ഇനി ഹത്രസിലെ മകള്‍ക്ക് വേണ്ടി; ആ പെണ്‍പുലി കളത്തില്‍; നിര്‍ഭയയെ കൊന്നവരെ തുക്കുലേറ്റുന്ന വരെയുള്ള സീമയുടെ പോരാട്ടങ്ങള്‍; അലഹബാദ് കോടതിയില്‍ മുഴങ്ങിക്കേട്ട ആ പെണ്‍ ശബ്ദം; ഹത്രസിലും അതു തന്നെ സംഭവിക്കട്ടെ
നിര്‍ഭയക്ക് നീതി ലഭിക്കാന്‍ പോരാടിയ സീമ കുശ്വാഹയെ ആരും മറന്നിരിക്കാന്‍ വഴിയില്ല. അതെ സീമ കുശ്വാഹന്‍ ഹത്രസിലെ മകള്‍ക്ക് വേണ്ടി പോരാടാന്‍ എത്തുന്നു. ' എന്റെ പോരാട്ടം ഹത്രസിലെ മകള്‍ക്കു വേണ്ടിയാണ്, അവള്‍ക്കു നീതി ലഭ്യമാക്കാന്‍. അതുപോലെ സ്ത്രീ സുരക്ഷയില്‍ ശക്തമായ നിയമങ്ങള്‍ ഉരുത്തിരിയുന്നതിനും.' സീമ കുശ്വാഹ പറഞ്ഞു. നിര്‍ഭയയെ പോലെ തന്നെ കൂട്ടബലാത്സംഗത്തിന് ഇരയായി ആശുപത്രിക്കിടക്കയില്‍ ജീവന്‍ വെടിയേണ്ട ദുര്‍ഗതിയാണു ഹത്രസിലെ പെണ്‍കുട്ടിക്കുമുണ്ടായത്. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് ഒടുവില്‍ ഡല്‍ഹിയിലെ സഫര്‍ദ്ജങ് ആശുപത്രിയില്‍ അവസാന ശ്വാസം എടുക്കുമ്പോള്‍ തന്റെ ചേതനയറ്റ ശരീരത്തിനു നേരിടാന്‍ ഇനിയും ഉണ്ടെന്ന് ആ പെണ്‍കുട്ടി അറിഞ്ഞിരുന്നില്ല. അര്‍ധരാത്രിയില്‍ അച്ഛനെയും അമ്മയേയും മറ്റു ബന്ധുക്കളെയും വീട്ടില്‍ പൂട്ടിയിട്ട് അനാഥമായി പോലീസ് വലയത്തില്‍ അവള്‍ എരിഞ്ഞടങ്ങി. എട്ടു വര്‍ഷം മുമ്പ് ഒരു രാത്രി കാപാലിക കൂട്ടത്തിന്റെ കൈയ്യില്‍ ഞെരിഞ്ഞമര്‍ന്ന പെണ്‍കുട്ടിക്കു വേണ്ടി, അവളുടെ മാതാപിതാക്കളുടെ ഉറച്ച ശബ്ദമായി കോടതിമുറികളില്‍ മുഴങ്ങിക്കേട്ട സീമ കുശ്വാഹ എന്ന അഭിഭാഷകയുടെ വാക്കുകളാണിത്.
ഈ നീതി നിഷേധം തന്നെയാണ് ഹത്രസിലേക്ക് സീമയെ എത്തിക്കുന്നതും. ഇന്നലെ അലഹബാദ് ഹൈക്കോടതിയിലെ പ്രത്യേക ലക്‌നൗ ബെഞ്ചിനു മുന്നില്‍ ഹത്രസിലെ കുടുംബത്തിനു വേണ്ടി സീമ വാദിച്ചു തുടങ്ങി. കേസ് യുപിക്ക് പുറത്തേക്ക് മാറ്റണമെന്നും സിബിഐ റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണമെന്നും സീമ ആവശ്യപ്പെട്ടു. അതിനൊപ്പം പെണ്‍കുട്ടിയുടെ കുടുംബത്തിന് ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്നും. 2012ല്‍ ഒരമ്മയുടെ കണ്ണീരിന്, അവരുടെ ഉറച്ച മനശ്ശക്തിക്ക് പിന്തുണയുമായാണ് സീമ കോടതി മുറികളില്‍ ഇന്ത്യയിലെ ഒരോ സ്ത്രീയുടെയും ശബ്ദമായി വാദിച്ചതെങ്കില്‍ ഇന്ന് സ്വന്തം മകളെപ്പോലെ കണ്ടാണ് ഹത്രസിലെ ഇരുപതുകാരിക്കു വേണ്ടി അവര്‍ ഇറങ്ങുന്നത്. അവരുടെ കോടതി വാദത്തെ തുടര്‍ന്നാണ് നിങ്ങളുടെ മകളായിരുന്നുവെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോയെന്ന് കോടതി ഉത്തര്‍പ്രദേശ് പോലീസിനോട് ചോദിച്ചത്. ബന്ധുക്കളോട് ചോദിക്കാതെയാണ് മൃതദേഹം സംസ്‌കരിച്ചതെന്ന് കുടുംബം കോടതിയെ അറിയിച്ചു. എന്നാല്‍ അസാധാരണ സാഹചര്യത്തിലാണ് അത്തരമൊരു നടപടി സ്വീകരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് നിങ്ങളുടെ മകളാണെങ്കില്‍ ഇങ്ങനെ ചെയ്യുമോയെന്ന് കോടതി ചോദിച്ചു, ഒരു സമ്പന്നന്റെ മകളാണെങ്കില്‍ ഇതുപോലെയായിരിക്കുമോ സമീപനമെന്നും കോടതി ചോദിച്ചു.
നിര്‍ഭയക്ക് വേണ്ടി നടത്തിയ പോരാട്ടം
ഡിസംബര്‍ 16ന് രാത്രി പാരാമെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയാവുകയും പിന്നീട് ആശുപത്രിക്കിടക്കയില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു. പിന്നീടിങ്ങോട്ട് ഏഴു വര്‍ഷ കാലത്തോളം വിചാരണ കോടതികളില്‍ നിര്‍ഭയയ്ക്കു വേണ്ടിയുള്ള ശബ്ദം ഉയര്‍ന്നു കേട്ടു. ഒടുവില്‍ രാജ്യം നിര്‍ഭയ എന്ന് പേരെടുത്തു വിളിച്ച അവള്‍ക്കും സ്വന്തം മകള്‍ക്കു വേണ്ടി പോരാടിയ മാതാപിതാക്കള്‍ക്കും നീതി ലഭിക്കത്തക്ക തരത്തില്‍ പ്രതികള്‍ക്കു തക്കശിക്ഷ തന്നെ നേടിക്കൊടുക്കുന്നതുവരെ അത് തുടര്‍ന്നു.
മകളുടെ നീതിക്കായി കോടതി മുറകള്‍ തോറും ആ മാതാപിതാക്കള്‍ കയറി ഇറങ്ങിയപ്പോള്‍ അവര്‍ക്കു താങ്ങായി മറ്റൊരു മകളും ഉണ്ടായിരുന്നു. പ്രതികളെ തൂക്കിലേറ്റി ആത്യന്തിക നീതി അവര്‍ക്കു നേടിക്കൊടുക്കുന്നതു വരെ ഒരിക്കല്‍ പോലും പതറാതെ, തളരാതെ മകള്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് മറ്റൊരു മകളായി അവര്‍ക്കൊപ്പം നിന്നതു സീമ കുശ്‌വാഹയാണ്. വിചാരണഘട്ടങ്ങളില്‍ മുഴുവന്‍ നിര്‍ഭയയുടെ മാതാപിതാക്കള്‍ക്കൊപ്പം തണലായും നിഴലായും സീമ ഒപ്പമുണ്ടായിരുന്നു.
2012 ലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി നിയോഗിക്കപ്പെട്ടത് സുപ്രീം കോടതിയിലെ അഭിഭാഷകനായ ദയന്‍ കൃഷ്ണന്‍ ആയിരുന്നു. സിറ്റിങ്ങിനു ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അദ്ദേഹം പക്ഷേ ഈ കേസ് വാദിക്കാന്‍ പണം ആവശ്യപ്പെട്ടില്ല. പിന്നീട് അദ്ദേഹത്തോടൊപ്പം പ്രസിദ്ധ അഭിഭാഷകനും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുമായ രാജീവ് മോഹനും എ.ടി. അന്‍സാരിയും ചേര്‍ന്നു. ഇത്തരത്തില്‍ പ്രഗത്ഭരായ അഭിഭാഷകരുടെ സാന്നിധ്യം കേസില്‍ ആദ്യം മുതലേ ഉണ്ടായിരുന്നു.
2014 ലാണ് സീമ കേസ് ഏറ്റെടുക്കുന്നത്. ആദ്യത്തെ വിധിക്ക് ശേഷമുണ്ടായ എല്ലാ അപ്പീലുകളും നേരിട്ടതും നിര്‍ഭയയ്ക്ക് വേണ്ടി കേസിന്റെ തുടര്‍വാദങ്ങള്‍ നടത്തിയതുമൊക്കെ സീമയാണ്. പ്രതികള്‍ക്ക് വേണ്ടി ഹാജരായ എ.പി. സിങ്ങിന്റെ വാദങ്ങള്‍ ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടു പോയപ്പോഴും സമചിത്തതയോടെ കാര്യങ്ങള്‍ നോക്കി കാണാന്‍ സീമ ശ്രമിച്ചു. സുപ്രീംകോടതി ജഡ്ജിമാരും രാഷ്ട്രപതിയും ദൈവങ്ങളല്ലെന്നും ആര്‍ക്കും തെറ്റുകള്‍ പറ്റുമെന്നും പ്രതികള്‍ക്ക് വേണ്ടി എ.പി.സിങ് വാദിച്ചപ്പോള്‍, വധശിക്ഷ നടപ്പാക്കുന്നതിലേക്ക് നമ്മള്‍ അടുക്കുകയാണെന്നും പ്രതികള്‍ക്ക് ഒരുതരത്തിലുള്ള ഇളവുകളും ഇനി ലഭിക്കില്ലെന്നും സീമ കോടതിയില്‍ തറപ്പിച്ചു പറഞ്ഞു. ഒടുവില്‍ 2020 മാര്‍ച്ച് 20ന് പുലര്‍ച്ചെ അഞ്ചരയ്ക്ക് തിഹാര്‍ ജയിലില്‍ കൊടുംകുറ്റവാളികളായ നാലു പ്രതികളെ തൂക്കിലേറ്റുന്നതുവരെ സീമയുടെ പോരാട്ടം തുടര്‍ന്നു.
ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ ഉര്‍ഗപുരില്‍ ബാലാദിന്‍ കുശ്വാഹിന്റെയും റാംകുആര്‍നി കുശ്വാഹയുടെയും മകളായി 1982 ജനുവരി പത്തിനാണ് സീമ സമൃദ്ധി കുശ്വാഹയുടെ ജനനം. കാന്‍പുര്‍ സര്‍വകലാശാലയില്‍ നിന്ന് 2005 എല്‍എല്‍ബി ബിരുദം കരസ്ഥമാക്കി. ഉത്തര്‍പ്രദേശിലെ രാജര്‍ഷി ടന്‍ഡന്‍ വിദൂര സര്‍വകലാശാലയില്‍ നിന്ന് മാധ്യമപ്രവര്‍ത്തനത്തിലും ബിരുദം നേടിയിട്ടുണ്ട്. 2014 മുതല്‍ സുപ്രീം കോടതി അഭിഭാഷകയാണ്.
https://www.facebook.com/Malayalivartha