ചുവപ്പു വര കടക്കരുത്; ഇന്ത്യ നല്‍കിയത് കടുത്ത താക്കീത്; അതിര്‍ത്തിയില്‍ സന്നാഹം ഉയര്‍ത്തി ചൈന; ചൈനീസ് സൈനികരെ ജീവന്‍ കൊടുത്തും തടഞ്ഞ് ഇന്ത്യന്‍ സൈന്യം; ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നിര്‍ദേശം
ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സാഹചര്യം ദിനം പ്രതി വഷളായി കൊണ്ടിരിക്കുകയാണ്. മേഖലയിലെ മേധാവിത്വം തിരിച്ചു പിടിക്കാന്‍ ചൈനയും, ഒരിഞ്ചു പോലും പുറകോട്ടു പോകാതിരിക്കാന്‍ ഇന്ത്യയും കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തില്‍ മനഃപൂര്‍വ്വം അല്ലെങ്കിലും യുദ്ധം പൊട്ടി പുറപ്പെടാനുള്ള ഒരു സാഹചര്യം ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നില നില്‍ക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ ഒരിക്കലും അതൊരു അതിശയോക്തി ആയിരിക്കില്ല. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കനത്ത ടാങ്കുകളും പീരങ്കികളുമായി 50,000 സൈനികരെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്. ചുഷുളിന്റെ എതിര്‍വശത്ത് സംഘര്‍ഷം നടക്കുന്ന പ്രദേശത്ത് ചൈന കാലാള്‍പ്പടയും ടാങ്കുകളും യുദ്ധ വാഹനങ്ങളും അണിനിരത്തിയിരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് സൈന്യം ടിബറ്റിലെ തങ്ങളുടെ പ്രദേശത്തിനകത്ത് അഭ്യാസങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അത് അതിര്‍ത്തിയുടെ ഇന്ത്യന്‍ ഭാഗത്ത് കേള്‍ക്കാവുന്ന തരത്തിലാണ്. കിഴക്കന്‍ ലഡാക്ക് മേഖലയില്‍ ഇന്ത്യയും ചൈനയും മുഖാമുഖം തുടരുന്നതിനിടയിലും, സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ ഇത് വരെ കൃത്യമായി തീരുമാനമായിട്ടില്ല. അതിനാല്‍ , ഇന്ത്യന്‍ സൈന്യം യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിലയുറപ്പിച്ചിട്ടുള്ള ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. ചൈനീസ് സൈനികരെ എന്തുവില കൊടുത്തായാലും നമ്മുടെ പ്രദേശത്തേക്ക് അതിക്രമിച്ച് കടക്കാന്‍ അനുവദിക്കരുത് എന്നതാണത്.
അതിര്‍ത്തിയിലെ നിലവിലെ സംഘര്‍ഷങ്ങളില്‍ നിന്നും മനസ്സിലാകുന്നത് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ചൈനീസ് സേനയിലെ ഉയര്‍ന്ന തലത്തില്‍ നിന്നാണെന്ന് തന്നെയാണ്. അതായതു സൈന്യത്തിന്റെ താഴെ തട്ടില്‍ നിന്നുള്ള കൊടുക്കല്‍ വാങ്ങലുകളല്ല. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ ഏതു ദിശയിലേക്കു വേണമെങ്കിലും തിരിയാകുന്നതാണ് എന്ന് ഇന്ത്യന്‍ സൈന്യം വിലയിരുത്തുന്നുണ്ട്. എന്നാല്‍ ഏതു കാര്യങ്ങള്‍ തരത്തിലേക്ക് തിരിഞ്ഞാലും അതി ശക്തമായി തിരിച്ചടിക്കാന്‍ സന്നദ്ധരായിട്ടു തന്നെയാണ് സൈന്യം മേഖലയില്‍ നിലനില്‍ക്കുന്നത്. ഇന്ത്യ തങ്ങളുടെ സന്ദേശം അതിശക്തമായി തന്നെയാണ് ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിക്കു കൊടുത്തിട്ടുള്ളത്. അതിര്‍ത്തിയില്‍ ഉടനീളം മുള്ളു വേലികള്‍ അടക്കം കെട്ടി വേര്‍തിരിച്ചിട്ടുണ്ട്. ഈ മുള്ളു വേലികള്‍ ഒരു ചുവപ്പു വരയാണ്, ഈ ചുവപ്പു വര മറി കടക്കുവാനുള്ള ഏതൊരു ചെറിയതോ വലുതോ ആയുള്ള ഉദ്യമവും അതി ശക്തമായി തന്നെ നേരിടും. എവിടെയും നമ്മള്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താതെയുള്ള ഒരു സാഹചര്യം നിലവിലില്ല. സേന തീര്‍ച്ചയായും സായുധരാണ് ശക്തരാണ്. മറ്റു കാര്യങ്ങള്‍ക്കൊന്നും കാത്തു നില്‍ക്കാതെ ഉടനടി വേണ്ട നടപടികള്‍ കൈ കൊള്ളുവാനുള്ള സ്വാതന്ത്രം ഫീല്‍ഡ് കമാന്റര്‍മാര്‍ക്കു നിലവില്‍ നല്‍കി കഴിഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ദുസ്സാഹാസം ചൈനയുടെ ഭാഗത്തു നിന്നും ഉണ്ടാവുകയാണെങ്കില്‍ അവര്‍ അതിനു കൊടുക്കേണ്ടി വരുന്ന വില കടുത്തതും കനത്തതും ആയിരിക്കും. ഇന്ത്യന്‍ സൈനിക നേതൃത്വം വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്നും മറ്റു ലോക രാജ്യങ്ങളില്‍ നിന്നും ചൈനക്ക് കിട്ടി കൊണ്ടിരിക്കുന്ന തിരിച്ചടി ചൈനയെ ഉയര്‍ന്ന തരത്തില്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ജീവിതാവസാനം വരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിരാജിക്കാന്‍ ഉദ്ദേശിച്ച ഷി ജിന്‍ പിങിനെ സംബന്ധിച്ചിടത്തോളം ഇത്തരത്തില്‍ ഒരു സാഹചര്യം ചിന്തിക്കാവുന്നതിനേക്കാള്‍ അപ്പുറമായിരിക്കും. കൂടാതെ മാവോ സെതൂങിനെ പോലെയോ ഡെങ് ക്‌സിയാവോ പാങ്ങിനെ പോലെയോയുള്ള, ചൈന അതിന്റെ ചരിത്രത്തില്‍ കണ്ട ഏറ്റവും മഹാന്മാരായ നേതാക്കളുടെ കൂട്ടത്തില്‍ തന്നെയും കൂടി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളില്‍ മുഴുകിയിരിക്കുന്ന ഷി ജിന്‍ പിംഗ്, ചൈനയുടെ പരാജയത്തിന് താനാണ് ഉത്തരവാദി എന്ന വിശേഷണം ഒരു തരത്തിലും സ്വീകരിക്കാന്‍ തയ്യാറാവുകയില്ല. അതുകൊണ്ട് തന്നെ എന്ത് വില കൊടുത്തായാലും ജയിക്കണം എന്ന മനോനില ഷി ജിന്‍ പിങിന് ഉണ്ടായാല്‍ അതിശയിക്കേണ്ടതില്ല.
' ഹെഡ് യുവര്‍ സ്‌ട്രെന്ത് ബൈഡ് യുവര്‍ ടൈം ' . ആധുനിക ചൈനയുടെ നിര്‍മാതാക്കളില്‍ ഏറ്റവും പ്രമുഖന്‍ ആയി കണക്കാക്കുന്ന ഡെങ് ക്‌സിയ പാങ്ങിന്റെ പ്രശസ്തമായ വാചകം ആണിത്. നിങ്ങളുടെ ശക്തി എതിരാളികളില്‍ നിന്നും മറച്ചു വെക്കുക സമയം കരസ്ഥമാക്കുക എന്ന്. ഈ അടുത്ത കാലം വരെ ചൈന നടപ്പിലാക്കി കൊണ്ടിരുന്നത് ഈ നയമായിരിന്നു. എന്നാല്‍ ഈ ഒരു നയത്തില്‍ നിന്നും ചൈന പുറകോട്ടു പോയതും കൂടുതല്‍ അധിനിവേശ തല്‍പരത കാണിക്കാന്‍ തുടങ്ങിയതും ഷി ജിന്‍ പിംഗ് അധികാരത്തില്‍ വന്നതിനു ശേഷമാണു. ആഗോള തലത്തില്‍ ചൈനയുടെ മേധാവിത്വം ശക്തിപ്പെടുത്തുക, ചൈനീസ് സംസ്‌കാരത്തെ കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുക തുടങ്ങി ഒരു നവ സാമ്രാജ്യത്വ തല്‍പരം ആയ നടപടികളില്‍ കൂടെയാണ് ചൈന കുറച്ചു കാലമായി മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നത്. എന്നാല്‍ ദശകങ്ങള്‍ എടുത്തു ചൈന നിര്‍മ്മിച്ചെടുത്ത ചൈനയുടെ പ്രതാപം ഒക്കെ വളരെ ചുരുങ്ങിയ കാലഘട്ടം കൊണ്ട് കൈമോശം വരന്‍ പോകുന്ന ഒരു സാഹചര്യമാണ് നില നില്‍ക്കുന്നത്. ഈ ഒരു പശ്ചാത്തലത്തിലാണ് നമ്മള്‍ ഇന്ത്യ ചൈന സംഘര്‍ഷത്തെ വിലയിരുത്തേണ്ടത്. രണ്ടു വശവും പുറകോട്ടു പോവുകയില്ല. രണ്ടു വിഭാഗങ്ങളും തങ്ങളുടെ പരമാധികാര നിലനിര്‍ത്തുവാന്‍ ബദ്ധശ്രദ്ധ പുലര്‍ത്തി കൊണ്ടിരിക്കും. എന്നാല്‍ ഏതു തരത്തിലുള്ള ചൈനീസ് ഭീഷണിയും നേരിടുവാന്‍ ഇന്ത്യ സൈന്യത്തെ സജ്ജമാക്കിയിട്ടുണ്ട്.
ഇതിനിടെ ചൈനയുടെ ഗ്ലോബല്‍ ടൈംസ് ഇന്ത്യക്കെതിരെ തുടര്‍ച്ചയായി പ്രകോപനപരമായ പ്രസ്താവനകളാണ് പുറത്തു വിട്ടു കൊണ്ടിരിക്കുന്നത്. ഒരു യുദ്ധം ഉണ്ടാവുകയാണെങ്കില്‍ ഇന്ത്യ ഒരിക്കലും ജയിക്കുകയില്ല എന്നാണ് അവര്‍ ഒന്ന് രണ്ടു ദിവസങ്ങള്‍ക്കു മുന്‍പേ അവരുടെ ഒരു ലേഖനത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇത്തരത്തിലുള്ള ജല്‍പനങ്ങള്‍ ചൈന ഭയപ്പെടുന്നതിന്റെ ലക്ഷണമായിട്ടാണ് പ്രതിരോധ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇന്ത്യയെ ഭയപെടുത്തുക, അതിലൂടെ മാനസികമായ മേധാവിത്വം നേടിയെടുക്കുക എന്നതാണ് ചൈന ഇതിലൂടെ ഉദ്ദേശിക്കുന്നത്. മാനസികമായി ഇന്ത്യ തളര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ തന്ത്ര പ്രധാനമായ മേഖലകള്‍ പിടിച്ചെടുക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്യുക എന്നാണ് അവരുടെ ഉദ്ദേശ ലക്ഷ്യം. ഗാല്‍വാന്‍ വലി സംഘര്‍ഷം ഉണ്ടായതിനു ശേഷം രണ്ടു തവണ ഇത്തരത്തിലുള്ള മുന്നേറ്റത്തിന് വേണ്ടി ശ്രമിച്ച ചൈനയുടെ നടപടികളെ ഇന്ത്യന്‍ സേന നിര്‍വീര്യമാക്കുകയാണുണ്ടായത് . ഇത് ചൈനീസ് സേനയെയും അവരുടെ രാഷ്ട്രീയ നേതൃത്വത്തെയും പ്രേത്യേകിച്ചു ഷി ജിന്‍ പിങിനെയും കുറച്ചൊന്നും അല്ല വിഷമിപ്പിച്ചിരിക്കുന്നതു. ഇതേ തുടര്‍ന്ന് മേഖലയിലെ സാഹചര്യങ്ങള്‍ രൂക്ഷമാക്കി കൊണ്ട് ചൈന അവരുടെ കൂടുതല്‍ സൈനിക സന്നാഹങ്ങള്‍ അതിര്‍ത്തി പ്രദേശത്തേക്ക് വിന്യസിക്കാന്‍ വേണ്ടി പോവുകയാണെന്ന വാര്‍ത്ത അവരുടെ മുഖ പത്രമായ ഗ്ലോബല്‍ ടൈംസ് പുറത്തു വിട്ടിരിക്കുന്നുണ്ട്.
അതായതു ഇന്ത്യ ഒരേ സമയം യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈനയുടെ അതിക്രമങ്ങള്‍ അതിര്‍ത്തിയില്‍ തടഞ്ഞു നിര്‍ത്തുകയും എന്നാല്‍ മേഖലയില്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ സമയത്തു തന്നെ ചൈന ഒട്ടും തന്നെ പശ്ചാത്താപ മനോഭാവം ഇല്ലാതെ പീഠഭൂമി മേഖലയില്‍ വായു പ്രതിരോധ ട്രൂപറുകളെയും ബോംബറുകളെയും വിന്യസിക്കുവാനുള്ള തീരുമാനം എടുക്കുകയാണുണ്ടായത്. ഇന്ത്യയുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടയില്‍ ചൈന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പീഠഭൂമിയിലേക്ക് 'സേനയെ അണിനിരത്തുകയാണ്' എന്ന് ചൈനീസ് മുഖപത്രവും സ്‌റ്റേറ്റ് പ്രസിദ്ധീകരണമായ ഗ്ലോബല്‍ ടൈംസ് ഒരു ലേഖനത്തില്‍ പറഞ്ഞു. എന്നാല്‍ ഈ പറയുന്ന പീഠഭൂമി ടിബറ്റ് തന്നെയാണോ എന്നതില്‍ വ്യക്തത ഇനിയും വരുവാനുണ്ട്.
ഏറ്റവും പുതിയ ഇന്ത്യന്‍ പ്രകോപനങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ചൈനയും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തിയിലെ പിരിമുറുക്കത്തെത്തുടര്‍ന്ന്, ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ബോംബറുകള്‍, വ്യോമ പ്രതിരോധ സൈനികര്‍, പീരങ്കികള്‍, കവചിത വാഹനങ്ങള്‍, പാരാട്രൂപ്പര്‍മാര്‍, പ്രത്യേക സേന എന്നിവയുള്‍പ്പെടെയുള്ള സേനകളെ അണിനിരത്തുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അതിര്‍ത്തിയിലെ പീഠഭൂമിയിലേക്കുള്ള കാലാള്‍പ്പട യൂണിറ്റുകള്‍, രാജ്യത്തിന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കാനുള്ള പിഎല്‍എയുടെ കഴിവും ദൃഢ നിശ്ചയവും കാണിക്കുന്ന ഒരു നീക്കമാണിത്, 'ചൈനീസ് വിശകലന വിദഗ്ധരെ ഉദ്ധരിച്ച് പ്രസിദ്ധീകരണം വ്യക്തമാക്കി.
സ്ഥിതിഗതികള്‍ അതിര്‍ത്തിയില്‍ സംഘര്‍ഷ ഭരിതം തന്നെയാണ്. രണ്ടു രാജ്യങ്ങളും ഒരു ഇഞ്ചു പോലും പിന്മാറാന്‍ ഒരുക്കമല്ലെന്നു വ്യക്തമാണ്. യുദ്ധം എന്നത് പ്രായോഗികമായി ഒരു പക്ഷെ നടക്കില്ലെങ്കിലും ചൈന അവരുടെ മേധാവിത്വം പ്രകടിപ്പിക്കുവാന്‍ വേണ്ടി ഏതു അളവിലുള്ള ശക്തി പ്രകടനങ്ങളിലേക്കും ഒരു പക്ഷെ പോയേക്കും. എന്നാല്‍ അവരുടെ മേധാവിത്വം ഒരു തരത്തിലും അംഗീകരിച്ചു കൊടുക്കേണ്ടതില്ല എന്ന സമീപനമാണ് ഇന്ത്യ എടുത്തിട്ടുള്ളത്, അത് തന്നെയാണ് ശരിയും. പക്ഷെ ഇത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണം ആക്കുന്നു. ചൈന ഇന്ത്യയുടെ മേല്‍ എടുക്കുന്ന ഏതൊരു തെറ്റായ നടപടിയും അവരുടെ മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദവും അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ ബാഹ്യ ഇടപെടലുകളും വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയം ഏതും ഇല്ല. എന്നാല്‍ അവരുടെ ഇപ്പോഴത്തെ പ്രസിഡന്റ് ഷി ജിന്‍ പിംഗ് ഒരു ഏകാധിപതി ആയതു കൊണ്ടും നയതന്ത്ര മനോഭാവം ഉള്ള ഒരു വ്യക്തി അല്ലാത്തത് കൊണ്ടും കാര്യങ്ങള്‍ പ്രവചനാതീതമാണ്. അങ്ങനെ എന്തെങ്കിലും ചൈനയുടെ ഭാഗത്തു നിന്നും സംഭവിക്കുകയാണെങ്കില്‍ ചൈന ഇന്നോളം കെട്ടിപ്പൊക്കിയ കോട്ടകളുടെ ഒരു സമ്പൂര്‍ണ്ണ പതനത്തിലേക്കായിരിക്കും കാര്യങ്ങള്‍ പോകാന്‍ പോകുന്നത്.
https://www.facebook.com/Malayalivartha