സൗദിയിൽ ഡ്യൂട്ടിയിലായിരുന്ന നഴ്‌സിന് നേരെ കൈയ്യേറ്റം, രാത്രിയിൽ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലായിരുന്ന നഴ്‌സിനെ അതിക്രൂരമായി മര്‍ദ്ദിക്കുകയും നിലത്തുകൂടി വലിച്ചിഴയ്ക്കുകയും ചെയ്ത സൗദി യുവാവ് അറസ്റ്റിൽ

സൗദിയിൽ നഴ്സിനെ ക്രൂരമായി മർദ്ദിച്ച സ്വദേശി യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. സൗദി യുവാവിനെ സംഭവ സ്ഥലത്തു വച്ച് തന്നെ അറസ്റ്റ് ചെയ്തതായി അസീര്‍ പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് ആശുപത്രിയില്‍ നഴ്സിനെ സൗദി യുവാവ് മര്‍ദിച്ചത്. അസീര്‍ പ്രവിശ്യയിലെ മജാരിദ ജനറല്‍ ആശുപത്രിയിലാണ് സംഭവം.
മജാരിദ സിറ്റിയിലെ ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലായിരുന്ന നഴ്‌സിനെ മര്‍ദ്ദിക്കുകയും നിലത്തുകൂടി വലിച്ചിഴയ്ക്കുകയായിരുന്നു അസീര്‍.മര്‍ദ്ദനത്തിനിരയായ നഴ്‌സിന്റെ നിലവിളി കേട്ട് എത്തിയ സഹപ്രവര്‍ത്തകരാണ് നഴ്‌സിനെ പ്രതിയില്‍ നിന്നും രക്ഷപ്പെടുത്തിയത്.
എന്നാല്‍ നഴ്‌സ് അക്രമിക്കപ്പെടാന്‍ ഇടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. പ്രതിയുടെ വിശദാംശങ്ങളും പോലിസ് പുറത്തുവിട്ടിട്ടില്ല. അതിനിടെ, സൗദി യുവാവ് നഴ്സിനെ മര്‍ദിക്കുന്നതിന്റെയും വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കി.
ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കണമെന്നും പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. അക്രമത്തിന് ഇരയായ നഴ്‌സിന് നീതി ഉറപ്പാക്കുമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കുമെന്നും സൗദി ആരോഗ്യ മന്ത്രാലയം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കി.
സൗദിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ ശാരീരികമായോ വാക്കാലോ ആക്രമിക്കുന്നവര്‍ക്ക് പത്തു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക.നിയമ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് വ്യക്തമാക്കി.
ആരോഗ്യ പ്രവര്‍ത്തകരെ ശാരീരികമായോ വാക്കുകള്‍ കൊണ്ടോ ഉപദ്രവിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികളുണ്ടാവും. ഇത്തരം സംഭവങ്ങളുണ്ടാകുന്ന പക്ഷം ഔദ്യോഗിക ഏജന്‍സികളെയോ 937 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലോ അറിയിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha


























