പ്രവാസികളുടെ സ്വന്തം റേഡിയോ താരവും പ്രശസ്ത മിമിക്രി കലാകാരനും റേഡിയോ ഏഷ്യാ പ്രോഗ്രാം എക്സിക്യൂട്ടീവും അവതാരകനുമായ രാജീവ് ചെറായി ഓർമയായി
പ്രവാസികളുടെ സ്വന്തം റേഡിയോ താരവും പ്രശസ്ത മിമിക്രി കലാകാരനും റേഡിയോ ഏഷ്യാ പ്രോഗ്രാം എക്സിക്യൂട്ടീവും അവതാരകനുമായ രാജീവ് ചെറായി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു അന്ത്യം. മഞ്ഞപ്പിത്ത ബാധയെത്തുടര്‍ന്നുണ്ടായ കരള്‍ സംബന്ധമായ രോഗം മൂലം ഒരു മാസമായി കൊച്ചിയിലെ പിവിഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം നാളെ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെറായിയിലെ സ്വവസതിയില്‍ നടക്കും. രണ്ടുദശാബ്ദത്തോളമായി റാസല്‍ഖൈമയിലെ റേഡിയോ ഏഷ്യയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന രാജീവ് ചെറായി പ്രവാസികളുടെ പ്രിയപ്പെട്ട അവതാരകനും മിന്നുംതാരവുമായിരുന്നു.
എറണാകുളം കലാഭവനിലൂടെയാണ് രാജീവ് ചെറായി മിമിക്രി രംഗത്തേക്ക് കടന്നുവന്നത്. കലാഭവനില്‍ തുടക്കത്തില്‍ത്തന്നെ രാജീവ് പ്രശസ്തനായിമാറി. കലാഭവനിലെ മിമിക്രി ജീവിതകാലഘട്ടത്തിലാണ് രാജീവ് ഹാസ്യാനുകരണ കലയിലൂടെ ഏറെ ശ്രദ്ധേയനായതും. വിദേശ രാജ്യങ്ങളിലടക്കം നിരവധി സ്റ്റേജ് ഷോകളില്‍ നടന്മാരായ ദിലീപ്, ജയറാം, നാദിര്‍ ഷാ, സലീംകുമാര്‍ തുടങ്ങിയവര്‍ക്കൊപ്പമെല്ലാം മികിക്രി അവതരിപ്പിക്കുകയും വേദികള്‍ പങ്കിടുകയും ചെയ്തിട്ടുണ്ട്. ദിലീപ്-നാദിര്‍ഷ ടീമിനൊപ്പം 'ദേ മാവേലി കൊമ്പത്ത്' എന്ന പേരില്‍ റിലീസ് ചെയ്ത ഓഡിയോ കാസറ്റ് പരമ്പരയിലൂടെ രാജീവ് ശ്രദ്ധേയനായിരുന്നു. അതിനിടയില്‍ 'പൂത്തുമ്പിയും പൂവാലന്മാരും' എന്ന സിനിമയില്‍ പ്രധാനവേഷം അഭിനയിക്കുകയും ചെയ്തു.
കഴിവുറ്റ ഹസ്യാനുകരണ കലാകാരനായി തിളങ്ങിനില്‍ക്കുമ്പോഴാണ് യുഎഇയില്‍ എത്തിയത്. തുടര്‍ന്ന് മിഡില്‍ ഈസ്റ്റ് മേഖലയില്‍ വിപുലമായ ആരാധകവൃന്ദമുള്ള റേഡിയോ ഏഷ്യയില്‍ 1999 മുതല്‍ സേവനം തുടങ്ങിയ രാജീവ് നിരവധി ജനപ്രിയ പരിപാടികളുടെ അവതാരകനും നിര്‍മ്മാതാവുമായി. എറണാകുളം ജില്ലയിലെ ചെറായിയില്‍ രവീന്ദ്രന്‍-വിശാലം ദമ്പതികളുടെ മകനായി ജനിച്ച രാജീവ് സ്‌കൂള്‍-കോളേജ് വിദ്യാഭ്യാസ കാലത്തുതന്നെ മിമിക്രിയിലും മോണോ ആക്ടിലും നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിരുന്നു. പറവൂര്‍ ബോയ്സ് ഹൈസ്‌കൂള്‍, എസ്.എന്‍.എം കോളേജ് മാല്യങ്കര, കളമശ്ശേരി പോളി ടെക്നിക് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
മഞ്ഞപ്പിത്ത ബാധയെത്തുടര്‍ന്ന് ഓഗസ്റ്റ് 28നാണ് നാട്ടിലേയ്ക്ക് വന്നത്. തുടര്‍ന്ന് എറണാകുളം പിവിഎസ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിക്കുകയായിരുന്നു. അധ്യാപികയായ സംഗീതയാണ് ഭാര്യ. മകന്‍ ആദിത്യ രാജീവ്. രാജീവ് ചെറായിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ അമ്പരന്നുനില്‍ക്കുകയാണ് അദ്ദേഹത്തെ സ്നേഹിക്കുന്ന പ്രവാസികളും ആരാധകരും സുഹൃത്തുക്കളും നാട്ടുകാരും. പിവിഎസ് ആശുപത്രിയില്‍ നിന്ന് നാളെയേ ഭൗതികശരീരം വീട്ടിലെത്തിക്കുകയുള്ളൂ. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംസ്‌കാരച്ചടങ്ങുകളെന്ന് ബന്ധുക്കള്‍ അറിയിച്ചു. ചെറായി ബീച്ചിലേക്ക് പോകുന്ന മുനമ്പം റോഡില്‍ സ്റ്റാര്‍ തിയ്യറ്ററിന് പിറകിലാണ് രാജീവിന്റെ വീട്.
https://www.facebook.com/Malayalivartha