ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി; തീര്‍ത്ഥാടകരുടെ എണ്ണം 5000 എത്തിയില്ല; ദര്‍ശനത്തിന് ചെലവേറിയതോടെ തീര്‍ത്ഥാടകരുടെ എണ്ണം തീരെ കുറഞ്ഞു; കൂടുതല്‍ പേര്‍ക്ക് പ്രവേശനുമതി നല്‍കിയിട്ടും കാര്യമില്ല; വരുമാനമില്ലാതെ ദേവസ്വം ബോര്‍ഡ് നട്ടംതിരിയുന്നു
ശബരിമലയില്‍ വരുമാനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ദേവസ്വവും സര്‍ക്കാരും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതികള്‍ ഫലം കാണുന്നില്ല. ഇന്നു മുതല്‍ 5000 പേര്‍ക്ക് പ്രവേശനം നല്‍കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലും ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടാന്‍ ദേവസ്വത്തിന് സാധിക്കുകയും ചെയ്തു. എന്നാല്‍ ഇതിനായി ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിരുന്നില്ല. ഓണ്‍ലൈന്‍ ബുക്കിങ്ങിന് പോലീസിന്റെ വെര്‍ച്വല്‍ ക്യൂ സംവിധാനം ശനിയാഴ്ച രാത്രിവരെയും തുറന്നുനല്‍കിയിട്ടില്ല. ഇതുകാരണമാണ് ഇന്ന് 5000 പേര്‍ക്ക് ദര്‍ശനത്തിന് അവസരം ലഭിക്കാന്‍ സാധ്യതയില്ല.
ഓണ്‍ലൈനില്‍ ബുക്കുചെയ്യുന്നവര്‍ക്കുമാത്രമേ ഇത്തവണ ശബരിമലദര്‍ശനത്തിന് അനുമതിയുള്ളൂ. സര്‍ക്കാര്‍തലത്തില്‍ തീരുമാനമെടുത്താല്‍മാത്രമേ ഓണ്‍ലൈനില്‍ ബുക്കിങ്ങ് തുടങ്ങൂ. നിലവില്‍ തിങ്കള്‍മുതല്‍ വെള്ളിവരെ 2000 പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 3,000 പേര്‍ക്കുമാണ് ദര്‍ശനാനുമതി. ശബരിമലയില്‍ ജീവനക്കാര്‍ക്കും പോലീസുകാര്‍ക്കും കോവിഡ് കൂടുതലായി കണ്ടെത്തിയ സാഹചര്യത്തില്‍, ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നേരത്തേ തീര്‍ഥാടകരുടെ എണ്ണം കൂട്ടാന്‍ അനുമതി നല്‍കിയിരുന്നില്ല.
ഡിസംബര്‍ 26-നുശേഷം ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാര്‍ 48 മണിക്കൂറിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍., ആര്‍.ടി.ലാംപ്, എക്‌സ്പ്രസ് നാറ്റ് തുടങ്ങിയവയില്‍ എതെങ്കിലും ഒരു പരിശോധന നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. തീര്‍ഥാടകരും ഉദ്യോഗസ്ഥരും നിലയ്ക്കലില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാല്‍, ആര്‍.ടി.പി.സി.ആര്‍., ആര്‍.ടി.ലാംപ്, എക്‌സ്പ്രസ് നാറ്റ് പരിശോധനകള്‍ നടത്താനുള്ള സൗകര്യം നിലയ്ക്കലില്‍ ഇല്ല. ഈ സൗകര്യം നിലയ്ക്കലില്‍ എര്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ചെലവ് കൂടിയതും പരിശോധനാഫലം ലഭിക്കാന്‍ കാലതാമസമുള്ളതുമാണ് ഇവ. പരിശോധനയ്ക്ക് ഒരാള്‍ക്ക് 2100 രൂപമുതല്‍ 2700 രൂപവരെ ചെലവുവരും. ഇതുകാരണം തീര്‍ഥാടകര്‍ക്ക് ദര്‍ശനം ചെലവേറിയതാകും.
ഇപ്പോള്‍ 24 മണിക്കൂറിനകമുള്ള ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്. ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. അതേസമയം, തീര്‍ഥാടകരുടെ എണ്ണം കൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ അതിനനുസരിച്ച് ശബരിമലയിലെ ക്രമീകരണങ്ങളില്‍ മാറ്റംവരുത്തുമെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതരും പോലീസും പറയുന്നത്.
മണ്ഡലകാലത്ത് ശബരിമലയില്‍ നിന്നും ലഭിക്കുന്ന വരുമാനം കുറഞ്ഞതോടെ ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങളില്‍ നിത്യ പൂജയ്ക്കോ ചടങ്ങുകള്‍ക്കോ ഉപയോഗിക്കേണ്ടാത്ത സ്വര്‍ണം, വെള്ളി തുടങ്ങിയ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പ് ആരംഭിച്ചിരുന്നു. അറുന്നൂറോളം ക്ഷേത്രങ്ങളിലെ രജിസ്റ്ററുകളാണ് ഇതിനായി പരിശോധിക്കുന്നത്. ഇത്തരത്തില്‍ ഉപയോഗിക്കപ്പെടാത്ത സ്വര്‍ണം റിസര്‍വ് ബാങ്കിന്റെ സ്വര്‍ണബോണ്ടില്‍ നിക്ഷേപിക്കാനാണ് പദ്ധതി. സ്വര്‍ണബോണ്ടിലൂടെ വരുമാനം ഉയര്‍ത്താന്‍ ഹൈക്കോടതിയുടെ അനുമതി തേടുമെന്നും സൂചനയുണ്ട്.
അതേസമയം വഴിപാടിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കുവാനുള്ള ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഇത് സംബന്ധിച്ച തീരുമാനം എടുത്തിട്ടില്ല. കോവിഡ് കാലയളവില്‍ ഓണ്‍ലൈന്‍ വഴിയുള്ള വഴിപാടുകള്‍, കാണിക്ക എന്നിവ വര്‍ദ്ധിപ്പിക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളും. ക്ഷേത്രങ്ങളില്‍ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി ഭക്തജനങ്ങളോട് കൂടുതല്‍ മര്യാദയോടെ പെരുമാറണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ബോര്‍ഡ്. ഇതിനായി മിന്നല്‍ പരിശോധന നടത്തും. ശബരിമലയായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുഖ്യ സാമ്പത്തിക സ്രോതസ്. എന്നാല്‍ കൊറോണ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കിയപ്പോള്‍ സന്നിധാനത്ത് ഭക്തരുടെ എണ്ണം നൂറിലൊന്നായി കുറഞ്ഞു.
https://www.facebook.com/Malayalivartha