രക്തച്ചൊരിച്ചിലിനു പിന്നിൽ ചൈനയുടെ കൊടും ചതി; തിരിച്ചടിയാകുന്നത് നയതന്ത്ര ശ്രമങ്ങള്‍ക്ക് ; കഴിഞ്ഞുപോയത് ‘ഹിന്ദി – ചീനി ഭായ് ഭായ്’ മുദ്രാവാക്യത്തിന്റെ നാളുകൾ; ആവർത്തിക്കുമോ നാഥു-ലാ
തർക്കമുണ്ടെങ്കിലും ദശകങ്ങളായി തമ്മിൽ അടിക്കാതെ, പിണങ്ങിയും ഇടയ്ക്കിടെ തന്ത്രപൂർവമായ സൗഹൃദവുമായി, അതിർത്തി പങ്കിട്ടിരുന്ന ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും ഒടുവിൽ ചോര ചിന്തിയിരിക്കയാണ്. 1962 ലേതുപോലുള്ള ഒരു വിപുല യുദ്ധത്തിലേക്ക് ഇത് വഴിതെളിക്കാനുള്ള സാധ്യതയില്ലെങ്കിലും 1967 ലെ നാഥു ലാ സംഭവത്തിനു സമാനമായ പ്രശ്നങ്ങളിലേക്കു നയിക്കുമോ എന്നാണ് സുരക്ഷാ തന്ത്രജ്ഞരുടെ ആശങ്ക.സ്വതന്ത്ര ഇന്ത്യയ്ക്കു ചൈനയുമായി നല്ല സൗഹൃദമായിരുന്നു. 1949 ൽ സ്ഥാപിതമായ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ ആദ്യം അംഗീകരിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അൻപതുകൾ പഞ്ചശീലതത്വങ്ങളുടേയും ‘ഹിന്ദി – ചീനി ഭായ് ഭായ്’ മുദ്രാവാക്യത്തിന്റെയും നാളുകളായിരുന്നു.
1959 ൽ ടിബറ്റിലെ പ്രശ്നങ്ങളാണ് ബന്ധത്തിൽ ആദ്യ ഇടർച്ചയുണ്ടാക്കിയത്. ടിബറ്റൻ ജനതയുടെ ആത്മീയാചാര്യനായ ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയതു ചൈനയ്ക്കു രസിച്ചില്ല. ഇന്ത്യ– ചൈന അതിർത്തി ഒൗപചാരികമായി നിർണയിച്ചിട്ടില്ലെന്ന വാദവുമായി 1959 ൽ ചൈന രംഗത്തെത്തി. തുടർന്ന് അതിർത്തിയെപ്പറ്റി ആരോപണ പ്രത്യാരോപണങ്ങൾ.
62 ലും അതിർത്തിയിലെ നിർമാണമായിരുന്നു പ്രശ്നമായത്. ഇരു സൈന്യത്തിന്റെയും റോളുകൾ നേരെ മറിച്ചായിരുന്നുവെന്നു മാത്രം.
അരുണാചലും സിക്കിമും തങ്ങളുടെ അധീനതയിലാക്കാൻ ചൈന ശ്രമിക്കുമെന്നുള്ള ആശങ്കയിൽ കിഴക്കൻ മേഖലയിൽ ഇന്ത്യ നേരത്തെ തന്നെ മേൽക്കൈ ഉറപ്പിച്ചിരുന്നു. ആ മേഖലയിലെ ചുംബി താഴ്‍വര പ്രദേശത്ത് ഇന്ത്യൻ സൈന്യത്തിനുണ്ടായിരുന്ന മേൽക്കൈ മാറ്റിയെടുക്കാൻ ചൈനീസ് സൈന്യം നാഥു ചുര (ലാ എന്നാൽ ചുരം എന്നർഥം) ത്തിനെതിരെയുള്ള പ്രദേശത്ത് സൈനിക സൗകര്യങ്ങൾ നിർമിച്ചു തുടങ്ങി. നിർമാണം ഇന്ത്യൻ നിയന്ത്രിത ഭൂമിയിലേക്കു കടന്നുവന്നുവെന്നാണ് ഇന്ത്യ ആരോപിച്ചത്. ഏതായാലും നിർമാണം ഇന്ത്യൻ സൈന്യം തടഞ്ഞതാണ് ഇരുപക്ഷത്തുനിന്നും കാര്യമായ ആൾനാശത്തിനു വഴിതെളിച്ച സംഭവത്തിലേക്കു നയിച്ചത്.
1962 ലെ പരാജയത്തിനു ശേഷം ചൈനീസ് സൈന്യത്തെ നേരിടാൻ ഇന്ത്യൻ സൈന്യത്തിന് ആത്മവിശ്വാസം നേടിക്കൊടുത്തത് ഈ സംഭവമായിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ കനത്ത ചെറുത്തുനിൽപ്പിനെ തുടർന്ന് അന്ന് ചൈനീസ് സൈന്യത്തിന് മുൻനിലയിലേക്കു മടങ്ങേണ്ടിവന്നു.1959 ൽ ടിബറ്റിലെ പ്രശ്നങ്ങളാണ് ബന്ധത്തിൽ ആദ്യ ഇടർച്ചയുണ്ടാക്കിയത്. ടിബറ്റൻ ജനതയുടെ ആത്മീയാചാര്യനായ ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയതു ചൈനയ്ക്കു രസിച്ചില്ല. ഇന്ത്യ– ചൈന അതിർത്തി ഒൗപചാരികമായി നിർണയിച്ചിട്ടില്ലെന്ന വാദവുമായി 1959 ൽ ചൈന രംഗത്തെത്തി. തുടർന്ന് അതിർത്തിയെപ്പറ്റി ആരോപണ പ്രത്യാരോപണങ്ങൾ.
ഇപ്പോഴുണ്ടായ സംഭവം 1967 നു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ സംഘര്‍ഷമാണ്. അന്ന് സിക്കിം അതിര്‍ത്തിയിലായിരുന്നു സംഘര്‍ഷം. നാഥു ലാ സംഘര്‍ഷത്തില്‍ ചൈനയ്ക്ക് വലിയ തിരിച്ചടിയുണ്ടായെന്നാണ് കണക്കാക്കുന്നത്. 1962 ല്‍ ഇന്ത്യയ്ക്ക് തിരിച്ചടിയുണ്ടായ യുദ്ധത്തില്‍നിന്ന് വ്യത്യസ്തമായിരുന്നു 1967 സ്ഥിതി.സിക്കിം അതിര്‍ത്തിയിലെ കൈയേറ്റമാണ് അന്ന് സംഘര്‍ഷത്തില്‍ കലാശിച്ചത്. പിന്നീട് 1975 ല്‍ അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ചൈന ആക്രമണം നടത്തുകയായിരുന്നു. അന്ന് നാല് സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇന്ത്യ അതിര്‍ത്തി ലംഘിച്ചതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് ചൈന ഇന്നത്തെ പോലെ അന്നും ആരോപിച്ചു. ചൈന അതിക്രമിച്ചു കടന്നു ആക്രമണം നടത്തുകയായിരുന്നുവെന്ന് ഇന്ത്യയും ഇപ്പോഴത്തെ, സംഘര്‍ഷവുമായി ബന്ധപ്പെട്ട് പറഞ്ഞതുപോലെ തന്നെ പ്രതികരിച്ചു. അതിനുശേഷം ഇതാദ്യമായാണ് ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുന്നത്.1962 ഒക്‌ടോബർ 20ന് ആയിരുന്നു ഇന്ത്യയ്‌ക്കെതിരെ അപ്രതീക്ഷിതമായ ചൈനീസ് ആക്രമണം. അതിർത്തിത്തർക്കം യുദ്ധത്തിനു കാരണമാകുമെന്ന് ആരും സങ്കൽപിക്കുക പോലും ചെയ്‌തിരുന്നില്ല.
പടിഞ്ഞാറു കശ്‌മീരിൽ ലഡാക്കിലെ അക്‌സായ് ചിന്നിലും കിഴക്കു നേഫയിലും (അരുണാചൽ പ്രദേശ്) ഒരേസമയത്ത് കിലോമീറ്ററുകളോളം ചൈന അതിക്രമിച്ചു കയറി. പലയിടത്തും ചെറുക്കാൻ ഇന്ത്യൻ സേന തന്നെയില്ലായിരുന്നു. അരുണാചൽപ്രദേശിൽ നിന്ന് പിൻവാങ്ങിയെങ്കിലും ജനവാസമില്ലാത്ത അക്‌സായ് ചിന്നിലെ ഏതാണ്ട് 38,000 ചതുരശ്ര കിലോമീറ്റർ ഇന്നും ചൈനയുടെ അധീനതയിലാണ്. 1962 നവംബർ 21ന് ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചു.അന്നും യുദ്ധത്തിന് തുടക്കമിട്ടത് ചൈനയുടെ അപ്രതീക്ഷിത ആക്രമണം
2020: ലഡാക്ക്
കിഴക്ക് മേൽക്കൈ ഇന്ത്യക്കാണെങ്കിൽ ലഡാക്കിൽ (പടിഞ്ഞാറ്) അന്നും ഇന്നും ചൈനീസ് സൈന്യത്തിനാണ് മേൽക്കൈ. അതിനൊപ്പമെത്താനാണ് ഇന്ത്യ കഴിഞ്ഞ ഒന്നര–രണ്ടു ദശകങ്ങളായി സൈനിക നിർമാണപ്രവർത്തനങ്ങളിലുടെ ശ്രമിച്ചുവരുന്നത്. ദൗളത്ത് ബേഗ് ഓൾഡിയിലേക്കുള്ള അതിർത്തി റോഡും ഷ്യോക്ക് നദിയിലെ പാലവും നിർമിച്ചത് ഇതിന്റെ ഭാഗമായാണ്. ഇവ നിർത്തിവെക്കണമെന്നതാണ് ചൈനയുടെ ഇപ്പോഴത്തെ ആവശ്യം. അതിനുള്ള സമ്മർദതന്ത്രമായാണ് അതിർത്തിയിൽ മൂന്നിടത്ത് അതിക്രമിച്ചുകയറിയത്.
കൂടുതൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ സൈനികതലത്തിൽ നടത്തിയ ചർച്ചകളിൽ ചില ധാരണകളുണ്ടായതായാണ് അറിവ്. എന്നാൽ ഈ ധാരണയനുസരിച്ച് പിൻമാറാനുള്ള നീക്കത്തിനിടയിൽ ഒരിടത്താണ് ഇപ്പോൾ പ്രശ്നമുണ്ടായിരിക്കുന്നത്.
സൈനികതലത്തിൽ ഇതുവരെ നടന്ന ചർച്ചകളുടെ ഘടനയും ശ്രദ്ധേയമാണ്. ആദ്യ ചർച്ചകൾ കോർ കമാൻഡർമാർ തമ്മിലായിരുന്നു. ലഫ്റ്റനന്റ് ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്മാരാണ് കോർ കമാൻഡർമാർ.
അതിനുശേഷം മേജർ ജനറൽമാർ കമാൻഡ് ചെയ്യുന്ന ഡിവിഷൻ തലത്തിൽ ചർച്ച നടന്നു. തുടർന്ന് ബ്രിഗേഡിയർമാർ കമാൻഡ് ചെയ്യുന്ന ബ്രിഗേഡ് തലത്തിൽ ചർച്ച നടന്നു. അതു കഴിഞ്ഞാണ് യഥാർഥത്തിൽ പ്രശ്നഭൂമിയിലുള്ള സൈനികരുൾപ്പെടുന്ന ബറ്റാലിയൻ തലത്തിൽ പിൻമാറ്റ ചർച്ചകൾ നടന്നത്.
ഈ ചർച്ചകൾക്കിടയിലാണ് ഇപ്പോൾ കയ്യാങ്കളി നടന്നിരിക്കുന്നത്. കയ്യാങ്കളിയിൽ കൊല്ലപ്പെട്ട സൈനികരിൽ ഒരാൾ ബറ്റാലിയന്റെ കമാൻഡിങ് ഓഫിസർ (കേണൽ) തന്നെയാണെന്നത് ഇവിടെ ശ്രദ്ധേയമാണ്.
അതിര്‍ത്തിയിലെ അഭിപ്രായ ഭിന്നത നിഴലിക്കുമ്പോഴും ഇന്ത്യ-ചൈന ബന്ധത്തില്‍ ക്രിയാത്മകമായ മാറ്റം ഉണ്ടാകുന്നത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്. 1988 ല്‍ അദ്ദേഹം ചൈനയിലേക്ക് നടത്തിയ സന്ദര്‍ശനം നിര്‍ണായകമായിരുന്നു. ഈ സന്ദര്‍ശനമാണ് 1993 ല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള കരാറുകള്‍ക്ക് അടിസ്ഥാനമായത്. അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും ഉണ്ടാക്കാനുള്ള കരാറിലായിരുന്നു 1993 ല്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ചൈനീസ് സന്ദര്‍ശനത്തിനിടയില്‍ ഒപ്പുവെച്ചത്. ചൈനീസ് പ്രധാനമന്ത്രി ലീ പെങ്ങും നരസിംഹറാവുവുമായിരുന്നു നിര്‍ണായക കരാറില്‍ ഒപ്പുവെച്ചത്. ഇതിന് ശേഷം 1996 ല്‍ ഇരു രാജ്യങ്ങളും മറ്റൊരു കരാറിലും ഒപ്പുവെച്ചു. Confidence Building Measures in the Military Field along LAC എന്ന കരാറിലായിരുന്നു അന്ന് ഒപ്പുവെച്ചത്. അന്ന് ദേവഗൗഡയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിന്റെ ഇന്ത്യ സന്ദര്‍ശനത്തിനിടെയായിരുന്നു കരാറിലൊപ്പുവെച്ചത്. പിന്നീട് എ ബി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാനുള്ള പ്രത്യേക സംവിധാനവും ഇരു രാഷ്ട്രങ്ങളും ഏര്‍പ്പെടുത്തി.
മന്‍മോഹന്‍സിംങ് പ്രധാനമന്ത്രിയായിരുന്ന 10 വര്‍ഷക്കാലം മൂന്ന് കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. 2005 ലേയും, 2012 ലേയും 2013 ലേയും കരാറുകള്‍ അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിന് ലക്ഷ്യമിട്ടായിരുന്നു. ഇതില്‍ രണ്ടെണ്ണം ഒപ്പുവെയ്ക്കപ്പെട്ടത് ഇന്ത്യയുടെ ഇന്നത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ബെയ്ജിംങില്‍ ഇന്ത്യന്‍ അംബാസിഡറായിരിക്കുമ്പോഴാണ്.
ഇതിന് ശേഷമാണ് മോദി അധികാരത്തില്‍ വന്നതിന് ശേഷം രണ്ട് ഉച്ചകോടികള്‍ വുഹാനിലും മഹാബലിപുരത്തുമായി നടന്നത്.
ഇങ്ങനെ 1988 ല്‍ രാജീവ് ഗാന്ധിയുടെ കാലം മുതല്‍ തുടര്‍ച്ചയായി നടന്ന നയതന്ത്ര ശ്രമങ്ങള്‍ക്ക് കൂടിയാണ് തിങ്കളാഴ്ചത്തെ സംഭവത്തോടെ തിരിച്ചടിയുണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha