മൂന്ന് മിനുട്ട് നീണ്ടു നിന്ന ചര്‍ച്ച, ഒടുവില്‍ തീരുമാനം നാളെ പറയാം എന്ന് ചീഫ് ജസ്റ്റിസ്; ശബരിമല യുവതി പ്രവേശന കേസില്‍ ഇന്ന് സുപ്രിം കോടതിയില്‍ നടന്നത്; മാധ്യമപ്രവർത്തകന്റെ ഫേസ്ബുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ശബരിമല ഇന്ന് നടയടയ്ക്കും. പ്രക്ഷോഭങ്ങൾക്ക് ഇനിയും അയവുവന്നിട്ടില്ല .ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും എപ്പോള്‍ പരിഗണിക്കണം എന്ന കാര്യം നാളെ തീരുമാനിക്കാം എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി പ്രതികരിച്ചത്. എന്നാൽ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത് ഒരുമാധ്യമപ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ഇന്ന് സുപ്രിം കോടതിയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് ബി ബാലഗോപാല്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ബി ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മൂന്ന് മിനുട്ട് നീണ്ടു നിന്ന ചർച്ച. ഒടുവിൽ തീരുമാനം നാളെ പറയാം എന്ന് ചീഫ് ജസ്റ്റിസ് : ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീം കോടതിയിൽ ഇന്ന് കണ്ടതും കേട്ടതും
******************************************
സമയം രാവിലെ 10.05 : പൂജ അവധിക്ക് ശേഷം സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് കോടതിയുടെ മൂന്ന് പ്രവേശന കവാടങ്ങൾ ഇന്ന് തുറന്നത് 5 മിനുട്ട് വൈകി.
10.10 : അഭിഭാഷകരും മാധ്യമ പ്രവർത്തകരും ചീഫ് ജസ്റ്റിസ് കോടതി മുറിയിലേക്ക് പ്രവേശിക്കുന്നു.
10. 15 : ചീഫ് ജസ്റ്റിസ് കോടതിയിലെ ഇടത് വിസിറ്റേഴ്സ് ഗാലറിയിൽ ഇരുന്ന് ദേശിയ മാധ്യമങ്ങളിലെയും തമിഴ് മാധ്യമങ്ങളിലെയും ചില മാധ്യമ പ്രവർത്തകർ ശബരിമല വിഷയം ചർച്ച ചെയ്യുന്നു. ശബരിമലയിൽ ഇത് വരെ പ്രവേശിക്കാൻ ശ്രമിച്ച യുവതികളെ കുറിച്ച് ആയിരുന്നു ചർച്ച.
ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ചീഫ് ജസ്റ്റിസ് ആയതിന് ശേഷം വിസിറ്റേഴ്സ് ഗാലറിയിൽ എപ്പോഴും ഡൽഹി പൊലീസിലെ സുരക്ഷാ ജീവനക്കാർ ഉണ്ടാകും. അവർ ശബരിമല സംബന്ധിച്ച ചർച്ചകൾ കേട്ട് ഇരിക്കുന്നു.
10. 18 : മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗി കോടതി മുറിയിലേക്ക് കടന്ന് വരുന്നു. ഏറ്റവും പുറകിൽ ആയി തന്റെ ജൂനിയേഴ്സിന് ഒപ്പം അദ്ദേഹം നിന്നു. ഇതിന് ഇടയിൽ ഗാലറിയിൽ ഉണ്ടായിരുന്ന ഒരു മാധ്യമ പ്രവർത്തകനോട് കുശല അന്വേഷണം.
10. 23 : കേരള സർക്കാരിന്റെ അഭിഭാഷകൻ ജി പ്രകാശ് കോടതി മുറിയിലേക്ക് മാധ്യമ പ്രവർത്തകർ ഇരിക്കുന്ന വിസിറ്റേഴ്സ് ഗാലറിയുടെ കടന്ന് വരുന്നു. മുഖത്ത് പതിവിലും അധികം ഗൗരവം. ശബരിമല കേസിൽ സംസ്ഥാനം എന്തെങ്കിലും ഫയൽ ചെയ്യുന്നുവോ എന്ന ദേശിയ മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ഗൗരവ്വം ഏറിയ ഒരു നോട്ടം നൽകിയ ശേഷം അദ്ദേഹം മുന്നോട്ട് പോയി.
10. 25 : കേസ്സുകൾ മെൻഷൻ ചെയ്യാൻ ഉള്ളവരുടെ ചെറിയ നിര കോടതിയിൽ രൂപ പെട്ടു. നിരയിൽ ആദ്യം നിരന്തരം പൊതു താത്പര്യ ഹർജി നൽകുന്ന അഭിഭാഷകൻ മനോഹർ ലാൽ ശർമ്മ.
10. 26 : ശബരിമല കേസിൽ തന്ത്രി കുടുംബത്തിന് വേണ്ടി ഹാജർ ആയിരുന്ന സീനിയർ അഭിഭാഷകൻ വി ഗിരി കോടതി മുറിയിൽ എത്തി. മാധ്യമ പ്രവർത്തകർ ഇരിക്കുന്ന ഗാലറിക്ക് തൊട്ട് മുന്നിൽ അദ്ദേഹം നില ഉറപ്പിച്ചു. പതിവിലും അധികം ഗൗരവ്വം ആ മുഖത്ത് പ്രകടം ആയിരുന്നു.
10. 28 : ശബരിമല കേസിൽ പുതിയ റിട്ട് ഹർജി നൽകിയ ശൈലജ വിജയൻറെ അഭിഭാഷകൻ മാത്യു നെടുമ്പാറ കോടതി മുറിയിൽ എത്തി. ഹർജികൾ മെൻഷനിങ് ചെയ്യാൻ നിൽക്കുന്ന അഭിഭാഷകരുടെ നിരയിൽ മാത്യു സ്ഥാനം പിടിച്ചു. (ജസ്റ്റിസ് കർണ്ണന്റെ അഭിഭാഷകൻ ആയിരുന്നു മാത്യു നെടുമ്പാറ).
10. 29 : പുതിയ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതി മുറിയിൽ എത്തി.
10. 31 : ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് , ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ എന്നിവർ ചീഫ് ജസ്റ്റിസ് കോടതി മുറിയിൽ എത്തി.
(ഇനി അങ്ങോട്ട് സമയം ഞാൻ എഴുതിയിട്ടില്ല)
ആദ്യ മെൻഷനിങ് അഭിഭാഷകൻ മനോഹർ ലാൽ ശർമ്മ വക. മീ ടൂ (Me Too) കേസുമായി ബന്ധപ്പെട്ട പൊതു താത്പര്യ ഹർജി അടിയന്തിരമായി കേൾക്കണം എന്ന് ആവശ്യം.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് : നിങ്ങളുടെ ഹർജി രെജിസ്ടറി അതിന്റെ ക്രമം അനുസരിച്ച് ലിസ്റ്റ് ചെയ്തു കൊള്ളും.
ഹർജി അടിയന്തിരമായി കേൾക്കണം എന്ന് മനോഹർ ലാൽ ശർമ്മ വീണ്ടും ആവശ്യപ്പെട്ടപ്പോൾ, സാധ്യമല്ല എന്ന് ചീഫ് ജസ്റ്റിസിന്റെ മറുപടി.
മെൻഷനിങ് ചെയ്യുന്ന പല അഭിഭാഷകരോടും ഹർജി ഫയൽ ചെയ്ത തീയ്യതി ചീഫ് ജസ്റ്റിസ് ആരായുന്നുണ്ടായിരുന്നു. മിക്കവയും സെപ്റ്റംബറിൽ ഫയൽ ചെയ്തവ. എന്നാൽ ഒന്ന് പോലും ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് തയ്യാർ ആയില്ല. ഇതിന് ഇടയിൽ ചില അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് കയർക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
14 ആമത്തെ മെൻഷനിങ് ആയിരുന്നു മാത്യു നെടുമ്പാറയുടേത്.
മാത്യു നെടുമ്പാറ (ശൈലജ വിജയൻറെ അഭിഭാഷകൻ) : ശബരിമല മായി ബന്ധപ്പെട്ട ഒരു വിഷയം ആണ് ...........
.
കസേരയിൽ മുന്നോട്ട് ഇരുന്നിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പിന്നോട്ട് ചാഞ്ഞു. ബെഞ്ചിൽ ഉള്ള ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളുമായി ചർച്ച. കൃത്യമായി പറഞ്ഞാൽ മൂന്ന് മിനുട്ട് ചർച്ച നീണ്ടു
(ചർച്ചക്ക് ശേഷം) ചീഫ് ജസ്റ്റിസ് : നിങ്ങൾ ഹർജിയുടെ നമ്പർ (കോർട്ട് മാസ്റ്റർക്ക്) കൈമാറു. ഞങ്ങൾ നോക്കട്ടെ.
പി. വി. യോഗേശ്വരൻ (എസ്. ജയ രാജ്‌കുമാറിന്റെ അഭിഭാഷകൻ) : ഞങ്ങളുടെ റിട്ട് ഹർജിയും ഉണ്ട്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് : ആ ഹർജിയുടെ നമ്പറും കൈമാറു.
പി. വി. യോഗേശ്വരൻ: ആ റിട്ട് ഹർജിക്ക് ഒപ്പം നിരവധി റിവ്യൂ ഹർജികളും ഫയൽ ചെയ്തിട്ടുണ്ട്. അത് കൂടി റിട്ട് ഹർജിക്ക് ഒപ്പം തുറന്ന കോടതിയിൽ വാദം കേൾക്കണം.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് : എന്ത് എപ്പോൾ കേൾക്കണം എന്ന് ഞങ്ങൾക്ക് അറിയാം. നിങ്ങൾ നിർദേശിക്കേണ്ട. ഇത് വരെ 19 റിവ്യൂ ഹർജികൾ ആണ് സുപ്രീം കോടതിയിൽ ഈ കേസുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ളത്. നിങ്ങളുടെ റിട്ട് ഹർജി എപ്പോൾ കേൾക്കും എന്ന് നാളെ അറിയിക്കാം.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ മുന്നിൽ അടുത്ത മെൻഷനിങ് ആരംഭിച്ചു.
ചീഫ് ജസ്റ്റിസ് ഇന്ന് അടിയന്തിരമായി കേൾക്കാം എന്ന് സമ്മതിച്ച ഏക ഹർജിയും ശബരിമലയും ആയി ബന്ധപ്പെട്ട ഈ രണ്ട് റിട്ട് ഹർജികൾ ആണ്.
*******************
ശൈലജ വിജയൻറെ റിട്ട് ഹർജിയിലെ ആവശ്യം : സുപ്രീം കോടതി ഭരണഘടന ബെഞ്ച് പുറപ്പടിവിച്ച വിധിക്ക് പ്രഖ്യാപിത സ്വഭാവം (declaratory nature) ആണ് ഉള്ളത്. നിർദേശക സ്വഭാവം ഇല്ലാത്തതിനാൽ സർക്കാർ തിരക്ക് പിടിച്ച് നടപ്പിലാക്കേണ്ട കാര്യമില്ല. ശബരിമല യുവതി പ്രവേശനത്തിന് ആയി സുപ്രീം കോടതിയെ സമീപിച്ചവരുടെ ഒരു മൗലിക അവകാശവും ലംഘിക്കപെട്ടിട്ടില്ല. എന്നാൽ ഭരണഘടന ബെഞ്ച് കേൾക്കാത്ത തന്നെ പോലുള്ളവരുടെ മൗലിക അവകാശം ആയ ആരാധന സ്വാതന്ത്ര്യം ലംഘിക്കപ്പെട്ടു. അതിനാൽ പുതിയ റിട്ട് ഹർജിയിലൂടെ കോടതി തങ്ങളുടെ വാദം കേൾക്കണം.
എസ്. ജയ രാജ്‌കുമാറിന്റെ റിട്ട് ഹർജിയിലെ ആവശ്യം : കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആണ് ജയ രാജ് കുമാറിന്റെ റിട്ട് ഹർജിയിലെ പ്രധാന എതിർ കക്ഷികൾ. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകണം എന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
ഇതിന് പുറമെ ശബരിമല കേസുമായി ബന്ധപ്പെട്ട് തമിഴ് നാട്ടിൽ നിന്നുള്ള രണ്ട് അഭിഭാഷകർ സുപ്രീം കോടതിയിൽ റിട്ട് ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. അത് ഈ ഹർജികൾക്ക് ഒപ്പം ലിസ്റ്റ് ചെയ്യുമോ എന്ന് അറിയില്ല.
****************************
ഇന്ന് കോടതിയിൽ നടന്ന നടപടികൾ ഏതെങ്കിലും നിലപാടുകളുടെ വിജയമോ പരാജയമോ ആയി വ്യാഖ്യാനിക്കാൻ ആകില്ല. കേസിന്റെ അടിയന്തര പ്രധാന്യം കണക്കിൽ എടുത്ത് വേഗത്തിൽ കേൾക്കാൻ കോടതി തീരുമാനിച്ചു എന്ന് മാത്രമേ ഉള്ളു. എന്നാൽ അടിയന്തിര പ്രാധാന്യം കോടതിക്ക് ബോധ്യമാകാൻ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഭവങ്ങൾ കാരണമായി എന്നും വിലയിരുത്താം.
https://www.facebook.com/Malayalivartha