വിത്യസ്ത മതക്കാരായ സന്തോഷും സൗമ്യയും മൂന്നുവർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം!രണ്ടുവർഷം കഴിഞ്ഞതോടെ സൗമ്യ ഇസ്രയേലിലേക്ക് പോയി... പിന്നെ, ഒന്നും രണ്ടും വർഷങ്ങളുടെ ഇടവേളകളിൽ നാട്ടിൽ വന്നുപോയി... ആറു മാസം കൂടി കഴിഞ്ഞിരുന്നെങ്കിൽ... ആ സ്വപ്നം ബാക്കിയാക്കി സൗമ്യയുടെ വിയോഗം... റോക്കറ്റാക്രമണത്തിൽ തകർന്നത് ഒരു കുടുംബത്തിന്റെ നിറമുള്ള സ്വപ്നങ്ങൾ
മലയാളികൾക്ക് തീരാ നൊമ്പരമാകുകയാണ് ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ. നല്ലൊരു വീട്, കൃഷിചെയ്ത് ജീവിക്കാൻ കുറച്ച് സ്ഥലം, പൊന്നുമോന് മികച്ച വിദ്യാഭ്യാസം. നിറമുള്ള ഈ സ്വപ്‌നങ്ങളുമായാണ് സൗമ്യ ഇസ്രയേലിലേക്ക് വിമാനം കയറിയത്.
പക്ഷേ, റോക്കറ്റിൽനിന്ന് പാഞ്ഞുവന്ന ഷെൽ സൗമ്യയുടെ ജീവനെടുത്തു. സ്വപ്‌നങ്ങൾ തകർത്തു. ഇസ്രയേലിലെ അഷ്‌കലോണിൽ റോക്കറ്റാക്രമണത്തിൽ മരിച്ച ഇടുക്കി കീരിത്തോട് കാഞ്ഞിരംതാനം സൗമ്യ (32) രാജ്യത്തിനുതന്നെ നോവായി.
ഒരു വർഷത്തിനുള്ളിൽ തിരികെയെത്തി കുടുംബത്തിനൊപ്പം സ്വസ്ഥജീവിതം നയിക്കാൻ നിശ്ചയിച്ചിരിക്കെയാണ് സൗമ്യയെ ദുരന്തം കവരുന്നത്. കീരിത്തോട്ടിൽ അഞ്ച് സെന്റ് സ്ഥലവും ഒരു ചെറിയ വീടുമാണ് ഈ കുടുംബത്തിനുള്ളത്. ഭർത്താവ് സന്തോഷിന് കൃഷിപ്പണി. ഒരുപാട് കടങ്ങളുമുണ്ടായിരുന്നു.
ആ അവസ്ഥയിലാണ് അന്യദേശത്തേക്ക് പോകാൻ സൗമ്യ തയ്യാറായത്. നല്ലൊരു ജീവിതമുണ്ടാകുമല്ലോയെന്ന് അവർ കരുതി. കഷ്ടപ്പാടുകൾ ഓർത്തപ്പോൾ സന്തോഷും സമ്മതം മൂളി. സന്തോഷിന്റെ സഹോദരിമാർ ഇസ്രയേലിലാണ് ജോലിചെയ്തിരുന്നത്. അവരുടെ സഹായത്തോടെ സൗമ്യയും വിമാനം കയറി. അവിടെ പ്രായമായവരെ ശുശ്രൂഷിക്കുന്ന കെയർടേക്കറായിട്ട് ഏഴുവർഷമായി.
സാമ്പത്തിക ബാധ്യത കുറച്ച് ഒതുങ്ങി. നല്ല വീട് വെയ്ക്കാനും സ്ഥലം വാങ്ങാനുമുള്ള തയ്യാറെടുപ്പിലായിരുന്നു അവർ. ഭർത്താവിനും മകനുമൊപ്പം സന്തോഷത്തോടെ ജീവിക്കാമെന്നും അവർ സ്വപ്നം കണ്ടു. എന്നാൽ, വിധി സൗമ്യയെ അതിന് അനുവദിച്ചില്ല. എല്ലാവരേയും കണ്ണീരിലാഴ്ത്തി സൗമ്യ യാത്രയായി. വ്യത്യസ്തമതക്കാരായ സന്തോഷും സൗമ്യയും മൂന്നുവർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്.
രണ്ടുവർഷം കഴിഞ്ഞപ്പോൾ സൗമ്യ ഇസ്രയേലിലേക്ക് പോയി. പിന്നെ, ഒന്നും രണ്ടും വർഷങ്ങളുടെ ഇടവേളകളിൽ സൗമ്യ നാട്ടിൽ വന്നുപോയി. വീഡിയോ കോളിലൂടെ അവർ സ്നേഹവും വിശേഷങ്ങളും പങ്കുവെച്ചു. അങ്ങനെ സംസാരിക്കുമ്പോഴാണ് സൗമ്യയെ വിധി കവരുന്നതും.
അതേസമയം സൗമ്യയുടെ മൃതശരീരം അവിടുത്തെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങിയെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കാനാകുമെന്നാണു സൂചന. ചൊവ്വാഴ്ച വൈകിട്ട് നാട്ടിലുള്ള ഭര്‍ത്താവ് സന്തോഷുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയാണു റോക്കറ്റാക്രമണമുണ്ടായത്.
80 വയസുള്ള ഇസ്രയേലി വയോധികയെ പരിചരിക്കുകയായിരുന്നു. ആക്രമണമുണ്ടായപ്പോള്‍ മുന്നറിയിപ്പായി സൈറണ്‍ മുഴങ്ങിയെങ്കിലും സുരക്ഷിത സ്ഥാനത്തേക്കു മാറാന്‍ സമയം കിട്ടിയില്ല.
വീഡിയോ കോള്‍ അപ്രതീക്ഷിതമായി മുറിഞ്ഞപ്പോള്‍ സന്തോഷ് തിരികെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സന്തോഷിന്റെ സഹോദരി ഷേര്‍ളിയും ബന്ധുവായ ജോമോനും ഇസ്രയേലില്‍ ജോലി ചെയ്യുന്നുണ്ട്.
അവരാണു മരണവിവരം നാട്ടിലറിയിച്ചത്. ഒന്‍പതു വയസുള്ള ഏകമകന്‍ അഡോണിനെ നെഞ്ചോടടുക്കി കരയുകയാണു സന്തോഷ്. രണ്ടു വര്‍ഷം മുന്‍പ് സന്തോഷിന്റെ ഇളയ സഹോദരി ബിന്ദുവിന്റെ വിവാഹത്തിനാണ് സൗമ്യ ഒടുവില്‍ നാട്ടിലെത്തിയത്.
വിവരമറിഞ്ഞ് മന്ത്രി വി. മുരളീധരന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ഡീന്‍ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ. തുടങ്ങിയവര്‍ സൗമ്യയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നേതാക്കള്‍ ഇടപെടുന്നുണ്ട്.
https://www.facebook.com/Malayalivartha