പതിനാല് വിമാനങ്ങള്‍ ഹജ്ജ് സര്‍വീസുകള്‍ക്കായി നീക്കിവെച്ച് സൗദിയ, വിവിധ രാജ്യങ്ങളിലെ 15 വിമാനത്താവളങ്ങളില്‍ നിന്ന് 268 ഹജ്ജ് സര്‍വീസുകൾ, സൗദിയിലെ ആറ് വിമാനത്താവളങ്ങളില്‍ നിന്ന് ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് 32 സര്‍വീസുകൾ

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്ന് വിശുദ്ധ ഹജ്ജ് കര്‍മത്തിനായി എത്തിയ ഹാജിമാര്‍ക്ക് ഊഷ്മള വരവേല്‍പ്പാണ് സൗദി അധികൃതര്‍ ഒരുക്കിയത്. കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയില്‍ എത്തി. മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഹാജിമാരെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഷാഹിദ് ആലമിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രതിനിധികളും സന്നദ്ധ സംഘടന പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഹജ്ജ് സര്‍വീസുകള്‍ക്കായി ദേശീയ വിമാന കമ്പനിയായ സൗദിയ 14 വിമാനങ്ങള്‍ നീക്കിവെച്ചിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ 15 വിമാനത്താവളങ്ങളില്‍ നിന്ന് 268 ഹജ്ജ് സര്‍വീസുകളാണ് സൗദിയ നടത്തുക. ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് വേണ്ടി സൗദിയിലെ ആറ് വിമാനത്താവളങ്ങളില്‍ നിന്ന് 32 സര്‍വീസുകളും സൗദിയ നടത്തും.
ആഭ്യന്തര സെക്ടറില്‍ നടത്തുന്ന ഹജ്ജ് സര്‍വീസുകളില്‍ 12,800ഓളം തീര്‍ത്ഥാടകര്‍ക്കും ഇന്റര്‍നാഷണല്‍ സെക്ടറില്‍ നടത്തുന്ന സര്‍വീസുകളില്‍ 1,07,000ഓളം ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും സൗദിയയില്‍ യാത്ര ഒരുങ്ങും. ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്കാണ് സൗദിയ ഹജ്ജ് സര്‍വീസുകള്‍ നടത്തുക.
അതുപോലെ തന്നെ സൗദിയിൽ സന്ദര്‍ശക വിസയിൽ എത്തുന്നവര്‍ക്ക് നാല് വിമാനത്താവളങ്ങളില്‍ സൗദി അറേബ്യ പ്രവേശനം വിലക്കിയിരിക്കുകയാണ് .ജിദ്ദ ഉള്‍പ്പടെയുള്ള വിമാനത്താവളങ്ങളില്‍ ജൂണ്‍ ഒമ്പത് മുതല്‍ ഒരു മാസത്തേക്കാണ് വിലക്ക്. ഹജ്ജ് സീസണിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സൗദിയ വിമാനക്കമ്പനി പുറത്തിറക്കിയ ഒരു വിജ്ഞാപനത്തെ അടിസ്ഥാനമാക്കി പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ജിദ്ദ, മദീന, യാമ്പു, തായിഫ് എന്നീ വിമാനത്താവളങ്ങളിലൂടെയാണ് സന്ദര്‍ശക വിസകളിലുള്ളവര്‍ക്ക് പ്രവേശനം നിരോധിക്കുന്നത്. ജൂണ്‍ 9 മുതല്‍ ഹജ്ജ് സീസണ്‍ അവസാനിക്കുന്ന ജൂലൈ 9 വരെ ഈ നിരോധനം തുടരുന്നതാണ്. വിദേശത്ത് നിന്നും, സൗദിയില്‍ നിന്നുമെത്തുന്ന ഹജ്ജ് പെര്‍മിറ്റുള്ള യാത്രികര്‍ക്ക് മാത്രമായി നാല് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും പരിമിതപ്പെടുത്തുന്ന സാഹചര്യത്തിലാണ് വിസിറ്റ് വിസകളിലുള്ളവര്‍ക്ക് ഈ വിമാനത്താവളങ്ങളിലൂടെ പ്രവേശനം വിലക്കുന്നത്.
എന്നാല്‍ ഇവര്‍ക്ക് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാവുന്നതാണ്. പക്ഷേ വിസിറ്റ് വിസയുള്ളവരുടെ പക്കല്‍ റൗണ്ട് ട്രിപ്പ് ടിക്കറ്റ് ഉണ്ടായിരിക്കണം. ഇതുമായി ബന്ധപ്പെട്ട് സൗദിയ ട്രാവല്‍ ഏജന്‍സികളെയും, ടൂറിസം സ്ഥാപനങ്ങളെയും ഇക്കാര്യം പ്രത്യേക അറിയിപ്പിലൂടെ അറിയിച്ചിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha


























