മിറക്കിള്‍സ് ഫ്രം ഹെവന്‍-ന്റെ കഥയ്ക്കു പിന്നിലെ കഥ
കൊളംബിയ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ഹോളിവുഡില്‍ റിലീസ് ചെയ്ത ഒരു ചലച്ചിത്രമാണ് മിറക്കിള്‍ ഫ്രം ഹെവന്‍, പട്രീഷ്യ റിഗ്ഗന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജെന്നിഫര്‍ ഗാര്‍നര്‍, കൈലി റോജോസ്, മാര്‍ട്ടിന്‍ ഹെന്‍ഡേഴ്‌സണ്‍, ജോണ്‍ കരോള്‍ ലിന്‍ഡ് എന്നിങ്ങനെ പ്രമുഖ താരങ്ങളാണ് അഭിനയിച്ചിട്ടുള്ളത്.അന്നാബീം എന്ന പത്തു വയസ്സുകാരിയാണ് അതിലെ കേന്ദ്രകഥാപാത്രം. കഥയിലെ ആ അന്നാബീം ഇന്ന് 13 കാരിയാണ്. അന്നബീം എന്ന അന്നാബെല്ലയുടെ അമ്മയായ ക്രിസ്റ്റി ഇതേ തലക്കെട്ടില്‍ പ്രസിദ്ധപ്പെടുത്തിയ അവരുടെ അനുസ്മരണകുറിപ്പുകളാണ് ഈ ചിത്രത്തിന് ആധാരം.
അമേരിക്കയില്‍ ടെക്‌സാസിലെ ഡാലസിലെ വീട്ടില്‍ സദാസമയവും സോഫയില്‍ ചുരുണ്ടു കൂടി കിടക്കുമായിരുന്ന അനബെല്ലയെ കാണുന്നതു തന്നെ അവളുടെ അമ്മ ക്രിസ്റ്റിക്ക് ഹൃദയം തകര്‍ക്കുന്ന കാഴ്ചയായിരുന്നു. സ്യൂഡോ ഒബ്‌സ്ട്രക്ഷന്‍ ഇന്റസ്റ്റൈനല്‍ ഡിസ്ഓര്‍ഡര്‍ എന്ന രോഗം പിടിപെട്ടിരിക്കുകയാണ് അനബെല്ലയ്ക്ക്. ചികിത്സിച്ച് ഭേദമാക്കാനാവാത്ത ഈ രോഗം കുടലുകളെയാണ് ബാധിക്കുന്നത്. കുടലിനുള്ളില്‍ കൂടി ഭക്ഷണത്തെ തള്ളി നീക്കാനുള്ള കഴിവ് കുടലിന് നഷ്ടമാകുന്ന സ്ഥിതിവിശേഷമാണിത്. തന്മൂലം രോഗിയ്ക്ക് ആഹാരം കഴിക്കാനാവില്ല. കഴിച്ചാല്‍ തന്നെയും ഉടന്‍ ഛര്‍ദ്ദിലും അമിത വയറുവേദനയുമൊക്കെ ഉണ്ടാവും. ഫലപ്രദമായ ചികിത്സയൊന്നും ഇല്ലാത്തതിനാല്‍ രോഗിയുടെ ജീവിതകാലം മുഴുവന്‍ ഈ സ്ഥിതി തുടരുകയും ചെയ്യും.
തന്റെ മകള്‍ക്ക് ഇത്തരമൊരസുഖം ബാധിച്ചതിനാല്‍ വളരെ നിരാശ്ശയില്‍ കഴിയുകയായിരുന്നു ക്രിസ്റ്റിയും ഭര്‍ത്താവ് കെവിനും അനബെല്ലയുടെ മറ്റ് സഹോദരങ്ങളുമെല്ലാം അതിനിടെ ഒരു ദിവസം അനബെല്ല പറഞ്ഞു. എനിയ്ക്കങ്ങ് മരിച്ചാല്‍ മതിയായിരുന്നു. സ്വര്‍ഗ്ഗത്തിലെത്തിയാല്‍, വേദനകളില്ലാത്ത ലോകത്ത് യേശുവിനോടൊത്ത് കഴിയാനാവുമല്ലോ എന്ന്. കുഞ്ഞു മകള്‍ക്ക് ജീവിതത്തെ കുറിച്ചുള്ള പ്രത്യാശ നഷ്ടപ്പെട്ടു കഴിഞ്ഞെന്ന് മനസ്സിലായതോടെ ക്രിസ്റ്റിയും തളര്‍ന്നു പോയി.
ഇതു പറഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. ഒരു ദിവസം പുറത്ത് പറമ്പില്‍ പോയി കളിക്കാനുള്ള ഒരു ഊര്‍ജ്ജവും ഉന്മേഷവും ഒക്കെ അവള്‍ക്കു തോന്നി. അവളുടെ മൂത്ത സഹോദരിമാരായ അബിഗെയ്‌ലിനും അഡെലിനും ഒപ്പം അവളെ കളിക്കാനായച്ചിട്ട് ക്രിസ്റ്റി അടുക്കളയിലേക്ക് പോയതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് മൂത്തമകളോടി വന്നു പറഞ്ഞത്; അന്ന ഒരു മരത്തില്‍ നിന്നിറങ്ങാനാവാതെ ഇരിക്കയാണെന്ന്. അവിടെ നിന്നുമിറക്കാന്‍ താന്‍ സഹായിക്കണമായിരിക്കും എന്നു വിചാരിച്ച് പറമ്പില്‍ നില്‍ക്കുന്ന വന്‍ മരമായ കോട്ടണ്‍വുഡ് മരത്തിനടുത്തേക്ക് നടന്നു.മാളൂട്ടി എന്ന മലയാള ചിത്രത്തില്‍ കുഴല്‍ കിണറില്‍ വീണു പോയ കുഞ്ഞു മകളെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കും വരെ അച്ഛനമ്മമാരും മറ്റു കുടുംബാംഗങ്ങളും അനുഭവിച്ച സംഘര്‍ഷം ചിത്രീകരിച്ചിട്ടുണ്ട്. സമാനമായ ഒരു സാഹചര്യമായിരുന്നു ഇവിടെയും.മരത്തിനു മുകളില്‍ കളിച്ചുകൊണ്ടിരുന്ന അന്നാബീം മരത്തിനു മുകളില്‍ നിന്ന് വീണത് അടുത്തു നിന്നിരുന്ന അകം പൊള്ളയായ മറ്റൊരു ഭീമന്‍ മരത്തിന്റെ അകത്തേക്കായിരുന്നു. 30 അടിയോളം ഉയരമുള്ള ആ മരത്തിന്റെ തുറന്ന മുകളറ്റത്തൂടെ ഒരു കുഴല്‍ കിണറിലെന്നപോലെ അവള്‍ അടിത്തട്ടിലേക്ക് ഊര്‍ന്നു വീഴുകയായിരുന്നു. 30 അടി താഴ്ചയിലേക്കുള്ള ആ വീഴ്ചയ്ക്കുശേഷം ജീവനോടെ അവളെ കിട്ടിയാല്‍ തന്നെ ശരീര ഭാഗങ്ങള്‍ തളര്‍ന്ന നിലയിലായിരിക്കുമെന്ന പരിഭ്രാന്തിയോടെയാണ് ക്രിസ്റ്റി എമര്‍ജന്‍സി സഹായം അഭ്യര്‍ത്ഥിച്ചത്. അഞ്ചു മണിക്കൂര്‍ കൊണ്ടാണ് അഗ്നിശമന സേനാംഗങ്ങള്‍ അവളെ പുറത്തെടുത്തത്. അവരാണ് അവളെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചത്.ആശുപത്രിയില്‍ സാധ്യമായ പരിശോധനകളെല്ലാം നടത്തി. ചെറിയ പോറലുകളും തലയിലേറ്റ ചെറിയ മുറിവുമല്ലാതെ അവള്‍ക്കൊരു കേടും സംഭവിച്ചിട്ടുണ്ടായിരുന്നില്ലെന്നത് ഡോക്ടര്‍മാരെ അതിശയിപ്പിച്ചു. അതിലേറെ അവളുടെ കുടല്‍രോഗത്തിന്റെ ഒരു ലക്ഷണങ്ങളും അവളില്‍ അവശേഷിച്ചിട്ടില്ലായിരുന്നു എന്നതാണ്.അനബെല്ല തലകുത്തി വീണിട്ടുണ്ടാകാമെന്നും ആ ആഘാതത്തില്‍ അവളുടെ നാഡീ വ്യവസ്ഥയുടെ പ്രശ്‌നങ്ങള്‍ ക്രമീകരിക്കപ്പെട്ടതായിരിക്കാം എന്നുമാണ് ഡോക്ടര്‍മാര്‍ വിചാരിക്കുന്നത്. പിന്നീട് ആ വന്‍മരം വെട്ടിക്കളയാന്‍ കെവിന്‍ ശ്രമിച്ചെങ്കിലും അതിനു മനസ്സുവരാതെ അതിന്മേല്‍ വലിയൊരു കുരിശടയാളം കൊത്തി വരച്ചിട്ടു തിരിച്ചു പോകുകയായിരുന്നു.
ചിത്രത്തില്‍ ക്രിസ്റ്റിയുടെ റോള്‍ അഭിനയിച്ച ജെന്നിഫര്‍ അതിമനോഹരമായാണ് അഭിനയിച്ചിരിക്കുന്നതെന്നാണ് അനബെല്ലയുടെ കുടുംബത്തിന്റെ അഭിപ്രായം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha