പ്രവാസികൾക്ക് ആശ്വാസമേകുന്ന നടപടികളിലേക്ക് ഒടുവിൽ സൗദിയും, ഉച്ചവെയിലില്‍ പുറം ജോലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി, മൂന്ന് മാസത്തേക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍, എല്ലാ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിയമം ബാധകം

പ്രവാസികൾക്ക് ആശ്വാസമേകുന്ന നടപടികളിലേക്ക് ഒടുവിൽ സൗദിയും കടന്നിരിക്കുകയാണ്. ചൂട് കൂടിയ സാഹചര്യത്തില്‍ ഒമാൻ അടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങൾ മധ്യാഹ്ന വിശ്രമം നൽകാറുണ്ട്. ഈ സമയത്ത് പുറം ജോലികള്‍ക്ക് നിരോധനം ഏർപ്പെടുത്തുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇപ്പോൾ സൗദി അറേബ്യയും അത്തരത്തിലേക്ക് കടന്നിരിക്കുകയാണ്.
ഉച്ചവെയിലില്‍ പുറം ജോലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഉച്ചക്ക് 12 മുതല്‍ 3 മണി വരെ മൂന്ന് മാസത്തേക്കാണ് നിരോധനം. ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയന്ത്രണം സെപ്റ്റംബര്‍ 15 വരെ തുടരും. നിരോധത്തില്‍ നിന്ന് ഒഴിവാക്കിയ ചില മേഖലകള്‍ ഒഴികെ എല്ലാ സ്വകാര്യ മേഖലയിലെ കമ്ബനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമായിരിക്കും.സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യവും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്നത് നിരോധിച്ചതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ റാജ്ഹി അറിയിച്ചു. വിവിധ തൊഴില്‍പരമായ അപകടങ്ങളില്‍ നിന്ന് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാന്‍ മന്ത്രാലയം പരിശ്രമിക്കുന്നതിനാല്‍, തൊഴില്‍ സമയം ക്രമീകരിക്കാനും തീരുമാനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാനും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. എന്നാല്‍ എണ്ണ, വാതക കമ്പനികളിലെ തൊഴിലാളികളെയും അടിയന്തര അറ്റകുറ്റപ്പണി തൊഴിലാളികളെയും രാജ്യത്തിന്റെ ചില പ്രദേശങ്ങളിലെ ഗവര്‍ണറേറ്റുകള്‍ക്ക് കീഴിലുള്ള തൊഴിലാളികളെയും ഉച്ചകഴിഞ്ഞുള്ള ജോലി നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതില്‍ നിന്ന് അവരെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്പനി അധികൃതര്‍ ബാധ്യസഥരായിരിക്കും.പുതിയ തൊഴില്‍ നിരോധന നിയമലംഘനത്തെക്കുറിച്ച് ഉപഭോക്തൃ സേവന ഫോണ്‍ നമ്പര്‍ 199911 വഴി അറിയിക്കാന്‍ എല്ലാവരോടും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 236 പ്രകാരം, മധ്യാഹ്ന ജോലി നിരോധനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓരോ ലംഘനത്തിനും 3,000 റിയാലില്‍ കുറയാത്തതും 10,000 റിയാലില്‍ കൂടാത്തതുമായ പിഴ ചുമത്തും. 30 ദിവസത്തില്‍ കൂടാത്ത കാലയളവില്‍ സ്ഥാപനം അടച്ചുപൂട്ടുകയോ സ്ഥിരമായി അടച്ചിടുകയോ പിഴ ചുമത്തുകയോ സ്ഥാപനം അടച്ചുപൂട്ടുകയോ ചെയ്യുന്നതും പിഴകളില്‍ ഉള്‍പ്പെടുന്നു.കഴിഞ്ഞ വര്‍ഷം മന്ത്രാലയത്തിന്റെ ഉച്ചകഴിഞ്ഞുള്ള ജോലി നിരോധന തീരുമാനം ലംഘിച്ച നൂറുകണക്കിന് ആളുകളെ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.
അതേസമയം, റിയാദ് പ്രവിശ്യയിലും കിഴക്കന്‍ പ്രവിശ്യയിലും മദീനയിലും വരും ദിവസങ്ങളില്‍ 46 മുതല്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുമെന്ന് കേന്ദ്രം അറിയിച്ചു. വ്യാഴം, വെള്ളി ദിനങ്ങളില്‍ ഉഷ്‌ണത്തോടൊപ്പം ഈ മേഖലകളില്‍ പൊടിക്കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.ചൂട് മൂലമുള്ള ആരോഗ്യ്രപ്രശ്നങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം ആളുകളോട് നിര്‍ദേശിച്ചു. ചൂട് കാലത്ത് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത കൈക്കൊള്ളാന്‍ ട്രാഫിക് വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























