'ആറന്മുള സംഭവം പീഡനമല്ല, മറിച്ചു ഉഭയകക്ഷി സമ്മതത്തോടെ ആയിരുന്നു എന്നത് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും... പീഡനത്തിനിരയായ പെണ്‍കുട്ടിയെ അപമാനിച്ച് സോഷ്യൽമീഡിയ ക്ഷുദ്ര ജീവികൾ... സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു....
നാടിനെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മഹാമാരിക്കിടെയില്‍ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച സംഭവം ഉണ്ടായത്. എന്നാലിപ്പോഴിതാ യുവതിയെ പീഡിപ്പിച്ച സംഭവത്തെ ന്യായീകരിക്കാന്‍ സൈബര്‍ പ്രചരണവുമായി സോഷ്യൽമീഡിയ ക്ഷുദ്ര ജീവികൾ രംഗത്തിറങ്ങിയിരിക്കുകയാണ്. കോവിഡ് രോഗബാധിതയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതായി വരുന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണെന്നാണ് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
കൊണ്ടോട്ടി സ്വദേശി അബ്ദുള്‍ മജീദാണ് ഇത്തരത്തിലുള്ള പ്രചരണം സമൂഹമാധ്യമങ്ങളിലൂടെ നടത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രചരണത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഒപ്പം ഇയാള്‍ക്കെതിരെ പോലീസ് കേസെടുക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 'ആറന്മുള സംഭവം പീഡനമല്ല, മരിച്ചു ഉഭയകക്ഷി സമ്മതത്തോടെ ആയിരുന്നു എന്നത് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും. സത്യം പുറത്തു വരും മുന്‍പ് ഒരു മതവിഭാഗത്തേയും ആ വ്യക്തിയെയും കരിവാരി തേക്കുന്നതില്‍ ചില പ്രത്യേക വിഭാഗത്തിന്റെ സംഘടിത ബുദ്ധിയുണ്ടെന്നാണ്' ഇയാളുടെ വാദം.
കൂടാതെ പെണ്‍കുട്ടിയെ കുറിച്ച് അവരുടെ നാട്ടില്‍ അന്വേഷിക്കണമെന്നും ഇയാള്‍ പറയുന്നു. സംഭവത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം രോഗബാധിതയായ യുവതിയെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ ആറന്മുളയില്‍ വെച്ചാണ് യുവതി പീഡനത്തിന് ഇരയായത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ആംബുലന്‍സ് നിര്‍ത്തി ഡ്രൈവര്‍ യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവറായ കായംകുളം കീരിക്കാട് സ്വദേശി നൗഫലിനെ(29) പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമക്കേസിലടക്കം നൗഫല്‍ പ്രതിയാണ്.
അതേസമയം സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. കനിവ് 108 ആംബുലന്‍സുകളില്‍ ജോലി ചെയ്യുന്നവരില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരോട് ഉടന്‍ ഹാജരാക്കാന്‍ ആംബുലന്‍സിന്‍റെ നടത്തിപ്പുകാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.
കൂടാതെ ആരോഗ്യ വകുപ്പും ഇതേപ്പറ്റി അന്വേഷണം നടത്തും. യുവതിക്ക് എല്ലാവിധ ചികിത്സയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിട്ടതായി 108 ആംബുലന്‍സ് നടത്തിപ്പുകാര്‍ അറിയിച്ചിട്ടുണ്ട്. നല്ല പ്രവര്‍ത്തന പരിചയമുള്ള ആളുകളെയാണ് ആംബുലന്‍സില്‍ നിയോഗിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. 2014-2015ല്‍ ആലപ്പുഴ ജില്ലയില്‍ 108 ആംബുലന്‍സില്‍ ജോലി ചെയ്ത മുന്‍പരിചയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ജോലിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ജിവികെ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കൊറോണ കെയര്‍ സെന്ററിലേക്ക് പോകുമ്ബോഴായിരുന്നു പീഡനം. കായംകുളം പോലീസ് സ്റ്റേഷനിലടക്കം പതിനഞ്ചോളം കേസുകളില്‍ പ്രതിയാണ് നൗഫല്‍. അച്ഛനും അമ്മയ്ക്കും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടൂര്‍ വടക്കേടത്തുള്ള ബന്ധുവീട്ടില്‍ കഴിയുകയായിരുന്നു പെണ്‍കുട്ടി. ശനിയാഴ്ച പരിശോധനയില്‍ കൊറോണ പോസിറ്റീവായ വിവരം വൈകിട്ടാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. കെയര്‍ സെന്ററിലേക്ക് മാറ്റുകയാണെന്നും ഇതിനായി തയാറായി നില്‍ക്കാനുമുള്ള നിര്‍ദേശം പെണ്‍കുട്ടിക്കു ലഭിച്ചു.
രാത്രി പതിനൊന്നരയോടെ അടൂര്‍ ജനറല്‍ ആശുപത്രിയിലെ 108 ആംബുലന്‍സ് പെണ്‍കുട്ടിയെ കൊണ്ടു പോകാനെത്തി. ആംബുലന്‍സില്‍ നാല്‍പ്പത് വയസുള്ള കൊറോണ പോസീറ്റീവായ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഇവരെ കോഴഞ്ചേരി ജനറല്‍ ആശുപത്രിയിലും പെണ്‍കുട്ടിയെ പന്തളത്തെ കെയര്‍ സെന്ററിലും പ്രവേശിപ്പിക്കാനായിരുന്നു നിര്‍ദേശം. തൊട്ടടുത്തുള്ള പന്തളത്തേക്ക് പോകാതെ നൗഫല്‍ ആംബുലന്‍സ് കോഴഞ്ചേരിക്ക് വിട്ടു. പതിനെട്ടു കിലോമീറ്ററോളം സഞ്ചരിച്ച് സ്ത്രീയെ കോഴഞ്ചേരിയില്‍ ഇറക്കിയ ശേഷം പെണ്‍കുട്ടിയുമായി നൗഫല്‍ പന്തളത്തേക്ക് മടങ്ങി.തിരിച്ചു വരും വഴി ആറന്മുള വിമാനത്താവള പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്തിന് സമീപം രാത്രി പന്ത്രണ്ടരയോടെ നൗഫല്‍ ആംബുലന്‍സ് നിര്‍ത്തി. തുടര്‍ന്ന് ധരിച്ചിരുന്ന പിപിഇ കിറ്റ് ഡ്രൈവിങ് സീറ്റില്‍ ഊരിവച്ച ശേഷം പിറകിലെ ഡോര്‍ തുറന്ന് അകത്തു കയറി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിന് ശേഷം നടന്ന സംഭവങ്ങള്‍ ആരോടും പറയരുതെന്നും അബദ്ധത്തില്‍ സംഭവിച്ചതാണിതെന്നും നൗഫല്‍ പെണ്‍കുട്ടിയോട് പറഞ്ഞു. ഈ സംഭാഷണം പെണ്‍കുട്ടി രഹസ്യമായി ഫോണില്‍ റെക്കോഡ് ചെയ്തു. സംഭവത്തിനു ശേഷം പെണ്‍കുട്ടിയുമായി കിടങ്ങന്നൂര്‍-കുളനട വഴി പന്തളത്തെത്തി അര്‍ച്ചന ആശുപത്രിയിലെ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ഇറക്കി വിട്ട ശേഷം അടൂരിന് പോയി. പെണ്‍കുട്ടി ഈ വിവരം ആരോടും പറയില്ലെന്നാണ് നൗഫല്‍ കരുതിയത്. ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്.
പന്തളത്തെ കെയര്‍ സെന്ററിലെത്തിയപ്പോള്‍ പെണ്‍കുട്ടി ആംബുലന്‍സില്‍ നിന്നും ഇറങ്ങിയോടി പീഡനവിവരം അധികൃതരെ അറിയിച്ചു. അവര്‍ പന്തളം പോലീസിനെ വിളിച്ചു വരുത്തി. തുടര്‍ന്ന് വനിതാ പോലീസ് അടക്കം പന്തളം സ്റ്റേഷനില്‍ നിന്നുള്ള സംഘം കൊറോണ സെന്ററിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടിയില്‍ നിന്നും ആംബുലന്‍സ് വിവരങ്ങള്‍ ശേഖരിച്ച പോലീസ് പ്രതിയായ നൗഫലിനെ തിരിച്ചറിഞ്ഞു. ഇയാളുടെ ആംബുലന്‍സ് അടൂര്‍ ആശുപത്രിയിലുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പന്തളം പോലീസ് അടൂര്‍ പോലീസിനെ വിവരം അറിയിക്കുകയും അവര്‍ ആശുപത്രിയിലെത്തി നൗഫലിനെ പിടികൂടുകയുമായിരുന്നു. ഇയാളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. പന്തളം കൊവിഡ് കെയര്‍ സെന്ററിലെ പ്രത്യേക റൂമിലാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ താമസിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha