പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 4334 നമ്പർ തടവുകാരനായി ഫാ. തോമസ് കോട്ടൂര്‍, അട്ടക്കുളങ്ങര വനിതാ ജയിലിലെ 15-ാം നമ്പർ തടവുകാരിയായി സിസ്റ്റര്‍ സെഫി; ജയിലില്‍ ഭക്ഷണം കഴിക്കാന്‍ വിമുഖത കാട്ടി സിസ്റ്റര്‍ സെഫി... മരുന്നുകള്‍ കഴിച്ച ശേഷം അവിടെ ഉണ്ടായിരുന്ന പായയില്‍ സുഖമായി കിടന്നുറങ്ങി; ശിക്ഷ വിധി വന്നതിന് പിന്നാലെയുള്ള ജയിൽ വിശേഷങ്ങൾ ഇങ്ങനെ....
28 വര്‍ഷങ്ങള്‍ക്കിപ്പുറം സിസ്റ്റര്‍ അഭയ കേസില്‍ കോടതി ശിക്ഷിച്ച ഫാ. തോമസ് കോട്ടൂര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 4334 നമ്പർ തടവുകാരനാണ്. ഇതേ കേസില്‍ അട്ടക്കുളങ്ങര വനിതാ ജയിലിലെ 15-ാം നമ്പര്‍ തടവുകാരിയാണു സിസ്റ്റര്‍ സെഫി. ഫാ. കോട്ടൂര്‍ ക്വാറന്റീന്‍ ബ്ലോക്കില്‍ ഒറ്റയ്ക്കാണ്. സിസ്റ്റര്‍ സെഫിക്കൊപ്പം 5 പ്രതികളുണ്ട്. ജയിലില്‍ ഭക്ഷണം കഴിക്കാന്‍ സിസ്റ്റര്‍ സെഫി വിമുഖത കാട്ടിയിരുന്നു. ചൊവ്വാഴ്ച രാത്രി മുഴുവന്‍ പ്രാര്‍ഥനയിലായിരുന്നു. കിടക്കാന്‍ പോലും കൂട്ടാക്കിയില്ല. കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് 2 പേരെയും ചൊവ്വാഴ്ച ഇതേ ജയിലുകളിലാണു പാര്‍പ്പിച്ചത്.
ക്വാറന്റീന്‍ കാലയളവ് അവസാനിച്ചാല്‍ ഫാ. കോട്ടൂരിനെ സെല്‍ ബ്ലോക്കിലേക്കു മാറ്റും. ഫാ. കോട്ടൂര്‍ ദൈനം ദിന മരുന്നുകള്‍ കഴിച്ച ശേഷം അവിടെ ഉണ്ടായിരുന്ന പായയില്‍ കിടന്നു രാത്രി മുഴുവന്‍ നന്നായി ഉറങ്ങി. ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പായി കഴിഞ്ഞ ദിവസം ഇരുവരുടെയും കോവിഡ് പരിശോധന നടത്തിയിരുന്നു. നെഗറ്റീവാണെന്നു തെളിഞ്ഞെങ്കിലും മറ്റു ജില്ലയില്‍ നിന്നു എത്തിയിട്ടുള്ള ഇരുവര്‍ക്കും 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത്ത് കോണ്‍വെന്റിന്റെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഭയ കൊലപ്പെട്ട് 28 വർഷങ്ങൾക്കു ശേഷമാണ് രാജ്യം തന്നെ ഉറ്റുനോക്കുന്ന നിർണായക വിധി വരുന്നത്. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതളളിയ സിസ്റ്റർ അഭയയുടെ മരണം കൊലപാതകമെന്ന് തെളിയിച്ചത് സി ബി ഐയാണ്.പ്രതികളായ ഫാ തോമസ് കോട്ടൂർ, ഫാ ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവർ തമ്മിലുളള ശാരീരിക ബന്ധം അഭയ കണ്ടതിനെ തുടർന്ന് കൊലപ്പെടുത്തി കിണറ്റിലിട്ടുവെന്നാണ് സി ബി ഐ കണ്ടെത്തൽ. അഭയയുടെ ഇൻക്വിസ്റ്റിൽ കൃത്രിമം കാട്ടിയ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ അഗസ്റ്റിനെയും നാലാം പ്രതിയാക്കി സി ബി ഐ കുറ്റപത്രം സമർപ്പിച്ചു.
സി ബി ഐ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പേ അഗസ്റ്റിൻ ആത്മഹത്യ ചെയ്‌തിരുന്നു. തുടരന്വേഷണത്തിൽ കേസ് അട്ടിമറിച്ച ക്രൈം ബ്രാഞ്ച് മുൻ ഡി വൈ എസ് പി സാമുവലിനേയും പ്രതിയാക്കി. മുൻ ക്രൈം ബ്രാഞ്ച് എസ് പി കെ ടി മൈക്കിളിനെ സി ബി ഐ കോടതിയും പ്രതിചേർത്തു. സാമുവൽ മരിച്ചതിനാൽ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി.കഴിഞ്ഞ വർഷം ഓഗസ്റ്റ് 26ന് ആരംഭിച്ച വിചാരണ പല പ്രാവശ്യം തടസപ്പെട്ടിരുന്നു. വിചാരണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സുപ്രീംകോടതിയെ വരെ സമീപിച്ചിരുന്നു. വിചാരണ തുടരാൻ സുപ്രീംകോടതി നിർദേശിച്ചതിനെ തുടർന്നാണ് തിരുവനന്തപുരം സി ബി ഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.
എന്നാൽ കേസില്‍ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷയാണ് കിട്ടിയത്. ജഡ്ജി കെ.സനൽകുമാറാണ് വിധി പറഞ്ഞത്. കൊലപാതകം, തെളിവുനശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. മഠത്തിലേക്ക് അതിക്രമിച്ചു കടന്നതിന് ഒരു ലക്ഷം രൂപയുടെ അധികപിഴ കൂടി ഫാദര്‍ തോമസ് കോട്ടൂരിന് സിബിഐ കോടതി വിധിച്ചിട്ടുണ്ട്. പ്രതികൾ രണ്ട് പേരും പിഴ ശിക്ഷ അടയ്ക്കാത്ത വിധം ഒരു വര്‍ഷം കൂടി അധികതടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സിബിഐ കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha