തലച്ചോറിൽ നിന്ന് ഏറെ ദൂരെയാണ് മുറിവെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കാൻ ടൈമെടുക്കും; പേവിഷബാധ അഥവാ റാബീസ് അറിയേണ്ടത്, ഡോക്ടർ ഷിംനാ അസീസ് കുറിക്കുന്നു
പേവിഷബാധയേറ്റ് കണ്ണൂരിൽ കുഞ്ഞ് മരിച്ചത് വാർത്തകളിൽ വന്നിരുന്നു. വീട്ടിൽ ഓമന മൃഗങ്ങൾ ഉള്ളവരുടെ ശ്രദ്ധയ്ക്ക്. മാത്രമല്ല, പുറമേ നിന്നും ചിലപ്പോൾ നമുക്കെല്ലാം മൃഗങ്ങളുടെ വലുതോ ചെറുതോ ആയ സ്‌പർശങ്ങൾ ഏൽക്കാറുള്ളതിനാൽ തന്നെ പ്രതിരോധിക്കാൻ എന്ത് ചെയ്യണം എന്ന് പറയുകയാണ് ഡോക്ടർ ഷിംനാ അസീസ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
പേവിഷബാധയേറ്റ് കണ്ണൂരിൽ കുഞ്ഞ് മരിച്ചത് ഒരൽപ്പം ഞെട്ടലോടെ തന്നെയാണ് ഞാനുൾപ്പെടെയുള്ള രക്ഷിതാക്കൾ കേൾക്കുന്നത്. കാരണം, കുഞ്ഞു മക്കളുള്ള ഏറെ വീടുകളിൽ പട്ടിയോ പൂച്ചയോ മറ്റ് ജീവികളോ ഓമനമൃഗങ്ങളായിട്ടുണ്ട്, ഇവിടെയുമുണ്ട്. പുറമേ നിന്നും ചിലപ്പോൾ നമുക്കെല്ലാം മൃഗങ്ങളുടെ വലുതോ ചെറുതോ ആയ സ്‌പർശങ്ങൾ ഏൽക്കാറുണ്ട്. സ്വാഭാവികമായും, അവരിൽ നിന്ന് പേവിഷബാധ വരാനുള്ള സാധ്യതയുണ്ട്. എങ്ങനെയാണിത് തടയാനാവുക?
പേവിഷബാധ അഥവാ റാബീസ് ഒരു വൈറൽ രോഗമാണ്. അതായത്, റാബീസ് വൈറസ് മുറിവിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. തുടർന്ന് ഞരമ്പുകൾ വഴി വളരെ പതുക്കെ തലച്ചോറിലെത്തും. ഇതിനെ തുടർന്ന് വെള്ളത്തോടും കാറ്റിനോടുമൊക്കെ ഭയം കാണിച്ച് തുടങ്ങും തുടർന്ന് ഉറപ്പായും മരണവുമുണ്ടാകും. എടുത്ത് പറയാനുള്ളത് സിനിമയിൽ കാണുന്നത് പോലെ കുരയ്‌ക്കുകയോ കടിക്കുകയോ അത്തരം മൃഗചേഷ്‌ടകൾ കാണിക്കുകയോ ഒന്നുമില്ല എന്നതാണ്.
റാബീസ് തടയാൻ ആദ്യം വേണ്ടത് വീട്ടിലെ മൃഗങ്ങൾക്ക് റാബീസ് വാക്‌സിൻ നൽകുകയും അത് പോലെ നമ്മൾ അവരിൽ നിന്ന് കടിയോ മാന്തോ ഏൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയുമാണ്. പുറമേ നിന്നുള്ള മൃഗങ്ങളുടെ അപ്രതീക്ഷിതമായ ആക്രമണങ്ങളിൽ ചെന്ന് പെടാതെയും ആവുന്നത്ര ശ്രദ്ധിക്കുക. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ മുറിഞ്ഞ തൊലി വഴിയും ശ്ളേഷ്‌മസ്‌തരം വഴിയും കണ്ണിലെ കോർണിയയിലൂടെ പോലും രോഗാണു ശരീരത്തിൽ കയറിക്കൂടാം.
ഇനി അഥവാ മാന്തലോ കടിയോ ഏറ്റ് കഴിഞ്ഞാൽ ആ പ്രതലം നന്നായി സോപ്പുപയോഗിച്ച് ഒഴുകുന്ന വെള്ളത്തിൽ 15-20 മിനിറ്റ് കഴുകുക. കുറേ വൈറസൊക്കെ ആ വെള്ളത്തിൽ ഒലിച്ച് പൊയ്‌ക്കൊളും. വലിയ രീതിയിൽ മുറിവുണ്ടെങ്കിൽ വൃത്തിയുള്ള കോട്ടൻ തുണി കൊണ്ട് കെട്ടാം. മുറിവിൽ യാതൊന്നും ഇടരുത്.
ഇതിന് ശേഷം ആശുപത്രിയിൽ പോവുക. എത്ര സാരമായ മുറിവാണ്, വാക്‌സിൻ വേണോ. ഇനി വേണമെങ്കിൽ തന്നെ വാക്‌സിൻ മാത്രം മതിയോ അതോ ഇമ്മ്യൂണോഗ്ലോബുലിൻ കൂടി വേണോ എന്നൊക്കെ തീരുമാനിക്കേണ്ടത് ഡോക്ടറാണ്. കൂടെ ആവശ്യമെങ്കിൽ ടിടിയും മുറിവ് പഴുക്കാതിരിക്കാനുള്ള മരുന്നുകളും തരും.
നിങ്ങളിവിടെ ഒരു കാര്യം ശ്രദ്ധിച്ചോ? റാബീസിനുള്ള മരുന്ന് എന്നല്ല, റാബീസ് വാക്‌സിൻ എന്നാണിവിടെ എഴുതിയത്. കാരണം എന്താന്ന് വെച്ചാൽ ഈ സ്ലോ മോഷൻ വൈറസ് കടിച്ചിടത്ത് നിന്ന് തലച്ചോറ് വരെ ഞരമ്പുകളുടെ ആവരണം വഴിയെത്താൻ ഒരു പാട് സമയമെടുക്കും. അതിന് മുന്നേ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിനാണ് റാബീസിനെ തടയാൻ ഉപയോഗിക്കുന്നത്. അല്ലാതെ ഈ രോഗത്തിന് 'മരുന്ന്' ഇല്ല.
അത് പോലെ, തലച്ചോറിൽ നിന്ന് ഏറെ ദൂരെയാണ് മുറിവെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കാൻ ടൈമെടുക്കും. അതായത് മുഖത്ത് കിട്ടുന്ന കടി കാലിൽ കിട്ടുന്ന കടിയേക്കാൾ പ്രശ്‌നമാണെന്ന്. ഇത് കൊണ്ടൊക്കെ തന്നെ, നാല് ദിവസങ്ങളിലായി തോളിലെ തൊലിക്കടിയിൽ നൽകുന്ന വാക്‌സിൻ കൊണ്ട് വൈറസിനെ പൂർണമായി ഇല്ലാതാക്കാം. 'പേശിയിൽ' നൽകുന്ന ഇതേ വാക്‌സിന്റെ ഷെഡ്യൂൾ പൂർത്തിയാകുന്നത് അഞ്ച് ദിവസം കൊണ്ടാണ്. ആവശ്യണ്ടേൽ റെഡിമെയ്‌ഡ് പ്രതിരോധമെന്ന നിലയിൽ ഇമ്മ്യൂണൊഗ്ലോബുലിനും നൽകും. പൊക്കിളിന് ചുറ്റുമല്ല കുത്തിവെപ്പെടുക്കുന്നത്. ആ ഭയം വേണ്ട.
ഇത് നമ്മുടെ ഓമനമൃഗങ്ങൾക്ക് മാത്രം ബാധകമെന്ന് കരുതരുതേ. വീട്ടുമൃഗങ്ങളേക്കാൾ ഉപദ്രവകാരികളായ തെരുവുനായകളും മറ്റ് വന്യമൃഗങ്ങളും കടിച്ചാൽ യാതൊരു കാരണവശാലും കുത്തിവെപ്പ് വൈകിക്കരുത്. അവയിൽ നിന്നെല്ലാം പേവിഷബാധയേൽക്കാനുള്ള സാധ്യത അത്രമേലാണ്.
ഒരിക്കൽ നാല് ദിവസങ്ങളിലായി കുത്തിവെപ്പ് എടുത്താൽ ആയുഷ്‌കാലത്തേക്ക് മുഴുവൻ സുരക്ഷ ലഭിക്കില്ല. എന്നാൽ, വാക്‌സിൻ ഡോസുകളുടെ എണ്ണത്തിൽ കുറവുണ്ടാകാം. അത് കൊണ്ട് തന്നെ രണ്ടാമത് കടിയേറ്റാലും ആദ്യ തവണ കുത്തിവെപ്പ് എഴുതിയ ചീട്ടുമായി നിർബന്ധമായും ഡോക്ടറെ പോയി കണ്ട് വേണ്ട നിർദേശം തേടുക.
ഓർക്കുക, റാബീസ് മരണത്തിന്റെ പര്യായമാണ്. രക്ഷപ്പെടാൻ ഒന്നേയുള്ളൂ മാർഗം, കുത്തിവെപ്പിനെ ഭയന്ന് മൃഗം ഉപദ്രവിച്ചതിനെ അവഗണിക്കാതിരിക്കുക. യഥാസമയം ചികിത്സ തേടുക. പിന്നെ, പേവിഷബാധക്കെതിരെയുള്ള വാക്‌സിനെടുക്കുമ്പോൾ പുളിയോ കുമ്പളമോ വേറെ എന്ത് തന്നെ വേണമെങ്കിലും കഴിക്കാം. പഥ്യവും ഗദ്യവുമൊന്നുമില്ല. ഡോക്ടറെ കാണുക, അദ്ദേഹത്തിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക, സമാധാനമായിരിക്കുക.
ഇനിയൊരു ജീവൻ കൂടി റാബീസ് വൈറസ് കൊണ്ട് പോകാതിരിക്കട്ടെ.
https://www.facebook.com/Malayalivartha