അമിത് ഷാ എത്തിയപ്പോള്‍, മമത വിറക്കുന്നു; തൃണമൂല്‍ നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്; കൂടുതല്‍ എം.എല്‍.എമാരും എം.പിമാരും തൃണമൂല്‍ വിടുന്നു; സി.പി.എമ്മില്‍ നിന്നും കൊഴിഞ്ഞുപോക്ക് ശക്തം; ബി.ജെ.പിക്കുള്ളില്‍ കലാപക്കൊടി
വലിയ പൊട്ടത്തെറികളാണ് ഇനി പശ്ചിമ ബംഗാളില്‍ നടക്കാന്‍ പോകുന്നത്. കേന്ദ്ര സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടല്‍ നടത്തിയപ്പോള്‍ ഇത്രയും വലിയൊരു തിരിച്ചടി മമത ബാനര്‍ജി പ്രതീക്ഷിച്ചുകാണില്ല. തങ്ങളുടെ ദേശീയ പ്രസിഡന്റിന് നേരെ നടന്ന അക്രമണത്തെ അങ്ങനെ ക്ഷമിക്കാന്‍ ബി.ജെ.പിക്ക് സാധിക്കില്ല. അതുകൊണ്ടു തന്നെയാണ് മോദിയുടെ പോരാളി നേരിട്ട് പശ്ചിമ ബംഗാളിലെത്തി കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തീരുമാനിച്ചത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായിയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പശ്ചിമ ബംഗാളിലെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അമിത് ഷായുടെ സന്ദര്‍ശനം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ഒരു പറ്റം നേതാക്കള്‍ ബി.ജെ.പിയില്‍ ചേരാന്‍ കാത്തിരിക്കുകയാണ്. അമിത് ഷായുടെ സാന്നിധ്യത്തില്‍ ബംഗാളില്‍ ഇതു നടക്കും. അതാണ് നേതാക്കളുടെ ആഗ്രഹം. മുന്‍മന്ത്രി ശുഭേന്ദു അധികാരിയടക്കം എംപിമാരും എംഎല്‍എമാരുമടങ്ങുന്ന സംഘം ഇതിനോടകം തന്നെ തൃണമൂലില്‍ നിന്നും രാജി വച്ചു കഴിഞ്ഞു. ഓരോ ദിവസവും പാര്‍ട്ടി വിടുന്ന നേതാക്കളുടെ എണ്ണം വര്‍ധിക്കുകയാണ്. മൂന്ന് തൃണമൂല്‍ എംഎല്‍എമാര്‍ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പാര്‍ട്ടി വിട്ടിരുന്നു. ചില എംപിമാരും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇന്ന് മിദ്നാപുറില്‍ നടക്കുന്ന അമിത് ഷായുടെ റാലിക്കിടെയാകും നേതാക്കള്‍ ബിജെപിയില്‍ ചേരുക.
തൃണമൂലില്‍ നിന്നും മാത്രമല്ല സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിലേക്ക് നേതാക്കളും അണികളും ഒഴുകുകയാണ്. സിപിഎം എംഎല്‍എ തപ്‌സി മൊണ്ഡലും ഇന്ന് ബിജെപിയില്‍ ചേരും. ശനിയാഴ്ച അമിത് ഷാ പങ്കെടുക്കുന്ന റാലിയില്‍വെച്ച് അംഗത്വമെടുക്കുമെന്ന് അവര്‍ അറിയിച്ചിരുന്നു. സി.പി.എം. തപ്‌സിയെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
എന്നാല്‍ തൃണമൂല്‍ വിട്ടുവരുന്ന നേതാക്കളെ പാര്‍ട്ടിയില്‍ എടുക്കുന്നതിനെച്ചൊല്ലി ബി.ജെ.പി.യില്‍ കലാപക്കൊടി ഉയര്‍ന്നിട്ടുണ്ട്. അസന്‍സോളിലെ പ്രമുഖ നേതാവായ ജിതേന്ദ്ര തിവാരിയെയും ബിഷ്ണുപുരിലെ പ്രമുഖ നേതാവും മുന്‍മന്ത്രിയുമായ ശ്യാമപ്രസാദ് മുഖര്‍ജിയെയും പാര്‍ട്ടിയിലെടുക്കുന്നതിനെതിരേയാണ് പ്രദേശത്തെ ബി.ജെ.പി. നേതാക്കള്‍ രംഗത്തെത്തിയത്. ശുഭേന്ദുവിന്റെ അടുത്ത അനുയായിയും മുന്‍മന്ത്രിയുമാണ് ശ്യാമപ്രസാദ് മുഖര്‍ജി.
ജിതേന്ദ്ര തിവാരിയെ ബി.ജെ.പി.യില്‍ ചേര്‍ക്കരുതെന്ന് കേന്ദ്രസഹമന്ത്രിയും അസന്‍സോള്‍ എം.പി.യുമായ ബാബുല്‍ സുപ്രിയോ ആവശ്യപ്പെട്ടു. അസന്‍സോളിലെ സാധാരണ ബി.ജെ.പി. പ്രവര്‍ത്തകരെ മര്‍ദിച്ചൊതുക്കുന്നതില്‍ മമതാ ബാനര്‍ജിയുടെ നിര്‍ദേശപ്രകാരം മുന്നില്‍ നിന്നയാളാണ് തിവാരിയെന്ന് ബാബുല്‍ വീഡിയോ സന്ദേശത്തില്‍ കുറ്റപ്പെടുത്തി. ജിതേന്ദ്രയുമായി താന്‍ രഹസ്യധാരണയുണ്ടാക്കിയെന്ന പ്രചാരണം തെറ്റാണെന്നും പ്രവര്‍ത്തകരെ മറന്ന് ഒരു ധാരണയുമുണ്ടാക്കില്ലെന്നും ബാബുല്‍ വ്യക്തമാക്കി.
കൂടുതല്‍ നേതാക്കള്‍ ബി.ജെ.പിയില്‍ എത്തുന്നത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശക്തപകരുമെന്ന കണക്ക് കൂട്ടലിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. ബംഗാളില്‍ അധികാരം പിടിക്കുന്നതിന് വേണ്ടി പ്രത്യേക പദ്ധതി ബി.ജെ.പി ഒരുക്കിയിരുന്നു. ഗുര്‍ഖലാന്‍ഡ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അതിന്റെ കൂടി അടിസ്ഥാനത്തിലാണ്. തൃണമൂല്‍ നേതാക്കള്‍ പാര്‍ട്ടിയില്‍ എത്തുമ്പോള്‍ നിലവില്‍ ബി.ജെ.പിയിലുള്ളവര്‍ക്ക് അര്‍ഹമായ പ്രധാന്യം നഷ്ടപ്പെടുമെന്ന പേരില്‍ അധികാരം പിടിച്ചെടുക്കാനുള്ള നടപടിയില്‍ നിന്നും കേന്ദ്ര നേതൃത്വം പിന്നോട്ട് പോകുമെന്ന് തോന്നുന്നില്ല.
https://www.facebook.com/Malayalivartha