നീയുള്ള ലോകങ്ങളിൽ വരും നേരമെന്നോട് ചേരേണമെൻ ജീവനേ നീ... പ്രണവിന്റെ ഓർമ്മകളിൽ കണ്ണീരണിഞ്ഞ് ഷഹാനയുടെ ഫേസ്ബുക്ക് പോസ്റ്റ്:- കരുതലോടെ കുടുംബം....
ഇരു ശരീരവും ഒറ്റ മനസുമായാണ് കഴിഞ്ഞ രണ്ട് വർഷമായി ഷഹാനയും, പ്രണവും ജീവിച്ചത്. ഇപ്പോഴും പ്രണവിനെ നഷ്ടമായത് ഉൾക്കൊള്ളാൻ ഷഹാനയ്ക്ക് ആയിട്ടില്ല. തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവച്ച പ്രണവിന്റെ മൊബൈൽ ഫോൺ നെഞ്ചോട് ചേർത്ത് പിടിച്ചാണ് ഷഹാന മുറിക്കുള്ളിൽ കഴിയുന്നത്. പ്രണവിന്റെ ചിത്രങ്ങളും, പങ്കുവച്ച പോസ്റ്റുകളും കണ്ട് വിതുമ്പുകയാണ് ഷഹാന. ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ ഷഹാനയെ കൂട്ടികൊണ്ട് പോകാൻ കുടുംബം എത്തുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഷഹാനയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ വീട്ടുകാർക്കൊപ്പം പോകാമെന്നും, ഇല്ലെങ്കിൽ തങ്ങളുടെ മകന്റെ ഭാര്യയായി തന്നെ മരണം വരെ വീട്ടിൽ കഴിയണമെന്നും കുടുംബം വ്യക്തമാക്കിരുന്നു.
പ്രണവിന്റെ ഓർമ്മകൾ താങ്ങി നിൽക്കുന്ന ആ വീട്ടിൽ നിന്ന് മാറാൻ ഷഹാനയും ഇഷ്ടപ്പെടുന്നില്ല. പ്രണവ് ഇപ്പോഴും തനിക്കൊപ്പമുണ്ടെന്ന് ഷഹാന വിശ്വസിക്കുന്നു. പ്രണവ് ഇല്ലാതെ ജീവിക്കാനാവില്ലെന്നായിരുന്നു സംസ്ക്കാര ചടങ്ങിനിടെ ഷഹാന അലമുറയിട്ടത്. ഇപ്പോഴും ബന്ധുക്കൾ ഷഹാനയ്ക്ക് പ്രത്യേക കരുതൽ നൽകുന്നുണ്ട്. ഇതിനിടെ മലയാളികളെ കണ്ണീരിലാഴ്ത്തി ഷഹാനയുടെ ഫേസ്ബുക്ക് പോസ്റ്റും പുറത്ത് വന്നു. ജോസഫ് എന്ന മലയാള സിനിമയിലെ വേർപാടിന്റെ വേദന നിറയുന്ന വരികളായിരുന്നു ഷഹാന പങ്കുവച്ചത്.
നിനക്കായൊരിക്കൽ, നീയുള്ള ലോകങ്ങളിൽ വരുംന്നേരമെന്നോട ചേരേണമെൻ ജീവനേ നീ, അതില്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും.... എന്നായിരുന്നു അത്. ഷഹാന എന്തെങ്കിലും അവിവേകം കാണിക്കുമോ എന്ന ഭയം കുടുംബത്തെ അലട്ടുന്നുണ്ട്. ഷഹാനയെ ചേർത്ത് പിടിച്ച് ജീവിതത്തിലേയ്ക്ക് കൂട്ടികൊണ്ട് വരാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നുമുള്ളത്.
ജീവിതത്തിൽ കൈവിട്ടുപോയ ഓരോന്നും ഷഹാനയ്‌ക്കൊപ്പം തിരിച്ച് പിടിക്കുന്നതിനിടെയായിരുന്നു വിധി വില്ലനെപ്പോലെ പ്രണവിനെ തട്ടിയെടുത്തത്. ലക്ഷക്കണക്കിന് രൂപയാണ് പ്രണവിന്റെ വീട്ടുകാർ ചികിത്സയ്ക്കായി ചെലവഴിച്ചത്. എന്നിട്ടും പ്രണവിന് എഴുന്നേറ്റ് നിൽക്കിനായില്ല. എന്നേക്കുമായി കിടപ്പിലായതും, ആറ് വർഷം പ്രണയിച്ച കാമുകി ഉപേക്ഷിച്ച് പോയതും, പ്രണവിനെ തകർത്തിരുന്നു. ഇതിനിടെ പ്രാരാബ്ധങ്ങൾ ഏറെ ഉള്ളപ്പോഴാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലേയ്ക്ക് കടന്ന് വന്നത്. ഷഹാന കൂട്ടായി വന്നതോടെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിയ പ്രണവ് മറ്റൊരു ലോകത്തേയ്ക്ക് എത്തി.
ജീവിത ചെലവിനായി ലോട്ടറി കച്ചവടം തുടങ്ങിയതോടെ വരുമാനമാനം കിട്ടി. അങ്ങനെ കടക്കെണിയിൽ നിന്ന് പച്ചപിടിച്ച് തുടങ്ങിയതോടെ അനിയത്തിയുടെ വിവാഹം പ്രണവ് നടത്തി. ട്യൂബിലൂടെ ഭക്ഷണം കഴിച്ചിരുന്ന പ്രണവിന് ശസ്ത്രക്രിയ നടത്തി വായിലൂടെ ഭക്ഷണം കഴിക്കാൻ സാധിച്ചു. ശാസ്ത്രക്രിയകൾക്കെല്ലാം ഷഹാന പ്രണവിന് ധൈര്യം പകർന്നു. അടുത്തിടെയാണ് യാത്രയ്ക്കായി ഇരുവരും ഒരു കാർ വാങ്ങിയത്. ബലമില്ലാത്ത പ്രണവിന്റെ കാലുകൾക്ക് ഷഹാനയായിരുന്നു ബലം. ഇതുതന്നെയാണ് മുപ്പത്തിയൊന്നാം പിറന്നാളിൽ പ്രിയപെട്ടവളുടെ മുഖം നെഞ്ചിൽ പച്ചകുത്തി പ്രണവ് ഷഹാനയെ ഞെട്ടിച്ചതും. ഒരു കുഞ്ഞിനെപ്പോലെ പ്രണവിനെ കൊണ്ടുനടന്ന ഷഹാനയ്ക്ക് ഈ വിയോഗം ഉൾക്കൊള്ളാവുന്നതിന് അപ്പുറമാണ്.
പ്രണവിന്റെ ഇഷ്ടങ്ങൾക്കു കൂട്ടായി ഷഹ്ന രണ്ട് വർഷത്തോളം കൂട്ടായി നിന്നു. സുഹൃത്തുക്കൾക്കൊപ്പം ഉത്സവങ്ങളും പെരുന്നാളുകളും അവർ ആഘോഷമാക്കി. ബീച്ചുകളും വിനോദകേന്ദ്രങ്ങളും പ്രണവിന് അന്യമായില്ല. കഴിഞ്ഞ 30ന് ജന്മദിനവും തുമ്പൂർ അയ്യപ്പൻകാവിലെ ഉത്സവവും വരെ ആഘോഷമാക്കി. കഴുത്തിലെ ശസ്ത്രക്രിയയ്ക്കുശേഷം വായിലൂടെ ഭക്ഷണം കഴിച്ചു തുടങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു പ്രണവ്. വർഷങ്ങൾക്കുശേഷമാണ് വായിലൂടെ ഭക്ഷണം കഴിച്ചത്. എന്നാൽ ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനായ പ്രണവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്ത ദിവസം ഉച്ചയ്ക്കായിരുന്നു അന്ത്യം.
https://www.facebook.com/Malayalivartha