എല്ലാം അധാധാരണം; വെഞ്ഞാറമൂട് കൊലപാതകത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തിയത് പുലര്‍ച്ചെ രണ്ടു മണിക്ക്; തെളിവെടുപ്പ് സമയം പുലര്‍ച്ചെയാക്കിയത് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച്; വ്യക്തി വൈരാഗ്യമെന്ന് മൊഴിയില്‍ ഉറച്ച് നിന്ന് പ്രതികള്‍
വെഞ്ഞാറമൂട് ഇരട്ടകൊലപാതകവും രാഷ്ട്രീയ വിവാദവും എല്ലാം അസാധാരണ വിധമാണ് മുന്നേറുന്നത്. കേസ് രാഷ്ട്രീയ കൊലപാതകമാണെന്ന് സി.പി.എമ്മും പോലീസും ആരോപിക്കുമ്പോള്‍ അങ്ങനെയല്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സത്യം പുറത്ത് വരാന്‍ കോണ്‍ഗ്രസ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമ്പോള്‍ അതിന്റെ ആവശ്യമില്ലെന്ന അസാധാരണ നിലപാട് സി.പി.എമ്മിന് ഈ കേസിലുണ്ട്. ഇതിന് പിന്നാലെ പോലീസും അസാധാരണ നടപടികളാണ് കേസുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യപ്രതികളുമായി പോലീസ് തെളിലെടുപ്പ് നടത്തിയത് പുലര്‍ച്ചെ. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണമായിരുന്നു പുലര്‍ച്ചെ തെളിവെടുപ്പ് നടത്തിയത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പ്രതികളെ തേമ്പാമൂട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയൊരുക്കിയാണ് തെളിവെടുപ്പ് നടന്നത്. അജിത്, ഷജിത്, അന്‍സര്‍ എന്നിവരെയാണ് തെളിവെടുപ്പിനു കൊണ്ടുവന്നത്.
വെള്ളിയാഴ്ചയാണ് പ്രതികളുടെ തെളിവെടുപ്പ് വച്ചിരുന്നത്. എന്നാല്‍, കൊലപാതകം നടന്ന സ്ഥലത്ത് ഡി.വൈ.എഫ്.ഐ. സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിയുള്ളതിനാല്‍ തെളിവെടുപ്പ് മാറ്റിവെച്ചു. കൊലനടന്ന തേമ്പാംമൂട് കവല, ഗൂഢാലോചന നടന്ന മുത്തിക്കാവ് ഫാം ഹൗസ്, മാങ്കുഴി, ആയുധങ്ങള്‍കൊണ്ടു വന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടത്തിയിട്ട് സജീവും ഉണ്ണിയും ഒരേ സ്‌കൂട്ടറില്‍ മുളങ്കാട് മാങ്കുഴി ഭാഗത്തേക്കു രക്ഷപ്പെട്ടു. അതുവഴി നെടുമങ്ങാട് കയറി തമിഴ്‌നാട്ടിലേക്കു പോകാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍, മാങ്കുഴിയില്‍ വച്ച് പെട്രോള്‍ തീര്‍ന്ന് വാഹനംനിന്നു. ഇവര്‍ക്ക് പെട്രോള്‍ വാങ്ങിക്കൊടുത്ത രണ്ടുപേരെയും പോലീസ് പിടികൂടിയിരുന്നു. ഇതില്‍ ഒരാള്‍ സംഭവങ്ങള്‍ ഒന്നുമറിയാതെയാണ് പെട്രോള്‍ വാങ്ങാന്‍പോയത്. അദ്ദേഹത്തെ പിന്നീട് പോലീസ് വിട്ടയച്ചു.
സജീവും സനലും ഈ സ്‌കൂട്ടറില്‍ മദപുരത്ത് എത്തി. അവിടെനിന്നു ജില്ല വിട്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. 27ന് സജീവ് സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ ഹക്ക് മുഹമ്മദും സംഘവും തടികൊണ്ട് അടിച്ചതാണ് തിരിച്ചടി നല്‍കാന്‍ കാരണമായത് എന്ന മൊഴിതന്നെയാണ് പ്രതികള്‍ ആവര്‍ത്തിക്കുന്നത്. പ്രതികാരം ചെയ്യണമെന്നു തീരുമാനിച്ചതുകൊണ്ടാണ് പോലീസില്‍ അന്ന് കേസ് കൊടുക്കാതിരുന്നതെന്നും പ്രതികള്‍ ചോദ്യംചെയ്യലില്‍ പറഞ്ഞു. സംഭവം നടക്കുന്ന ദിവസം രാവിലെ മുത്തിക്കാവ് ഫാം ഹൗസില്‍ ഇരുന്നാണ് ഒരുക്കങ്ങള്‍ നടത്തിയത്. അന്ന് രാത്രി സനലിന്റെ വീട്ടുപരിസരത്തിരുന്നും അവസാന ഗൂഢാലോചന നടത്തി. പ്രതികളുടെയും കൊല്ലപ്പെട്ടവരുടെയും ഫോണ്‍വിളി സംബന്ധിച്ച അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.
ഉത്രാടദിവസം രാത്രിയാണ് വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കോണ്‍ഗ്രസ്-സിപിഎം രാഷ്ട്രീയതര്‍ക്കങ്ങളാണ് രണ്ട് ഡിവൈഎഫ്‌ഐ പ്രവത്തകരുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികളെന്ന് പോലീസും സി.പി.എമ്മും ആരോപിക്കുമ്പോള്‍ ഒന്‍പത് പ്രതികളില്‍ ആറു പേര്‍ക്കും സി.പി.എം ബന്ധമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഡി.വൈ.എഫ്.ഐ സെക്രട്ടറി എ.എ റഹീമും ഡി.ജെ മുരളി എം.എല്‍.എയും തമ്മിലുള്ള വിഭാഗീയതയുടെ ഫലമാണ് കൊലപതകമെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. പോലീസ് അന്വേഷണത്തിനെതിരെയും കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha