കുവൈത്തില്‍ പുറംജോലി വിലക്ക്....! ജൂണ്‍ ഒന്നുമുതൽ വിലക്ക് പ്രാബല്യത്തിൽ, നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന് കർശനമായി നിരീക്ഷിക്കും, മന്ത്രാലയത്തിലെ പ്രത്യേക സംഘങ്ങള്‍ പരിശോധന നടത്തും

കുവൈത്തില്‍ ഉച്ചസമയത്തെ പുറംജോലിക്ക് വിലക്ക് ഏര്‍പ്പെടുത്തി. ജൂണ്‍ ഒന്നുമുതലാണ് വിലക്ക് പ്രാബല്യത്തിൽ വരുന്നത്. മുന്‍ വര്‍ഷങ്ങളിലേത്പോലെ ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ മൂന്ന് മാസത്തേക്കാണ് മധ്യാഹ്നജോലിക്ക് വിലക്കേര്‍പ്പെടുത്തുക. രാജ്യത്ത് ചൂട് കനക്കുന്ന ഈ മാസങ്ങളില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങള്‍ ഏല്‍ക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന പുറംജോലി വിലക്ക് ഏര്‍പ്പെടുത്തുന്നത്.
ഈ കാലയളവില്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് നാലുമണിവരെ സൂര്യാതപം ഏല്‍ക്കുന്ന തരത്തില്‍ തുറന്ന സ്ഥലങ്ങളില്‍ ജോലിചെയ്യാനോ ചെയ്യിപ്പിക്കാനോ പാടുള്ളതല്ല. നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന് കർശനമായി ഈ വർഷവും നിരീക്ഷും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മാന്‍പവര്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിലെ പ്രത്യേക സംഘങ്ങള്‍ പരിശോധന തുടങ്ങും. നിയമലംഘനം കണ്ടെത്താന്‍ നിരീക്ഷകര്‍ക്ക് സ്മാര്‍ട്ട് മെഷീന്‍ ലഭ്യമാക്കും. നിയമം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാല്‍ ആദ്യം നോട്ടീസ് നല്‍കുംപിന്നീടും ഇത് ആവര്‍ത്തിച്ചാല്‍ ഒരു തൊഴിലാളിക്ക് 100 ദീനാര്‍ എന്ന കണക്കില്‍ പിഴയും സ്ഥാപനങ്ങള്‍ക്കെതിരെ മറ്റു നിയമനടപടികളും ഉണ്ടാകും.
വിലക്ക് ലംഘിക്കുന്ന തൊഴിലുടമകളുടെ ഫയലുകള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെ നടപടികളുണ്ടാവും. ഉച്ചവിശ്രമത്തിനായി നല്‍കുന്ന സമയനഷ്ടം ഒഴിവാക്കുന്നതിന് നിശ്ചിതസമയം ആരംഭിക്കുന്നതിന് മുമ്പ് രാവിലെയോ ജോലി അവസാനിക്കുന്ന സമയത്തിനുശേഷമോ ആവശ്യമെങ്കില്‍ കൂടുതല്‍ സമയം ജോലിചെയ്യിക്കാന്‍ തൊഴിലുടമകള്‍ക്ക് അവകാശമുണ്ടാകുമെന്ന കാര്യവും അറിയിച്ചിട്ടുണ്ട്.
അതേസമയം യു.എ.ഇയിൽ ഉൾപ്പെടെ കുരങ്ങുപനി റിപ്പോർട്ട് ചെയ്തതോടെ കുവൈത്ത് ആരോഗ്യ മന്ത്രാലയവും കനത്ത ജാഗ്രതയിലാണ് . കുവൈത്തിൽ ഇതുവരെ കുരങ്ങ് പനിയുടെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും. രാജ്യത്ത് കുരങ്ങുപനി പടരുന്നത് തടയുന്നതിന് ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും കുവൈത്ത് ആരോഗ്യ മന്ത്രാലയം സ്വീകരിക്കുന്നുണ്ട്.
അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ചെക്ക് റിപ്പബ്ലിക്ക് എന്നിവയ്‌ക്ക് പുറമെ യൂറോപ്യൻ രാജ്യങ്ങളിലും കുരങ്ങുപനി കേസുകൾ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയവും അധികൃതരും നിരീക്ഷണം ശക്തമാക്കിയത്. കൂടാതെ ആരോഗ്യ മന്ത്രാലയത്തിലെ പ്രത്യേക സംഘങ്ങൾ രോഗവുമായി ബന്ധപ്പെട്ട ആഗോള ആരോഗ്യസ്ഥിതി ഗതികൾ നിരീക്ഷിച്ചു.
കുരങ്ങുപനിയുടെ കൂടുതൽ കേസുകൾ ഇനിയും റിപ്പോർട്ട് ചെയ്യപ്പെടാമെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ത്വക്കിൽ അസാധാരണമായ വിധത്തിലുള്ള ചൊറിച്ചിലോ കുമിളകളോ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് കരുതൽ നടപടികൾ സ്വീകരിക്കണമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പനി, തലവേദന, ത്വക്കിൽ ചൊറിച്ചിലോ കുമിളകളോ ഉണ്ടാകുക എന്നിവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങൾ.
https://www.facebook.com/Malayalivartha


























