അധ്യാപക യോഗ്യത നേടി അന്ധതയെ തോല്‍പിച്ചെങ്കിലും കോവിഡില്‍ ജീവിതം വഴിമുട്ടിയ ബാലമുരുകന്‍ സ്ഥിരമായ അഭയ സ്ഥാനം തേടുന്നു
തമിഴ്‌നാട് തെങ്കാശി സ്വദേശികളായ മുളകന്റെയും മുത്തമ്മാളിന്റെയും മകനായ ബാലമുരുകന്‍ പള്ളിവാസലിലാണു ജനിച്ചത്. ജന്മനാ കാഴ്ചയില്ല. രണ്ടാമത്തെ വയസില്‍ അച്ഛനും ഒന്‍പതാമത്തെ വയസില്‍ അമ്മയും മരിച്ചു. അതോടെ മാതൃസഹോദരിയുടെ സംരക്ഷണത്തിലേക്കു മാറി. എന്നാല്‍ അന്ധതയെ തോല്‍പിച്ച് അധ്യാപക യോഗ്യത നേടി ബാലമുരുകന്‍. എന്നാല്‍, ജോലി ലഭിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. കോവിഡ് കാലത്ത് ലോട്ടറി വില്‍പന നിലച്ചതോടെ താമസിക്കാന്‍ ഇടമില്ലാതെ പെരുവഴിയിലേക്കിറങ്ങേണ്ട സ്ഥിതിയിലാണ്.
കീഴ്മാട് പഞ്ചായത്തില്‍ മുള്ളന്‍കുഴിയിലെ ചെറിയ വീടിനു വാടക കൊടുക്കാനുള്ള വരുമാനം പോലുമില്ല ഇപ്പോള്‍. അഗതി മന്ദിരങ്ങളോ അനാഥാലയങ്ങളോ കനിഞ്ഞില്ലെങ്കില്‍ താമസിയാതെ കടത്തിണ്ണകളില്‍ അഭയം തേടേണ്ടി വരുമെന്ന ആശങ്കയിലാണ് ഈ മുപ്പത്തിയഞ്ചുകാരന്‍.
കീഴ്മാട് അന്ധവിദ്യാലയത്തില്‍ നിന്നും 80 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പാസായ ബാലമുരുകന്‍ കോഴിക്കോട് കുളത്തറ ബ്ലൈന്‍ഡ് സ്‌കൂളില്‍ നിന്നു പ്ലസ് ടുവും തൃശൂര്‍ കേരളവര്‍മ കോളജില്‍ നിന്നു സാമൂഹിക ശാസ്ത്രത്തില്‍ ബിഎയും നേടി. തൃശൂര്‍ മോഡല്‍ ബോയ്‌സ് ട്രെയിനിങ് സെന്ററില്‍ നിന്നാണ് ബിഎഡ് എടുത്തത്. കാഴ്ച പരിമിതിയും അനാഥത്വവും ജോലി ലഭിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി.
മലപ്പുറത്തെ അന്ധ പുനരധിവാസ കേന്ദ്രത്തിലായിരുന്നു തുടര്‍ന്നുള്ള 6 വര്‍ഷം. വീണ്ടും കീഴ്മാട് അന്ധവിദ്യാലയത്തില്‍ തിരിച്ചെത്തി പേപ്പര്‍ ബാഗ് നിര്‍മാണം തുടങ്ങി. ബാഗിനു ചെലവില്ലാതായപ്പോഴാണ് സുഹൃത്തുക്കളുടെ സഹായത്തോടെ ലോട്ടറി വില്‍പന ആരംഭിച്ചത്. ബാലമുരുകന്‍ ഹാര്‍മോണിയവും ഓര്‍ഗനും വായിക്കും. കയര്‍ച്ചവിട്ടി ഉണ്ടാക്കാനും അറിയാം. ഇംഗ്ലിഷ്, ഹിന്ദി, തമിഴ് ഭാഷകള്‍ സംസാരിക്കും. രാക്ഷസ രാജാവ് സിനിമയിലെ ഒരു പാട്ടു സീനില്‍ മുഖം കാണിച്ചിട്ടുമുണ്ട്.
കുട്ടമശേരിയിലെ അല്‍അമീന്‍ ഹോട്ടലില്‍ നിന്നാണു ലോട്ടറി വില്‍പനയുള്ളപ്പോള്‍ സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്നത്. ലോക്ഡൗണ്‍ വന്നതോടെ ഹോട്ടല്‍ പൂട്ടി. എങ്കിലും ഉടമ നൗഷാദ് സ്വന്തം വീട്ടില്‍ നിന്നു 2 നേരത്തെ ഭക്ഷണം ഇപ്പോഴും ബാലമുരുകനു സൗജന്യമായി നല്‍കുന്നു. വാടക കൊടുക്കാനുള്ള പണം മറ്റു ചിലരും നല്‍കുന്നുണ്ട്. എങ്കിലും എത്രനാള്‍ ഇങ്ങനെ ഒറ്റയ്ക്കു മുന്നോട്ടു പോകാനാവുമെന്നു നിശ്ചയമില്ല. അതുകൊണ്ടാണ് സ്ഥിരമായ അഭയ സ്ഥാനം കണ്ടെത്താന്‍ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha