സൗദിയിലേക്ക് വരുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് വിലക്ക്...! ഈ വിമാനത്താവളങ്ങളില്‍ ഇറങ്ങരുത്, ജൂണ്‍ 9 മുതല്‍ ജൂലൈ 9 വരെ നിയന്ത്രണം

സൗദിയിലേക്ക് വരുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് പ്രധാനപ്പെട്ട ഒരു മുന്നറിയിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഹജ്ജിനോടനുബന്ധിച്ച് രാജ്യത്തേക്ക് വരുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് ജിദ്ദ, മദീന, യാംബു, ത്വാഇഫ് വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിന് വിലക്കേർപ്പെടുത്താൻ ഒരുങ്ങുകയാണ്.ഹജ്ജ് വിസയില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ യാത്രാ തിരക്ക് കണക്കിലെടുത്താണ് തീരുമാനം.
രാജ്യത്തെ എയര്‍ലൈന്‍സ് കമ്പനികള്‍ക്കുള്ള ഹജ്ജ് യാത്രാസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.ജൂണ്‍ 9 വ്യാഴം മുതല്‍ ജൂലൈ 9 ശനി വരെയാണ് നിയന്ത്രണം.ഇത്തരം വിസയില്‍ സൗദിയിലെത്തുന്നവരെ ഈ നാല് വിമാനത്താവളങ്ങളില്‍ പറയപ്പെട്ട ഒരു മാസക്കാലം സ്വീകരിക്കില്ലെന്ന് സൗദി എയര്‍ലൈന്‍സ് ടൂറിസം കമ്പനികള്‍ക്കയച്ച സര്‍ക്കുലറില്‍ അറിയിച്ചിട്ടുണ്ട്. എല്ലാ തരത്തിലുള്ള സന്ദര്‍ശന വിസക്കാര്‍ക്കും വിലക്ക് ബാധകമായിരിക്കും.
സന്ദര്‍ശക വിസയുള്ളവര്‍ക്ക് ഈ സമയത്ത് റിയാദ് വിമാനത്താവളത്തില്‍ വന്നിറങ്ങാം. എന്നാല്‍ ഇവര്‍ക്ക് റിയാദ് വിമാനത്താവളത്തില്‍ നിന്ന് തന്നെ തിരിച്ചുപോവുന്നതിനുള്ള റിട്ടേണ്‍ ടിക്കറ്റ് ഉണ്ടായിരിക്കണം. ഇവര്‍ക്ക് ജിദ്ദ, മദീന, യാംബു, ത്വാഇഫ് വിമാനത്താവളങ്ങളിലേക്ക് ആഭ്യന്തര ടിക്കറ്റുകള്‍ ഇഷ്യൂ ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം ഇക്കുറി ഹജ്ജ് യാത്രക്കും ചെലവേറും. കോവിഡ് പശ്ചാത്തലത്തിൽ രണ്ടു വർഷത്തിന് ശേഷം സർവീസ് പുനരാരംഭിച്ച ഇക്കുറി കേരളത്തിൽ നിന്നുള്ള യാത്രനിരക്ക് 3,84,200 രൂപയാണ്. 1,38,700 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ യാത്ര, താമസ ഇനത്തിലുണ്ടായ യാത്രനിരക്ക് വർധനവിന് കാരണമായി പറയുന്നത്.
ഏറ്റവും ഒടുവിൽ ഇന്ത്യയിൽനിന്ന് ഹജ്ജ് സർവിസ് നടന്ന 2019 ൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള നിരക്ക് 2,45,500 രൂപയും കൊച്ചി വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്നവർക്ക് 2,46,500 രൂപയുമായിരുന്നു.ഇതാണ് ഇപ്പോൾ കുത്തനെ കൂട്ടിയിരിക്കുന്നത്. കൂടാതെ, വിമാനടിക്കറ്റ് നിരക്കിലും വർധനയുണ്ടായി. ഇക്കുറി നെടുമ്പാശ്ശേരിയിൽനിന്നുള്ള നിരക്ക് 80,874 രൂപയാണ്.
2019ൽ കരിപ്പൂരിൽ 72,421ഉം നെടുമ്പാശ്ശേരിയിൽ 73,427 രൂപയുമായിരുന്നു. 8500 ഓളം രൂപയാണ് ഈ ഇനത്തിൽ മാത്രം വർധിച്ചത്.വാറ്റ് അഞ്ച് ശതമാനത്തിൽനിന്ന് 15 ആയും വിസ നിരക്ക് എന്ന ഇനത്തിൽ 300 റിയാലും കഴിഞ്ഞ വർഷം മുതൽ ഈടാക്കാൻ തീരുമാനിച്ചത് ഇക്കുറിയും തുടരും.
കൂടാതെ, ഇക്കുറി ആരോഗ്യ ഇൻഷുറൻസ് എന്ന പേരിൽ 100 റിയാൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇരു ഹറമുകൾക്കിടയിലുള്ള മെട്രോ ട്രെയിൻ യാത്രനിരക്കിലും വർധന ഉണ്ടാകുമെന്ന് ഹജ്ജ് കമ്മിറ്റി മാർഗനിർദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഈ ഇനത്തിലും വർധനയുണ്ടായതാണ് ഹജ്ജ് യാത്രച്ചെലവ് കൂടാൻ കാരണമായി പറയുന്നത്.
https://www.facebook.com/Malayalivartha


























