്‍ ഇതിനകം രാജ്യത്ത് തുടങ്ങിക്കഴിഞ്ഞു. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലേത് പോലുള്ള നിയന്ത്രണങ്ങള്‍ ഇത്തവണ ഉണ്ടാവില്ലെന്ന ആശ്വാസത്തിലാണ് എല്ലാവരും. റമദാന്‍ ടെന്റുകള്‍ തിരികെ വരുന്നതാണ് ഇത്തവണത്തെ വലിയ വിശേഷം.
സ്വദേശികളും പ്രവാസികളും എല്ലാം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ഇഫ്ത്താര്‍ ടെന്റുകള്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ ഇത്തവണ യു.എ.ഇയില്‍ റമദാന്‍ ടെന്റുകള്‍ക്ക് അനുമതി നല്‍കി അധികൃതര്‍ ഉത്തരവിറക്കി. റമദാന്‍ മാസത്തില്‍ പാലിക്കേണ്ട പുതുക്കിയ കോവിഡ്-19 മാര്‍ഗ നിര്‍ദ്ദേശങ്ങളോടെയാണ് നാഷണല്‍ എമര്‍ജന്‍സി ആന്‍ഡ് ക്രൈസിസ് മാനേജ്മെന്റ് അതോറിറ്റി കഴിഞ്ഞ ദിവസം ഇക്കാര്യം പ്രഖ്യാപിച്ചത്.
പകല്‍ സമയത്തെ വ്രതാനുഷ്ഠാനം അവസാനിപ്പിച്ച് നടക്കുന്ന ഇഫ്ത്താര്‍ വിരുന്നുകള്‍ക്കായി പഴയതും പോലെ ഇതിനു വേണ്ടിയുള്ള ടെന്റുകളുടെയും സൗകര്യങ്ങളുടെയും നിര്‍മാണം ഇതിനകം ആരംഭിച്ചുകഴിഞ്ഞു. തങ്ങള്‍ക്ക് ഏറെ ആശ്വാസമാവുന്ന ഇഫ്ത്താര്‍ ടെന്റുകള്‍ തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് ചെറിയ വരുമാനക്കാരായ പ്രവാസികള്‍. ഇതനുസരിച്ച് ഇഫ്താര്‍ ടെന്റുകള്‍ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇഫ്താര്‍ ടെന്റുകളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ പാസും മാസ്‌കും നിര്‍ബന്ധമാണ്.
ഓരോ റമദാന്‍ ടെന്റുകളിലും ആളുകളുടെ പ്രവേശനവും പുറത്തുകടക്കലും നിയന്ത്രിക്കുന്നതിന് സുരക്ഷാ ഗാര്‍ഡുകളെയോ സന്നദ്ധപ്രവര്‍ത്തകരെയോ ബന്ധപ്പെട്ടവര്‍ വിന്യസിക്കണം. ഇഫ്താര്‍ ടെന്റുകള്‍ സ്ഥാപിക്കുന്നതിന് എമിറേറ്റ്സ് റെഡ് ക്രസന്റില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം.
ഓരോ എമിറേറ്റിലെയും പ്രാദേശിക എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ക്കായിരിക്കും ഇഫ്താര്‍ ടെന്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള ചുമതല. ഇ.ആര്‍.സിയുമായി ഏകോപിപ്പിച്ച് ഓരോ ടെന്റിലും അനുവദിക്കുന്ന ആളുകളുടെ എണ്ണം തീരുമാനിക്കാനുള്ള ഉത്തരവാദിത്തവും അവര്‍ക്കായിരിക്കും.
റമദാനെ വരവേല്‍ക്കാന്‍ ജനങ്ങള്‍ക്കും കുട്ടികള്‍ക്കും സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി നോമ്പുകാലത്ത് ഓഫീസുകളുടെയും സ്‌കൂളുകളുടെയും പ്രവര്‍ത്തന സമയങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള പ്രഖ്യാപനം കഴിഞ്ഞ ദിവസം അധികൃതര്‍ പുറപ്പെടുവിച്ചിരുന്നു. ചാന്ദ്ര ദര്‍ശനം അനുസരിച്ചാണ് മാസപ്പിറവി നിശ്ചയിക്കപ്പെടുന്നത് എന്നിരുന്നാലും ഈ വര്‍ഷം ഏപ്രില്‍ രണ്ടാം തീയതി റമദാന്‍ വ്രതം ആരംഭിക്കുമെന്ന കണക്കുകൂട്ടലിലാണ് വിശ്വാസികള്‍. അന്നു മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും.
ഹിജ്റ കലണ്ടര്‍ പ്രകാരം നിലാവ് കാണുന്നതിന് അനുസരിച്ച് മാസത്തില്‍ ഇരുപത്തി ഒന്‍പതോ മുപ്പതോ ദിവസങ്ങളാണുണ്ടാവുക. അതുപ്രകാരം മെയ് ആദ്യ ദിനങ്ങളിലായിരിക്കും ഈദുല്‍ ഫിത്തര്‍ ആഘോഷം.വെള്ളിയാഴ്ചത്തെ അവധി ഒഴിവാക്കി പ്രതിവാര അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റിയ ശേഷമുള്ള ആദ്യ നോമ്പുകാലമാണ് വരുന്നതെന്ന പ്രത്യേകതയും ഇത്തവണത്തെ റമദാനിനുണ്ട്. അതുകൊണ്ടു തന്നെ ഇത്തവണത്തെ റമദാനില്‍ വെള്ളിയാഴ്ച പ്രവര്‍ത്തി ദിനമായിരിക്കും.
https://www.facebook.com/Malayalivartha



























