പ്രവാസികൾ കാത്തിരുന്ന നാളുകൾ..! ഏപ്രിലിൽ സ്വകാര്യ മേഖല ജീവനക്കാർക്കും ഇളവുകൾ, എല്ലാ ദിവസവും പ്രവൃത്തി സമയത്തില്‍ രണ്ടുമണിക്കൂര്‍ ഇളവുണ്ടാകും, മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം ഇളവ് പ്രഖ്യാപിച്ചു....!

വിശുദ്ധ റമദാന്‍ മാസം വന്നു ചേരാൻ ഇനി ആഴ്ച്ചകൾ മാത്രമാണ് ബാക്കി നിൽക്കുന്നത് .പുണ്യ മാസത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ഇതിനകം യുഎഇ ഭരണകൂടം തുടങ്ങി കഴിഞ്ഞു. ഇതിനെ തുടർന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ റമദാന്‍ പ്രവൃത്തിസമയം നേരത്തേ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് 2.30 വരെയായി ചുരുക്കിയിരുന്നു.
വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് 12 വരെ മാത്രമായിരിക്കും പ്രവൃത്തി സമയമെന്നും നേരത്തെ അറിയിച്ചിരുന്നു. എന്നാൽ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന പ്രവാസികളടക്കമുള്ള ജീവനക്കാരുടെ പ്രവൃത്തിസമയം കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരുക്കുന്നത്.
നിലവിലെ സമയത്തില്‍നിന്ന് രണ്ടുമണിക്കൂര്‍ ഇളവ് ലഭിക്കുന്ന രീതിയിലാണ് സമയം ക്രമീകരിക്കേണ്ടത്. സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് എല്ലാ ദിവസവും പ്രവൃത്തി സമയത്തില്‍ രണ്ടുമണിക്കൂര്‍ ഇളവുണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ റമദാനിൽ ജോലി ചെയ്യുന്നവർക്ക് വെള്ളിയാഴ്ചകളില്‍ താമസ സ്ഥലങ്ങളില്‍ ഇരുന്ന് ജോലി ചെയ്യുന്നതിനുള്ള ഫ്ലെക്സിബിൾ, റിമോട്ട് വര്‍ക്കിങ് രീതികള്‍ അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും ഇത്. ആകെ ജീവനക്കാരുടെ 40 ശതമാനം പേർക്ക് ഇങ്ങനെ താമസ സ്ഥലങ്ങളില്‍ നിന്ന് ജോലി ചെയ്യാനുള്ള അനുമതി ലഭിക്കും.
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ അവര്‍ പൂര്‍ത്തിയാക്കേണ്ട നിശ്ചിത ജോലികള്‍ ചെയ്‍ത് തീര്‍ത്തിരിക്കണം. ഇത്തരത്തില്‍ അനുമതി നല്‍കാവുന്ന ജോലികള്‍ ഏതൊക്കെയാണെന്നും അവയില്‍ തന്നെ എന്തൊക്കെ ചുമതലകളാണ് ഇത്തരത്തില്‍ നിറവേറ്റാനാവുന്നതെന്നും അധികൃതര്‍ കണ്ടെത്തും.റമദാനെ വരവേല്‍ക്കാന്‍ ജനങ്ങള്‍ക്കും കുട്ടികള്‍ക്കും സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നോമ്പുകാലത്ത് ഓഫീസുകളുടെയും സ്‌കൂളുകളുടെയും പ്രവര്‍ത്തന സമയങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള പ്രഖ്യാപനം.
അതേസമയം കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലേത് പോലുള്ള നിയന്ത്രണങ്ങള്‍ ഇത്തവണ ഉണ്ടാവില്ലെന്ന ആശ്വാസത്തിലാണ് പ്രവാസികളടക്കമുള്ള എല്ലാവരും. റമദാന്‍ ടെന്റുകള്‍ തിരികെ വരുന്നതാണ് ഇത്തവണത്തെ വലിയ വിശേഷം.സ്വദേശികളും പ്രവാസികളും എല്ലാം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ഇഫ്ത്താര്‍ ടെന്റുകള്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്നു.
എന്നാൽ ഇത്തവണ യു.എ.ഇയില്‍ റമദാന്‍ ടെന്റുകള്‍ക്ക് അനുമതി നല്‍കി അധികൃതര്‍ ഉത്തരവിറക്കി. റമദാന്‍ മാസത്തില്‍ പാലിക്കേണ്ട പുതുക്കിയ കോവിഡ്-19 മാര്‍ഗ നിര്‍ദ്ദേശങ്ങളോടെയാണ് നാഷണല്‍ എമര്‍ജന്‍സി ആന്‍ഡ് ക്രൈസിസ് മാനേജ്മെന്റ് അതോറിറ്റി കഴിഞ്ഞ ദിവസം ഇക്കാര്യം പ്രഖ്യാപിച്ചത്.
പകല്‍ സമയത്തെ വ്രതാനുഷ്ഠാനം അവസാനിപ്പിച്ച് നടക്കുന്ന ഇഫ്ത്താര്‍ വിരുന്നുകള്‍ക്കായി പഴയതും പോലെ ഇതിനു വേണ്ടിയുള്ള ടെന്റുകളുടെയും സൗകര്യങ്ങളുടെയും നിര്‍മാണം ഇതിനകം ആരംഭിച്ചുകഴിഞ്ഞു. തങ്ങള്‍ക്ക് ഏറെ ആശ്വാസമാവുന്ന ഇഫ്ത്താര്‍ ടെന്റുകള്‍ തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് ചെറിയ വരുമാനക്കാരായ പ്രവാസികള്‍.
ഇതനുസരിച്ച് ഇഫ്താര്‍ ടെന്റുകള്‍ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇഫ്താര്‍ ടെന്റുകളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ പാസും മാസ്‌കും നിര്‍ബന്ധമാണ്.ഓരോ റമദാന്‍ ടെന്റുകളിലും ആളുകളുടെ പ്രവേശനവും പുറത്തുകടക്കലും നിയന്ത്രിക്കുന്നതിന് സുരക്ഷാ ഗാര്‍ഡുകളെയോ സന്നദ്ധപ്രവര്‍ത്തകരെയോ ബന്ധപ്പെട്ടവര്‍ വിന്യസിക്കണം.
ഇഫ്താര്‍ ടെന്റുകള്‍ സ്ഥാപിക്കുന്നതിന് എമിറേറ്റ്സ് റെഡ് ക്രസന്റില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം.ഓരോ എമിറേറ്റിലെയും പ്രാദേശിക എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ക്കായിരിക്കും ഇഫ്താര്‍ ടെന്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള ചുമതല.
ഇ.ആര്‍.സിയുമായി ഏകോപിപ്പിച്ച് ഓരോ ടെന്റിലും അനുവദിക്കുന്ന ആളുകളുടെ എണ്ണം തീരുമാനിക്കാനുള്ള ഉത്തരവാദിത്തവും അവര്‍ക്കായിരിക്കും.ഈ വര്‍ഷം ഏപ്രില്‍ രണ്ടാം തീയതി റമദാന്‍ വ്രതം ആരംഭിക്കുമെന്ന കണക്കുകൂട്ടലിലാണ് വിശ്വാസികള്‍. അന്നു മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും.
https://www.facebook.com/Malayalivartha



























