വിജനമായ പ്രദേശമായതിനാല്‍ നിലവിളി കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല... ആംബുലന്‍സ് നിര്‍ത്തിയിട്ട് ഡ്രൈവര്‍ ധരിച്ചിരുന്ന പി.പി.ഇ. കിറ്റ് ഊരിയെറിഞ്ഞ് അയാൾ ആംബുലന്‍സിന്റെ പിന്‍ഭാഗത്തേക്കു കയറി... ആര്‍ത്തവകാലമാണെന്നു വരെ കരഞ്ഞുപറഞ്ഞതുപോലും ചെവിക്കൊണ്ടില്ല... ആഗ്രഹപൂര്‍ത്തിക്കു ശേഷം അയാൾ... മഹാമാരിക്കിടെയില്‍ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച സംഭവത്തിൽ 19കാരിയുടെ മൊഴി ഭയാനകം....
ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മഹാമാരിക്കിടെയില്‍ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച സംഭവം പുറത്ത് വന്നത്. കോവിഡ് രോഗിയായ ദളിത് യുവതി അര്‍ധരാത്രിയില്‍ ചികിത്സാകേന്ദ്രത്തിലേക്കു കൊണ്ടുപോയ ആംബുലന്‍സില്‍ വച്ചാണ് മാനഭംഗത്തിന് ഇരയായത്. ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയില്‍ നൗഫല്‍ (29) ആണ് അറസ്റ്റിലായത്.
സംഭവത്തെകുറിച്ച് പെൺകുട്ടി പറഞ്ഞത് ഇങ്ങനെയായിരുന്നു. അര്‍ധരാത്രി. ആംബുലന്‍സ് നിര്‍ത്തിയിട്ട് ഡ്രൈവര്‍ ധരിച്ചിരുന്ന പി.പി.ഇ. കിറ്റ് ഊരിയെറിഞ്ഞ് ആംബുലന്‍സിന്റെ പിന്‍ഭാഗത്തേക്കു കയറി. കോവിഡ് ബാധിതയായ യുവതി, തനിക്ക് ആര്‍ത്തവകാലമാണെന്നു വരെ കരഞ്ഞുപറഞ്ഞതുപോലും ചെവിക്കൊണ്ടില്ല. വിജന പ്രദേശം ആയതിനാല്‍ നിലവിളി കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. ആഗ്രഹപൂര്‍ത്തിക്കു ശേഷം യുവതിയെ ആശുപത്രിക്കു മുന്നില്‍ പ്രതി ഉപേക്ഷിച്ചു.
കോഴഞ്ചേരിയില്‍ എത്തിക്കേണ്ട 41 വയസുകാരിയുമായി പുറപ്പെട്ട നൗഫലിന്റെ ആംബുലന്‍സിലേക്കു യാദൃച്ഛികമായാണ് ഈ യുവതിക്കു കയറേണ്ടിവന്നത്. അവസരം തിരിച്ചറിഞ്ഞ ഡ്രൈവര്‍ നൗഫല്‍, ആദ്യം കോഴഞ്ചേരിയിലെത്തേണ്ട രോഗിണിയെ ഇറക്കി. തുടര്‍ന്നുള്ള യാത്രയ്ക്കിടെ യുവതിയുടെ ഫോണ്‍ നമ്പര്‍ വാങ്ങിയെടുത്തു. കോവിഡ് ബാധിതരായ മാതാവിനെയും സഹോദരിമാരെയും ആംബുലന്‍സില്‍ കൊണ്ടുപോയ നൗഫലിനെ കണ്ടുപരിചയമുള്ളതിനാല്‍ യുവതി സംശയിച്ചതുമില്ല. കുറ്റകൃത്യത്തിനു ശേഷം ഫോണിലേക്കു വിളിച്ച് നൗഫല്‍ ഭീഷണിപ്പെടുത്തിയത് റെക്കോഡ് ചെയ്തു പോലീസിനു കൈമാറാന്‍ യുവതി കാട്ടിയ മനഃസാന്നിധ്യം കേസില്‍ നിര്‍ണായക തെളിവാകും.
വിവരം കിട്ടി മിനിറ്റുകള്‍ക്കുള്ളില്‍ പ്രതിയെ കുടുക്കാനായത് പോലീസിന്റെ നേട്ടമായി. അടൂര്‍ സ്‌റ്റേഷനിലെ എസ്.ഐ. ശ്രീജിത്തിന്റെ നീക്കമാണ് പ്രതിയെ കുടുക്കിയത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആരോടും പറയില്ലെന്ന ആത്മവിശ്വാസം പ്രതി നൗഫലിന് വിനയായി. കുറ്റകൃത്യം കഴിഞ്ഞ് തിരിച്ചെത്തിയശേഷം മറ്റൊരു രോഗിയുമായി പോയ നൗഫലിനെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ട്രാക്ക് ചെയ്യുകയാണ് ആദ്യം ചെയ്തത്. പ്രതി രക്ഷപ്പെടുകയല്ലെന്ന് ഉറപ്പു വരുത്തിയതിന് ശേഷം ഇയാളുടെ നമ്പരിലേക്ക് വിളിച്ച് ഓട്ടം പോകണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു.
ഇതിന്‍ പ്രകാരം പറഞ്ഞ സ്ഥലത്ത് വന്ന നൗഫലിനെ കസ്റ്റഡിയിലെടുത്തു. ആദ്യമൊന്നും പ്രതിക്കു കൂസലില്ലായിരുന്നു. പെണ്‍കുട്ടിയുടെ മനോനില തകരാറിലാണെന്നും അതാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നുമായിരുന്നു ഇയാളുടെ നിലപാട്. പിന്നീട് വിശദമായി നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെ ആറന്മുള-കിടങ്ങന്നൂര്‍ റോഡില്‍ നാല്‍ക്കാലിക്കല്‍ ആയുര്‍വേദാശുപത്രിക്ക് എതിര്‍വശത്തുള്ള കടയുടെ പിന്നില്‍ ആംബുലന്‍സ് നിര്‍ത്തിയിട്ടതിനു ശേഷമായിരുന്നു പീഡനം.
സംഭവം പുറത്തുപറയരുതെന്നു നൗഫല്‍ വാഹനത്തില്‍ വച്ച് ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ യുവതി പോലീസിനു കൈമാറി. ഇയാള്‍ നേരത്തേ വധശ്രമക്കേസില്‍ ശിക്ഷയനുഭവിച്ച ക്രിമിനലെന്നു പോലീസ്. പന്തളം സ്വദേശിനിയായ 19 വയസുകാരിയുടെ പിതാവ് ജീവിച്ചിരിപ്പില്ല. മാതാവും രണ്ടു സഹോദരിമാരും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. അടൂര്‍ വടക്കടത്തുകാവിലുള്ള ബന്ധുവീട്ടിലാക്കിയിരുന്ന യുവതിക്കും ശനിയാഴ്ച വൈകുന്നേരത്തോടെ കോവിഡ് സ്ഥിരീകരിച്ചു. 108 ആംബുലന്‍സില്‍ ആദ്യം അടൂര്‍ ജനറലാശുപത്രിയിലെത്തിച്ചു. പന്തളത്തെ കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്‌മെന്റ് സെന്ററിലേക്കു കൊണ്ടുപോകാനായിരുന്നു ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം.
കൊണ്ടുവന്ന ആംബുലന്‍സില്‍ ഇന്ധനം കുറവായതിനാല്‍ ഡ്രൈവര്‍ യുവതിയെ നൗഫലിന്റെ ആംബുലന്‍സില്‍ കയറ്റിവിടുകയായിരുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിക്കേണ്ട 41 വയസുകാരിയായ കോവിഡ് ബാധിതയും അതിലുണ്ടായിരുന്നു. അടൂരിന് അടുത്തുള്ള പന്തളത്തേക്ക് ആദ്യം പോകുകയായിരുന്നു എളുപ്പമെങ്കിലും നൗഫല്‍ ആംബുലന്‍സ് വളഞ്ഞവഴിയില്‍ കോഴഞ്ചേരിയിലേക്കു വിട്ടു.
41 വയസുകാരിയെ അവിടെ ഇറക്കിയതിനു ശേഷം യുവതിയുമായി പന്തളത്തേക്കു പോകുന്ന വഴിയില്‍വച്ചാണു പീഡിപ്പിച്ചത്. തുടര്‍ന്ന് യുവതിയെ പന്തളത്തെ ആശുപത്രിക്കു മുന്നില്‍ ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളഞ്ഞു. യുവതിയുടെ വേഷത്തിലും പെരുമാറ്റത്തിലും അസ്വാഭാവികത തോന്നിയ ആരോഗ്യപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണു പീഡനവിവരം വെളിപ്പെടുത്തിയത്. ആരോഗ്യ വകുപ്പ് ഇടപെട്ട് പോലീസില്‍ പരാതി നല്‍കി. അടൂര്‍ എസ്.ഐ. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസുദ്യോഗസ്ഥര്‍ ആംബുലന്‍സ് ഓട്ടംപോകാനെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് നൗഫലിനെ കസ്റ്റഡിയിലെടുത്തത്. കോവിഡ് രോഗിയായതിനാല്‍ യുവതിയുടെ മൊഴി ഫോണിലൂടെ സംസാരിച്ച് രേഖപ്പെടുത്തി.
പീഡനം നടന്നതായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ നടത്തിയ വൈദ്യപരിശോധനയില്‍ വ്യക്തമായി. പ്രതിയെ സംഭവസ്ഥലത്തു കൊണ്ടുപോയി തെളിവെടുത്തു. ബലാത്സംഗം, ദളിത് പീഡനം, കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം എന്നീ വകുപ്പുകള്‍ ചുമത്തിയാണു കേസ്. റേഞ്ച് ഡി.ഐ.ജി. കോറി സഞ്ജയ് കുമാര്‍ ഗുരുഡിന്‍, എസ്.പി: കെ.ജി. സൈമണ്‍, ഡിെവെ.എസ്.പിമാരായ ആര്‍. ജോസ് (സ്‌പെഷല്‍ ബ്രാഞ്ച്), ആര്‍. ബിനു(അടൂര്‍) എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
കൂടാതെ ആരോഗ്യ വകുപ്പും ഇതേപ്പറ്റി അന്വേഷണം നടത്തും. യുവതിക്ക് എല്ലാവിധ ചികിത്സയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിട്ടതായി 108 ആംബുലന്‍സ് നടത്തിപ്പുകാര്‍ അറിയിച്ചിട്ടുണ്ട്. നല്ല പ്രവര്‍ത്തന പരിചയമുള്ള ആളുകളെയാണ് ആംബുലന്‍സില്‍ നിയോഗിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. 2014-2015ല്‍ ആലപ്പുഴ ജില്ലയില്‍ 108 ആംബുലന്‍സില്‍ ജോലി ചെയ്ത മുന്‍പരിചയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ജോലിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ജിവികെ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha