മഞ്ഞുരുക്കിയത് ഇങ്ങനെ; സ്പീക്കറും മന്ത്രിമാരും നേരിട്ട് എത്തി വിശദീകരിച്ചു; മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിശദീകരണം ഔദ്യോഗികമായി എഴുതി വാങ്ങി; അപ്പോള്‍ പിന്നെ വിജയിച്ചത് ആര്? പ്രത്യേക സഭാ സമ്മേളനത്തിന് നാളെ ഗവര്‍ണര്‍ അനുമതി നല്‍കും
വിട്ടുവിഴ്ച്ചയില്ല, നിലപാട് മയപ്പെടുത്താതെ പിണറായി... ഈ തള്ളുകള്‍ക്ക് അപ്പുറം യാഥാര്‍ഥ്യം മറ്റൊന്നാണ്. സര്‍ക്കാരിന്റെ നിലപാടിനൊപ്പം തന്റെ നിലപാട് ഗവര്‍ണര്‍ മയപ്പെടുത്തിയതാണോ അതോ മന്ത്രിമാരും സ്പീക്കറുമെത്തി കാര്യങ്ങള്‍ വ്യക്തവരുതി കഴിഞ്ഞ തവണത്തെ പിഴവ് ഏറ്റുപറഞ്ഞപ്പോള്‍ ഗവര്‍ണര്‍ അയഞ്ഞതാണോ. എന്തായാലും മഞ്ഞുരുകിയിരിക്കുകയാണ്. പ്രത്യേക നിയമസഭാ സമ്മേളനത്തിന് നാളെ ഗവര്‍ണര്‍ അനുമതി നല്‍കും.
ഗവര്‍ണര്‍ ഇക്കുറി പറഞ്ഞാല്‍ കേള്‍ക്കുമെന്ന പ്രതീക്ഷയോടെ, ക്രിസ്മസ് കേക്കുമായി മന്ത്രിമാര്‍ രാജ്ഭവനിലെത്തിയത് പിന്നാലെ സ്പീക്കറും. തന്നെ ഒന്നുമറിയിക്കുന്നില്ലെന്ന ഗവര്‍ണറുടെ പരാതി തീര്‍ക്കാന്‍ മന്ത്രിമാര്‍ നേരിട്ട് രാജ്ഭവനിലെത്തിയത്. മന്ത്രിമാരായ എ.കെ. ബാലനും വി.എസ്. സുനില്‍കുമാറുമാണ് ക്രിസ്മസ് ദിനത്തില്‍ കേക്കുമായി ഗവര്‍ണറെ സന്ദര്‍ശിച്ചത്. 31-ന് അടിയന്തര നിയമസഭാസമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു സന്ദര്‍ശനോദ്ദേശ്യം. ഇന്നലെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും രാജ്ഭവനിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു.
ഗവര്‍ണര്‍ ആവശ്യപ്പെട്ടപ്രകാരം, അടിയന്തരസമ്മേളനത്തിന്റെ അനിവാര്യത വ്യക്തമാക്കി സര്‍ക്കാര്‍ വിശദീകരണം നല്‍കി. മഞ്ഞുരുകുന്ന പശ്ചാത്തലത്തില്‍ പ്രത്യേകസമ്മേളനത്തിനു ഗവര്‍ണര്‍ അനുമതി നല്‍കിയേക്കും. നാളെ ഇതുസംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകും. രാജ്ഭവനിലെത്തിയ മന്ത്രിമാര്‍ അരമണിക്കൂറോളം ഗവര്‍ണറുമായി സംസാരിച്ചു. മന്ത്രിമാരോടു ഗവര്‍ണര്‍ നിര്‍ദേശിച്ചതുപ്രകാരം ഇന്നലെത്തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവും നല്‍കി. കേന്ദ്ര കാര്‍ഷികനിയമങ്ങള്‍ക്കെതിരായ പ്രമേയത്തിന്റെ കാര്യവും വിശദീകരണത്തിലുണ്ടെന്നാണു സൂചന.
നയപ്രഖ്യാപനത്തിനു ക്ഷണിക്കാനാണു ഗവര്‍ണറെ കണ്ടതെന്നു സ്പീക്കര്‍ വ്യക്തമാക്കി. എന്നാല്‍, ബജറ്റ് സമ്മേളനത്തിന്റെ തീയതിപോലും നിശ്ചയിക്കാത്ത സാഹചര്യത്തില്‍, പ്രത്യേകസമ്മേളനത്തിനായി ഗവര്‍ണറെ അനുനയിപ്പിക്കുകയായിരുന്നു സ്പീക്കറുടെയും ഉദ്ദേശ്യമെന്നു വിലയിരുത്തപ്പെടുന്നു. ആദ്യം പ്രത്യേകസമ്മേളനത്തിന് അനുമതി തേടിയ രീതി ശരിയായില്ലെന്നു സ്പീക്കറെയും ഗവര്‍ണര്‍ അറിയിച്ചു.
മന്ത്രിമാരുമായി നടന്ന ചര്‍ച്ചയില്‍ ഗവര്‍ണര്‍ ചില പരാതികള്‍ ഉന്നയിച്ചു. ഗവര്‍ണറെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്നതായിരുന്നു മുഖ്യം. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുന്ന തീരുമാനമുള്‍പ്പെടെ തന്നെ അറിയിച്ചില്ലെന്നു ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഗവര്‍ണറെ വിശ്വാസത്തിലെടുത്താണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നു മന്ത്രിമാര്‍ വിശദീകരിച്ചു.
പ്രത്യേകസമ്മേളനത്തിനായി ആദ്യം നല്‍കിയ ശിപാര്‍ശ ക്രമപ്രകാരമായിരുന്നില്ലെന്ന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ചുനിന്നു. 31-നു സമ്മേളനം ചേരുന്നതിനെ എതിര്‍ത്തതുമില്ല. സമ്മേളനത്തില്‍ പാസാക്കാന്‍ ഉദ്ദേശിക്കുന്ന പ്രമേയത്തിന്റെ ഉള്ളടക്കം അറിയണമെന്നു ഗവര്‍ണര്‍ വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാമെന്നു മന്ത്രിമാര്‍ ഉറപ്പുനല്‍കി. ഗവര്‍ണറുമായി ഏറ്റുമുട്ടലില്ലെന്നും കൂടിക്കാഴ്ചയില്‍ അദ്ദേഹം പ്രത്യേകനിര്‍ദേശമൊന്നും വച്ചിട്ടില്ലെന്നും മന്ത്രി സുനില്‍കുമാര്‍ വ്യക്തമാക്കി.
സമ്മേളനത്തിന് അനുമതി നല്‍കരുതെന്നാണു ബി.ജെ.പിയുടെ ആവശ്യം. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി വി. മുരളീധരനും ഗവര്‍ണറെ കണ്ടിരുന്നു. എന്നാല്‍, മന്ത്രിസഭായോഗം വീണ്ടും തീരുമാനിച്ച സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് അനുമതി നിഷേധിക്കാനാവില്ലെന്നു നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നിഷേധിച്ചാല്‍ നിയമനടപടി സ്വീകരിക്കാനാണു സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരിന്റെ അവസാന നയപ്രഖ്യാപനം വരാനിരിക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണറുമായി സമവായത്തില്‍ പോകാനാണു നീക്കം.
https://www.facebook.com/Malayalivartha