കാര്‍ഷിക മേഖല വേറെ ലെവല്‍ ആക്കാന്‍ കേന്ദ്രം; ലക്ഷ്യം കാര്‍ഷിക നവോത്ഥാനം; കോര്‍പ്പറേറ്റ് തന്ത്രമെന്ന് പ്രതിപക്ഷം; ബില്ലില്‍ രാജ്യം പ്രക്ഷുബ്ധമാകുന്നു; കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് എന്‍.ഡി.എ സഖ്യകക്ഷികളും; ബി.ജെ.പി ഞെട്ടിച്ച് മന്ത്രിമാരുടെ രാജി
കാര്‍ഷിക വിപണന പരിഷ്‌കരണത്തിനായുള്ള രണ്ട് ബില്ലുകള്‍ കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമാര്‍ വ്യാഴാഴ്ച ലോക്‌സഭയില്‍ ചര്‍ച്ചയ്ക്കു വച്ചു. നിയമനിര്‍മ്മാണങ്ങള്‍ കര്‍ഷകരുടെ താല്‍പ്പര്യപ്രകാരമാണെന്നും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുമെന്നും അതോടൊപ്പം പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. കൊമേഴ്‌സ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ബില്‍, 2020, കര്‍ഷകരുടെ (ശാക്തീകരണ, സംരക്ഷണ) കരാര്‍ അഥവാ പ്രൈസ് അഷ്വറന്‍സ് ഫാം സര്‍വീസസ് ബില്‍ എന്നീ ബില്ലുകള്‍ ഒരുമിച്ചാണ് സഭ ചര്‍ച്ചയ്ക്കു എടുത്തത്. ഒന്നാമത്തെ ബില്‍ ആയ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) ബില്‍ 2020 ഒരു നൂതന സംവിധാനം സൃഷ്ടിക്കുന്നതിനാണു ശ്രമിക്കുന്നത്. സംസ്ഥാനത്തിനകത്തും അന്തര്‍ സംസ്ഥാന തലത്തിലുമായി കര്‍ഷകരുടെയും വ്യാപാരികളുടെയും താല്‍പര്യങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം ലഭിക്കത്തക്ക വിധത്തില്‍ കൂടുതല്‍ കാര്യക്ഷമവും സുതാര്യവും തടസ്സങ്ങള്‍ ഇല്ലാത്തതുമായ ഒരു സംവിധാനം നടപ്പില്‍ വരുത്തുവാനാണ് ഈ ബില്ലില്‍ കൂടെ ഉദ്ദേശിക്കുന്നത്. വിവിധ നിയമനിര്‍മ്മാണങ്ങള്‍ പ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ട വിപണികളുടെ ഭൗതിക പരിസരത്തിന് പുറത്തു് കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കാനുള്ള ഒരു സംവിധാനത്തിന്റെ നിര്‍മിതി കൂടി ഇതില്‍ കൂടെ ഉദ്ദേശിക്കുന്നുണ്ട്.
രണ്ടാമത്തെ ബില്‍ അഥവാ കര്‍ഷകരുടെ പ്രൈസ് അഷ്വറന്‍സ്, ഫാം സര്‍വീസസ് ബില്‍ 2020 ഉദ്ദേശിക്കുന്നത് കര്‍ഷകരുടെ ശാക്തീകരണവും സംരക്ഷണവുമാണ്. വിവിധ തരത്തിലുള്ള മൊത്ത വ്യാപാരികള്‍, ചില്ലറ വ്യാപാരികള്‍ കയറ്റുമതി സ്ഥാപനങ്ങള്‍ വന്‍കിട കാര്‍ഷിക ബിസിനസുകാര്‍ എന്നിവരുമായി കര്‍ഷകര്‍ക്ക് നേരിട്ട് വ്യാപാരബന്ധത്തില്‍ ഏര്‍പ്പെടത്തക്ക വിധത്തില്‍ കരാറുകള്‍ നിര്‍മ്മിക്കുകയും അത് സംരക്ഷിക്കുകയും ചെയ്യുവാന്‍ ദേശീയ തലത്തില്‍ ഒരു വ്യവസ്ഥ ഒരുക്കാലാണ് പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വീസ് ബില്ലില്‍ കൂടെ ഉദ്ദേശിക്കുന്നത്. പുതിയ നിയമനിര്‍മ്മാണം ചൂഷണത്തെ ഭയക്കാതെ ഉല്‍പാദകര്‍, വിതരണക്കാര്‍, മൊത്തക്കച്ചവടക്കാര്‍, വലിയ ചില്ലറ വ്യാപാരികള്‍, കയറ്റുമതിക്കാര്‍ എന്നിവരുമായി ഇടപഴകുന്നതിന് കര്‍ഷകരെ പ്രാപ്തരാക്കുമെന്നും ഇത് വിപണിയുടെ പ്രവചനാതീതമായ അപകടസാധ്യത കര്‍ഷകനില്‍ നിന്ന് സ്‌പോണ്‍സറിലേക്ക് മാറ്റുകയും ആധുനിക സാങ്കേതികവിദ്യയും മികച്ച നിര്‍ദ്ദേശങ്ങളും ലഭ്യമാക്കുന്നതിന് കര്‍ഷകനെ സഹായിക്കുകയും ചെയ്യും. ഇത് വിപണനച്ചെലവ് കുറയ്ക്കുകയും കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്തുകയും ചെയ്യും. ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ കൊണ്ടുവന്ന രണ്ട് ഓര്‍ഡിനന്‍സുകളുടെ തുടര്‍ച്ചയായാണ് ബില്ലുകള്‍ കൊണ്ട് വരുന്നത്. രണ്ട് ബില്ലുകളും കര്‍ഷകരെ ശാക്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും നിയമനിര്‍മ്മാണങ്ങള്‍ മിനിമം താങ്ങു വില സമ്പ്രദായത്തെയോ അതിന്റെ വ്യവസ്ഥകളെയോ ബാധിക്കില്ലെന്നും തോമര്‍ പറഞ്ഞു.
എന്നാല്‍ എന്‍.ഡി.എ യുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ അടക്കം ഈ നിയമ നിര്‍മ്മാണത്തിനെതിരെ ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്. ഭരണകക്ഷിയായ ദേശീയ ഡെമോക്രാറ്റിക് അലയന്‍സുമായുള്ള (എന്‍ഡിഎ) സഖ്യം പുന പരിശോധിക്കുമെന്നും അവര്‍ അറിയിച്ചു. ബില്ലിനെ എതിര്‍ത്തുകൊണ്ട് പഞ്ചാബിലും ഹരിയാനയിലും വന്‍ പ്രക്ഷോഭങ്ങളാണ് കര്‍ഷകരുടേതായി നടന്നു വരുന്നത്. ഇതിനെ തുടര്‍ന്നാണ് ശിരോമണി അകാലിദളിന്റെ ഹര്‍സിമ്രത് കൗര്‍ ബാദല്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചത്. സംസ്ഥാനത്തെ കര്‍ഷകര്‍ ശിരോമണി അകാലിദളിന്റെ ഏറ്റവും വലിയ വോട്ട് ബാങ്കാണ്. ആദ്യത്തെ ബില്‍ അതായതു ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) ബില്‍, കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കര്‍ഷകര്‍ക്കിടയില്‍ വലിയ തോതില്‍ ഭയം സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട് . നിലവിലെ വ്യവസ്ഥ, അതായതു ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വഴിയുള്ള സംഭരണ സംവിധാനം കേന്ദ്രം അവസാനിപ്പിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. പഞ്ചാബിലെ കര്‍ഷകര്‍ കരുതുന്നത് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും മറ്റ് കേന്ദ്ര ഏജന്‍സികളും സംസ്ഥാനങ്ങളില്‍ നിന്നുള്ള വര്‍ഷാവര്‍ഷം ഗോതമ്പും അരിയും വാങ്ങുന്നത് നിര്‍ത്തലാക്കുമെന്നാണ്.
മിനിമം താങ്ങു വില സമ്പ്രദായം തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ആവര്‍ത്തിച്ചുള്ള ഉറപ്പ് വിവിധ കര്‍ഷക കൂട്ടായ്മകള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ല. അവര്‍ ഇതിനെ തികച്ചും കപടം എന്നാണ് വിശേഷിപ്പിക്കുന്നത്. കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെയൊരു ഉറപ്പു നല്‍കുന്നത് എന്നാണ് അവര്‍ കരുതുന്നത്. പഞ്ചാബിലെ കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന വാര്‍ഷിക ഗോതമ്പും അരിയും പൊതുവിതരണ സംവിധാനം വഴിയാണ് കേന്ദ്രം വിതരണം ചെയ്യുന്നത്, സര്‍ക്കാറിന്റെ പുതിയ ബില്‍ കാര്‍ഷിക ഉല്‍പന്നങ്ങളുടെ പരിധിയില്ലാത്ത സംഭരണം' അവസാനിപ്പിക്കുമെന്ന് കര്‍ഷകര്‍ കരുതുന്നു. ഈ ബില്ലിനെ കോണ്‍ഗ്രസും ശക്തമായി എതിര്‍ക്കുകയാണ്. വരുന്ന എതിര്‍പ്പുകള്‍ ഏതാണ്ട് മുഴുവനായും തന്നെ അടിസ്ഥാന താങ്ങു വിലയെ സംബന്ധിച്ചാണ്. കാര്‍ഷിക മേഖല കോര്‍പ്പറേറ്റ് വത്കരിക്കുവാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം എന്നാണ് കര്‍ഷകരും ബില്ലിനെ എതിര്‍ക്കുന്നവരും വിമര്‍ശിക്കുന്നത്. ബില്‍ നടപ്പിലാക്കുകയാണെങ്കില്‍ നിലവില്‍ സര്‍ക്കാര്‍ നല്‍കി വരുന്ന ചുരുങ്ങിയ താങ്ങു വില സമ്പ്രദായം ഇല്ലാതാവുകയും വലിയ കോര്‍പ്പറേറ്റ് ഭീമന്മാരുടെ കയ്യിലെ പാവകളായി പാവപെട്ട കര്‍ഷകര്‍ മാറുകയും ചെയ്യും എന്നാണ് വിമര്‍ശനം ഉന്നയിക്കുന്നവര്‍ വാദിക്കുന്നത് .
അതെ സമയം പുതുതായി നടപ്പിലാക്കാന്‍ പോകുന്ന മൂന്ന് കാര്‍ഷിക ബില്ലുകള്‍ ചരിത്രപരം എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ലോക്‌സഭയില്‍ പാസാക്കിയ മൂന്ന് കാര്‍ഷികമേഖല ബില്ലുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രപരമെന്ന് വിശേഷിപ്പിക്കുകയും കര്‍ഷകരെയും കാര്‍ഷിക മേഖലയെയും ഇടനിലക്കാരുടെയും മറ്റ് തടസ്സങ്ങളുടെയും കൈകളില്‍ നിന്ന് ഒഴിവാക്കുവാന്‍ വേണ്ടിയാണു ഇത്തരമൊരു നിയമ നിര്‍മ്മാണം നടത്തിയിരിക്കുന്നതെന്നു കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു. ഈ ബില്ലുകളില്‍ പ്രതിഷേധിച്ച് ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ വരെ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന സാഹചര്യത്തില്‍, നിരവധി ശക്തികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും, മിനിമം താങ്ങു വില നിര്‍ത്തലാക്കാന്‍ സര്‍ക്കാരിന് ഒരു ഉദ്ദേശവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മിനിമം താങ്ങു വില നിലനിര്‍ത്തും, മാത്രമല്ല കര്‍ഷകരുടെ കയ്യില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നത് സര്‍ക്കാര്‍ തുടരുമെന്നും പ്രധാനമന്ത്രി കാര്‍ഷിക സമൂഹത്തിന് ഉറപ്പ് നല്‍കി. ഈ പരിഷ്‌കാരങ്ങള്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പുതിയ അവസരങ്ങള്‍ പ്രദാനം ചെയ്യുമെന്നും അവര്‍ക്ക് ലാഭം വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമാര്‍ എല്ലാ വിമര്‍ശനങ്ങളെയും തള്ളി കളയുകയാണ്. സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന മിനിമം താങ്ങു വില സമ്പ്രദായം നില നില്‍ക്കുമെന്നും അതാതു സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന കാര്‍ഷിക നിയമങ്ങള്‍ തുടര്‍ന്നും ബാധകം ആയിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഈ ബില്ലുകള്‍ മത്സരം വര്‍ദ്ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യും, ഇത് കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായിക്കും, 'തോമര്‍ പറഞ്ഞു. ഈ രണ്ട് പരിഷ്‌കരണ ബില്ലുകള്‍ കാരണം കര്‍ഷകര്‍ക്ക് വന്‍കിട ബിസിനസുകാരുമായും കയറ്റുമതിക്കാരുമായും നേരിട്ട് ബന്ധപ്പെടാന്‍ കഴിയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അതിലൂടെ കൃഷി കൂടുതല്‍ ലാഭകരമാക്കാന്‍ കഴിയും. എങ്കിലും ആശങ്കകള്‍ ഒഴിയുന്നില്ല എന്നത് ഒരു വസ്തുതയാണ്. അടിസ്ഥാന താങ്ങുവില സമ്പ്രദായം നില നിര്‍ത്തുമെന്ന് വെറുതെ വാക്കാല്‍ പറഞ്ഞാല്‍ പോരാ എന്നും അത് നിയമവിധേയമാക്കുവാനും അടിസ്ഥാന താങ്ങു വില നല്‍കാതെ കര്‍ഷകരില്‍ നിന്നും കാര്‍ഷികോല്‍പന്നങ്ങള്‍ ഏറ്റെടുക്കുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്ക തക്ക വിധത്തില്‍ നിയമ നിര്‍മാണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇടനിലക്കാരില്ലാതാക്കിയും കൂടുതല്‍ മത്സരക്ഷമത കൊണ്ട് വന്നു കൊണ്ടും രാജ്യത്തെ കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുവാനും അതിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുവാനുമാണ് തങ്ങളുടെ ശ്രമെന്ന് കേന്ദ്രം പറയുമ്പോള്‍ , കാര്‍ഷിക മേഖലയെ മുഴുവന്‍ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നടപടിയെന്നാണ് വിമര്‍ശകര്‍ വാദിക്കുന്നത്. എന്തായാലും ബില്ലിന്റെ കാര്യത്തില്‍ രാജ്യം പ്രക്ഷുബ്ധം ആകുമെന്ന് തന്നെയാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha