കണ്ണീരു വറ്റിയോരെൻ പീലിത്തടങ്ങളിൽ തഴുകുന്ന കാറ്റായി നീ വന്നിരുന്നെങ്കിൽ ' ; ഒരുനേരമെങ്കിലും കാണുവാനാശിക്കും മനസിന്റെ വിങ്ങൽ അറിഞ്ഞിരുന്നെങ്കിൽ' പ്രിയനേ ഓർത്തു പത്മജ പാടി; ഒടുവിൽ ഈണങ്ങൾ പാതി വഴിയിൽ ഉപേക്ഷിച്ച് രാധകൃഷ്ണന്റെ പ്രിയപ്പെട്ട പപ്പയും ; നോവുകളുടെ പെരുമഴക്കാലത്ത് നിന്നും മടക്കയാത്ര..
കേരളത്തിലെ ദുഃഖത്തിലാഴ്ത്തിയ നിരവധി വേർപാടുകളുടെ കാലമായിരുന്നു ഈ കോവിഡ് കാലം. ഇപ്പോൾ ഏറ്റവുമൊടുവിൽ നമ്മളെ തേടിയെത്തിയ ആ വിയോഗ വാർത്ത പത്മജ രാധാകൃഷ്ണന്റേതാണ്. കല്പാന്തകാലത്തോളം കേരളം നെഞ്ചേറ്റുന്ന ഈണങ്ങളുടെ ഉടമയായ എം ജി രാധാകൃഷ്ണന്റെ പ്രിയ പത്നിയുടെ വിയോഗം ഒരു ഞെട്ടലോടെയാണ് കേരളം കേട്ടത്. ഹൃദയം നുറുങ്ങുന്ന ഒരു നോവോർമ്മയായി അവർ.
ഹൃദയാഘാതമാണ് പദ്മജ രാധാകൃഷ്ണന്റെ വേര്പാടിന് ഇടയാക്കിയത്. അതെ..ആ ഹൃദയം ഒറ്റപ്പെടലിന്റെ വേദനയിൽ അത്രയും പകച്ചുപോയിരിക്കണം.അതിജീവനത്തിന്റെ മാര്ഗങ്ങള് എത്രതന്നെ തേടിയാലും ചിലപ്പോൾ ചില ശൂന്യതകൾ ... അത് അങ്ങനെതന്നെ നിലനിൽക്കുമല്ലോ..ഒരിക്കലും മായ്ക്കാനാവാത്ത നൊമ്പരമായി.. അത്തരം നോവുകളുടെ പെരുമഴക്കാലമായിരുന്നു പത്മജയുടെ ജീവിതത്തിൽ കുറച്ചു കാലമായി.. ആ വേദനകൾ നൽകിയ നോവിന്റെ മുറിപ്പാടാവണം ആ ഹൃദയതാളം നിലയ്ക്കാനിടയാക്കിയതും..
എം ജി രാധാകൃഷ്ണന്റെ വേർപാട് ആ മനസ് അതിജീവിച്ചത് അദ്ദേഹം യാത്ര ചെയ്ത സംഗീതവഴികളിലൂടെ യാത്രചെയ്‌തുകൊണ്ടായിരുന്നു. മകന്റെ സിനിമകളിൽ പാട്ടിന്റെ വരികളെഴുതിയും സ്വയം സംഗീതത്തിലും നൃത്തത്തിലും ലയിച്ചും അവർ അതിജീവനത്തിന്റെ പുതു വഴികൾ തേടി .എന്നാൽ തന്റെ ഇരട്ടസഹോദരിയായ ഗിരിജയുടെ അകാല വേർപാട് നൽകിയ മുറിപ്പാടുകൾ മായ്ക്കാൻ ഈ കാലയളവ് മതിയായിരുന്നില്ല പത്മജയ്ക്കു..അവർ അത്രത്തോളം ചേർത്തുവയ്ക്കപ്പെട്ടവരായിരുന്നല്ലോ..ഒരുമിച്ചു പിറവികൊണ്ടു മുൻപേ പറന്നുപോയ ആ പക്ഷിയെ കുറിച്ച് പത്മജ , സംഗീതജ്ഞനായ ജി വേണുഗോപാലിനോട് പറഞ്ഞത് എന്റെ ഒരു ചിറകറ്റു പോയി.. വേണു.. എന്നാണ്.. ആ വേദന അതിജീവിക്കാൻ സംഗീതത്തെയും സൗഹൃദത്തേയും അവർ തന്റെ ഹൃദയത്തോട് അത്രമേൽ ചേർത്തുപിടിച്ചിരുന്നു..എന്നാൽ നീണ്ടുനിന്ന ലോക്ക് ഡൌൺ കാലം അതിനും അതിർ വരമ്പിട്ടു..ആ ഒറ്റപ്പെടലിൽ വല്ലാതെ ഉലഞ്ഞുപോയിരുന്നു പത്മജ. അതിനെ മറികടക്കാൻ ലോക്കഡോൺ കാലത്ത് ബുൾബുൾ, മൗത്ത് ഓർഗൻ ,തുടങ്ങിയവ വായിച്ചു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചും അടുത്ത സുഹൃത്തുക്കൾക്ക് കൈമാറിയും ലോക്ക് ഡൌൺ വിരസതയേ ആസ്വാദ്യകരമാക്കാൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിരുന്നു എം ജി രാധാകൃഷ്ണന്റെ പ്രിയ പത്നി . ഭർത്താവിനൊപ്പം നടന്ന സംഗീത വഴികളെ താലോലിച്ചും, പുതു ഈണങ്ങൾ മീട്ടിയും സൗഹൃദ വലയങ്ങളെ ങ്ങളെ ചേർത്തുപിടിച്ചും തന്നാലാവും വിധം അതിജീവനത്തിനു ശ്രമിച്ചു അവർ .അതുതന്നെയായിരുന്നു അവർക്ക് ജീവിക്കാനുള്ള ഊർജമായതും..
പ്രിയപതിയുടെ ഓർമയിൽ മുങ്ങി അവർ എഴുതിയ വരികളെ ..ഈണങ്ങളെ കേരളം നെഞ്ചേറ്റു വാങ്ങിയിരുന്നു.. ' നിന്നെ ഞാൻ കാണുന്നു താരാപഥങ്ങളിൽ..നിൻപദം കേൾക്കുന്നു പൂമുഖ വാതിലിൽ എന്നെഴുതി അവർ തന്റെ പ്രിയനേ ഓർത്തു .. കാറ്റിന്റെ വഴികളിൽ നിൻ സ്പര്ശമറിയുന്നു എന്നും...കണ്ണീരു വറ്റി യോരെൻ പീലി ത്തടങ്ങളിൽ തഴുകുന്ന കാറ്റായി നീ വന്നിരുന്നെങ്കിൽ ' എന്നും ഒരുനേരമെങ്കിലും കാണുവാനാശിക്കും മനസിന്റെ വിങ്ങൽ അറിഞ്ഞിരുന്നെങ്കിൽ' എന്നും അവർ തന്റെ പ്രാണനെ ഓർത്തു പാടി..ഒടുവിൽ കേരളത്തിന്റെ പാട്ടോർമയായ എം ജി രാധാകൃഷ്ണന്റെ പ്രിയപ്പെട്ട പപ്പ യാത്രയായിരിക്കുകയാണ്..പാതിവഴിയിൽ നിലച്ച ജീവിത ഗാനത്തിന്റെ ഈണം തന്റെ പ്രിയന്റെ കരം പിടിച്ച് മറ്റൊരുലോകത്തിരുന്ന് ഒരുമിച്ച് ഇഴചേർക്കുവാനായി..
https://www.facebook.com/Malayalivartha