പ്രിയ സഹോദരന്‍ ലാലിച്ചന്റെ ഹൃദയമിടിപ്പ് കേള്‍ക്കാന്‍ അവര്‍ കാതുകള്‍ ശ്രുതിയുടെ നെഞ്ചോട് ചേര്‍ത്തുവച്ചു! ആ അപൂര്‍വ നിമിഷത്തിന് സാക്ഷിയാകാന്‍ കാളിദാസ് ജയറാമും!
പ്രിയ സഹോദരന്‍ ലാലിച്ചന്റെ ഹൃദയമിടിപ്പ്, ശ്രുതിയുടെ ഹൃദയത്തോടു ചേര്‍ന്നുനിന്ന് അവര്‍ കേട്ടു. ലില്ലിക്കുട്ടിക്കും സാലിമ്മയ്ക്കും എല്‍സമ്മയ്ക്കും അതൊരു അപൂര്‍വ നിമിഷമായിരുന്നു. ശ്രുതിയില്‍ മിടിക്കുന്നത് അഞ്ചു വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ മരിച്ച തങ്ങളുടെ സഹോദരന്‍ ലാലിച്ചന്റെ ഹൃദയമാണ്. നിറകണ്ണുകളോടെ ശ്രുതിയുടെ അമ്മ ശാന്ത അവര്‍ക്കു നേരേ കൈകൂപ്പി.
ശ്രുതിയില്‍ മിടിക്കുന്ന ലാലിച്ചന്റെ ഹൃദയത്തിന് ദേശീയ അവയവദാന ദിനത്തില്‍ അഞ്ചു വയസ് പിന്നിട്ടു. അഞ്ചു വര്‍ഷം മുന്‍പ് ഓഗസ്റ്റ് 13-നാണ് അപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച ചങ്ങനാശേരി പാറാല്‍ തൈപ്പറമ്പില്‍ ലാലിച്ചന്‍ എന്ന 43-വയസുകാരന്റെ മിടിക്കുന്ന ഹൃദയം ആരക്കുന്നം കടപ്പുറത്ത് വീട്ടില്‍ ശശീന്ദ്രന്റെ മകള്‍ ശ്രുതിയില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിച്ചത്.
ലിസി ആശുപത്രിയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് സാധാരണ ജീവിതം നയിച്ചുവരുന്ന ശ്രുതി മുളന്തുരുത്തി നീതി ഡി.ആര്‍.സി ലബോറട്ടറിയില്‍ ലാബ് ടെക്‌നീഷ്യനാണ്. സഹോദരന്റെ ഹൃദയസ്പന്ദനം കേള്‍ക്കാനും ശ്രുതിയുമായി സ്‌നേഹം പങ്കിടാനുമാണു ലാലിച്ചന്റെ കുടുംബാംഗങ്ങള്‍ ലിസി ആശുപത്രിയിലെത്തിയത്. സാലിമ്മയും ലില്ലിക്കുട്ടിയും എല്‍സമ്മയും ലാലിച്ചന്റെ ഹൃദയമിടിപ്പ് കേള്‍ക്കണമെന്ന ആഗ്രഹം ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ അറിയിച്ചിരുന്നു. ശ്രുതിയുടെ നെഞ്ചില്‍ ചേര്‍ന്നുനിന്ന് അവര്‍ പ്രിയസഹോദരന്റെ ഹൃദയസ്പന്ദനം അറിഞ്ഞു. ലാലിച്ചന്റെ മറ്റൊരു സഹോദരനായ ടോമിച്ചനും ഒപ്പമുണ്ടായിരുന്നു.
കേരളത്തില്‍ ഹൃദയം മാറ്റിവയ്ക്കലിന് ശേഷം കൂടുതല്‍കാലം ജീവിച്ചിരിക്കുന്ന വ്യക്തിയാണ് ശ്രുതി. ഹൃദയം ക്രമാതീതമായി വികസിച്ചുവരുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപ്പതി എന്ന അസുഖത്തെ തുടര്‍ന്നാണ് ശ്രുതിക്കു ഹൃദയം മാറ്റിവയ്‌ക്കേണ്ടി വന്നത്. ജന്‍മനാ ഒരു വൃക്ക മാത്രമുള്ള ശ്രുതിക്ക് ഇതോടൊപ്പം രക്തധമനികളെ ഗുരുതരമായി ബാധിക്കുന്ന ടക്കയാസു എന്ന അസുഖവുമുണ്ടായിരുന്നു. ഇത്തരമൊരു വ്യക്തിയില്‍ വിജയകരമായി ഹൃദയം മാറ്റിവച്ചത് ഏഷ്യയില്‍ തന്നെ ആദ്യമായിട്ടായിരുന്നു.
സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ശ്രുതിയുടെ കുടുംബത്തിന് എല്ലാത്തിനും തുണയായി നിന്നത് നാട്ടുകാരായിരുന്നു. രണ്ടുവട്ടം ഹൃദയം മാറ്റിവച്ച പാലക്കാട് സ്വദേശിയും വിപ്രോ ജീവനക്കാരനുമായ ഗിരീഷ്, മാറ്റിവച്ച ഹൃദയവുമായി ഓട്ടോറിക്ഷ ഓടിക്കുന്ന ചാലക്കുടി സ്വദേശി മാത്യു അച്ചാടന്‍, വല്ലാര്‍പാടം സ്വദേശി ജോസഫ് റോണി എന്നിവരും ചടങ്ങിനെത്തിയിരുന്നു. ചെറിയ പ്രശ്‌നങ്ങളില്‍പോലും തളര്‍ന്നുപോകുന്ന തന്നെപ്പോലുള്ളവര്‍ക്കു മാതൃകയാണ് പ്രതിസന്ധികളെ നേരിട്ട് മാറ്റിവച്ച ഹൃദയവുമായി ജീവിക്കുന്നവര്‍ എന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ നടന്‍ കാളിദാസ് ജയറാം പറഞ്ഞു.
അവയവദാനത്തിനെതിരേ സാമൂഹമാധ്യമങ്ങളിലൂടെ നടന്ന കുപ്രചാരണങ്ങളെത്തുടര്‍ന്ന് എട്ടു മാസമായി അവയവമാറ്റം നടക്കാത്ത അവസ്ഥയാണ് കേരളത്തിലുള്ളതെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ലിസി ആശുപത്രി ഡയറക്ടര്‍മാരായ ഫാ. അജോ മൂത്തേടന്‍, ഫാ. ആന്റോ ചാലിശേരി, ഡോ. റോണി മാത്യു കടവില്‍, ഡോ. ജേക്കബ് എബ്രഹാം, സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha