മികച്ച വിജയം ലക്ഷ്യമിട്ട് പാര്‍ട്ടി തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി; തലസ്ഥാനത്ത് 35 പഞ്ചായത്തുകളും തിരുവനന്തപുരം നഗരസഭയുമാണ് ബി.ജെ.പി ലക്ഷ്യം... എല്‍ഡിഎഫിനും യുഡിഎഫിനും പരാജയഭീതി; ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഇരു മുന്നണികളുടെയും പ്രശ്‌നമാണ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് തുറന്നടിച്ച് സുരേന്ദ്രൻ...
തദ്ദേശ തിരഞ്ഞെടുപ്പ് ഭരണ സമിതിയുടെ 5 വര്‍ഷ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് 2020 നവംബറില്‍ പുതിയ ഭരണ സമിതികള്‍ അധികാരം ഏല്‍ക്കേണ്ടതുണ്ട്. ഇപ്പോഴിതാ കോവിഡ് മാനദണ്ഡങ്ങൾ കണക്കാക്കി തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാനുള്ള തീരുമാനങ്ങളും പാർട്ടിയ്ക്കുള്ളിൽ പുകയുകയാണ്. അതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള തീരുമാനത്തോട് ബിജെപി പൂര്‍ണ്ണമായും വിയോജിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. എന്നാൽ നാലു മാസത്തെ മാത്രം കാലാവധിക്കായി സംസ്ഥാനത്ത് അസംബ്ലി ഉപതിരഞ്ഞെടുപ്പുകൾ ആവശ്യമില്ലന്നുമാണ് സുരേന്ദ്രന്റെ വാദം.
അതേസമയം സംസ്ഥാനത്ത് ബി.ജെ.പിയ്ക്ക് ഏറ്റവും കൂടുതല്‍ എ പ്ലസ് മണ്ഡലങ്ങളുള്ള തലസ്ഥാന ജില്ലയില്‍ മികച്ച വിജയം ലക്ഷ്യമിട്ട് പാര്‍ട്ടി തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.. തലസ്ഥാനത്ത് 35 പഞ്ചായത്തുകളും തിരുവനന്തപുരം നഗരസഭയുമാണ് ബി.ജെ.പി ലക്ഷ്യം വയ്‌ക്കുന്നത്. നിലവില്‍ പ്രതിപക്ഷ സ്ഥാനത്തുള്ള തലസ്ഥാന നഗരസഭയില്‍ ഭരണം പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് പാര്‍ട്ടിക്ക്. അങ്ങനെ വന്നാല്‍, സംസ്ഥാനത്തുതന്നെ അത് വലിയ ചരിത്രമാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന ഒട്ടനവധി കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ രാജ്യത്തുണ്ട്. എന്നാല്‍, ഇവയൊന്നും കേരളത്തില്‍ നടപ്പാക്കിയിട്ടില്ലെന്ന് ജനങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിക്കാട്ടിയാകും ബി.ജെ.പിയുടെ മുഖ്യ പ്രചാരണം.
പ്രധാനമന്ത്രി ആവാസ് യോജനയാണ് ലൈഫ് എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പേരു മാറ്റി നടപ്പിലാക്കുന്നതെന്ന് പാര്‍ട്ടി ജനങ്ങളെ അറിയിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം പിടിച്ച് നേരിട്ട് കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് വോട്ടര്‍മാരെ ബോദ്ധ്യപ്പെടുത്തും. ഇതിനായി ഓണ്‍ലൈന്‍ പ്രചാരണത്തിന് പുറമെ ലഘുലേഖകളും ബുക്ക്ലെറ്റുകളും അച്ചടിച്ചിറക്കും. വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം വിമാനത്താവള വികസനം എന്നിവയുടെ സാദ്ധ്യതകള്‍ മനസിലാക്കാന്‍ വോട്ടര്‍മാര്‍ക്കിടയില്‍ പുതുമയുള്ള പ്രചാരണങ്ങള്‍ സംഘടിപ്പിക്കാനും പാര്‍ട്ടി പദ്ധതിയിടുന്നുണ്ട്. ഈ സാദ്ധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തണമെങ്കില്‍ തിരുവനന്തപുരം നഗരസഭയ്‌ക്ക് മുംബയ് കോര്‍പ്പറേഷനെയൊക്കെ പോലെ വലിയ വികസനം ആവശ്യമാണെന്ന് നേതൃത്വം വിലയിരുത്തുന്നു.
അത്തരത്തിലുള്ള വികസനത്തിന് സാമ്ബത്തികം ആവശ്യമാണ്. കോര്‍പ്പറേഷന്റെ നികുതി പിരിച്ച് പണം കണ്ടെത്തുന്നതിനപ്പുറം പണം നല്‍കാന്‍ കേന്ദ്രസര്‍ക്കാരുണ്ടെന്ന് വോട്ടര്‍മാര്‍ക്കിടയില്‍ പരാമാവധി അവബോധം സൃഷ്‌ടിക്കാനും ലക്ഷ്യമിടുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ തലസ്ഥാന വികസനത്തിന് ആവശ്യമാണ്. നാലര വര്‍ഷം മുമ്ബ് സ്മാര്‍ട്ട് സിറ്റിയ്‌ക്ക് വേണ്ടി കേന്ദ്രം അനുവദിച്ച ആയിരം കോടിയില്‍ നഗരസഭ ഭരണസമിതി ചെലവഴിച്ചത് 20 കോടി മാത്രമാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുന്നു. ബി.ജെ.പി ഭരണത്തില്‍ വന്നാല്‍ ദേശീയ ബി.ജെ.പി നേതൃത്വത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റേയും ശ്രദ്ധ തിരുവനന്തപുരം നഗരസഭയില്‍ ഉണ്ടാകുമെന്നും അത് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നും പാര്‍ട്ടിയുടെ ജില്ലാ അദ്ധ്യക്ഷന്‍ വി.വി രാജേഷ് പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കിയ മുന്‍സിപ്പാലിറ്റി പാലക്കാടാണെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.
ഒരു തദ്ദേശ സ്ഥാപനത്തില്‍ ഭരണം കിട്ടിയാല്‍ ഏത് തരത്തില്‍ പ്രയോജനപ്പെടുത്തുമെന്ന് പാലക്കാട് നടപ്പാക്കിയ വികസന പദ്ധതികള്‍ ചൂണ്ടിക്കാട്ടി തിരുവനന്തപുരത്തെ വോട്ടര്‍മാരെ ബോദ്ധ്യപ്പെടുത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെങ്കിലും വ്യക്തമായ മാനദണ്ഡങ്ങളുടെ പുറത്തായിരിക്കും ബി.ജെ.പി ഇത്തവണ സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കുകയെന്ന് നേതാക്കള്‍ സൂചന നല്‍കുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിയാലും ഒക്‌ടോബറില്‍ നടത്തിയാലും നേരിടാന്‍ തയ്യാറായിരിക്കണമെന്നാണ് കീഴ്‌ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ജയസാദ്ധ്യതയും മുന്നണി ബന്ധത്തിലെ സമവായങ്ങളും പാലിച്ച് തിരുവനന്തപുരം ജില്ലയില്‍ ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കാനാണ് നിലവിലെ ധാരണ. ഏറ്റവും ചെറിയ പ്രസ്ഥാനത്തിന് പോലും അവരുടേതായ സ്വാധീന മേഖലയുണ്ടെന്നാണ് വിലയിരുത്തല്‍. ജനസ്വാധീനമില്ലാത്ത മേഖലകളിലും ഘടകകക്ഷികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന് വി.വി രാജേഷ് പറയുന്നു.
എന്നാൽ എല്‍ഡിഎഫിനും യുഡിഎഫിനും പരാജയഭീതിയാണ്. സ്വര്‍ണക്കള്ളക്കടത്ത് കേസും മയക്കുമരുന്ന് കേസും മുഖ്യമന്ത്രിയുടെ ഓഫിസിനെ പ്രതികൂട്ടിലാക്കിയതും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തതുമെല്ലാം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തിരിക്കുകയാണ്. സിപിഎമ്മിനും എല്‍ഡിഎഫിനും ജനവിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. യുഡിഎഫിനും പരാജയഭീതിയാണ്. കാരണം കേണ്‍ഗ്രസിനകത്തെ നേതൃത്വ പ്രശ്‌നങ്ങളും കേരള കോണ്‍ഗ്രസ് മുന്നണിയില്‍നിന്നു വിട്ടു പോയതും യുഡിഎഫിനകത്തെ തമ്മിലടിയുമാണ് അതിനു കാരണം. ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കണമെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പ് കൂടി മാറ്റിവയ്ക്കണമെന്ന യുഡിഎഫിന്റെ നിലപാട് വിചിത്രമാണ്. നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള അഭിപ്രായവ്യത്യാസം അങ്ങനെയൊരു തിരഞ്ഞെടുപ്പ് നടത്തിയതുകൊണ്ട് ഒരു പ്രയോജനവുമില്ല എന്നതാണ്. ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഇരു മുന്നണികളുടെയും പ്രശ്‌നമാണ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിന് പിന്നില്‍.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനോടാണു ബിജെപിക്ക് യോജിപ്പ്. സര്‍വകക്ഷിയോഗത്തില്‍ ശക്തമായ നിലപാട് ബിജെപി അറിയിക്കും. തിരഞ്ഞെടുപ്പ് തീയതിയല്ല, രീതിയാണ് മാറ്റേണ്ടത്. ബിനീഷ് കോടിയേരിയുടെ കാര്യത്തിലുള്ള നിലപാടില്‍ സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ അഭിപ്രായം പറയണം. എകെജി സെന്ററിന്റെയും സര്‍ക്കാരിന്റെയും മറപിടിച്ചാണ് ബിനീഷ് കോടിയേരി എല്ലാ തട്ടിപ്പുകളും നടത്തിയിരിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചതുകൊണ്ടാണ് ബിനീഷ് കോടിയേരി വലയിലായത്. രാഷ്ട്രീയ ധാര്‍മികത ഉണ്ടെങ്കില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവച്ച് കോടിയേരി ബാലകൃഷ്ണന്‍ അന്വേഷണത്തിന് എല്ലാ വഴികളും തുറന്നുകൊടുക്കണമെന്നും കെ.സുരേന്ദ്രനും പറഞ്ഞു.
https://www.facebook.com/Malayalivartha