ആദ്യ വര്‍ഷം പഴി കേട്ട ആഭ്യന്തര വകുപ്പിന് രണ്ടാം വര്‍ഷം നിറയെ കൈയ്യടി; സിപിഎം സഹയാത്രികനായ ഉദയഭാനുവിനും പിടി വിഴും
ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്ന് വിലപിച്ച പ്രതിപക്ഷത്തിന് ഇനി തലയില്‍ മുണ്ടിടേണ്ട അവസ്ഥയാണ് വരുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് കുരുക്ക് മുറുകിയ പോലെ പാലക്കാട് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകത്തില്‍ സിപിഎം സഹയാത്രികനും പ്രമുഖ അഭിഭാഷകനുമായ അഡ്വ. സിപി ഉദയഭാനുവിനും കുരുക്ക് മുറുകുന്നു.
എത്ര ഉന്നതനായാലും സാരമില്ലെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വന്ന് ആഭ്യന്തര വകുപ്പിന്റെ നഷ്ടപ്പെട്ട ഇമേജ് തിരിച്ചു പടിക്കുക എന്നു മാത്രമായിരുന്നു പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിന് നല്‍കിയ നിര്‍ദേശം. അങ്ങനെ കരുത്തനായ ആഭ്യന്തരമന്ത്രിയാകാന്‍ പിണറായി തീരുമാനിച്ചു കഴിഞ്ഞു. പിണറായിയുടെ കര്‍ശനമായ നിര്‍ദേശത്തെ തുടര്‍ന്ന് ദിലീപ് ജാമ്യം കിട്ടാതെ ജയിലിലായത്. ഇപ്പോള്‍ അതേ വഴിക്കാണ് ഉറ്റ സുഹൃത്തായ ഉദയ ഭാനുവും.
പാലക്കാട്ട് രാജീവ് കൊല്ലപ്പെട്ട കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ സിപി ഉദയഭാനുവിന്റെ പേര് ഉയര്‍ന്ന് വന്നിരുന്നു. ഇക്കാര്യം അപ്പോള്‍ തന്നെ അന്വേഷണ സംഘം ഡിജിപിയെ അറിയിച്ചു. ഉദയഭാനുവിന്റെ പങ്ക് ഡിജിപി മുഖ്യമന്ത്രിയെ അറിയിച്ചുവെങ്കിലും പിന്നോട്ട് പോകേണ്ടെന്നാണ് പിണറായി നിര്‍ദേശം നല്‍കിയത്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കുറ്റം ചെയ്തവരെ സംരക്ഷിക്കേണ്ട കാര്യമില്ല. അത് ദിലീപിന്റെ കാര്യത്തില്‍ വ്യക്തമാക്കിയതാണ്. എന്നിട്ടും സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും തണലിലുള്ള പബ്ലിക് പ്രോസിക്യൂട്ടറായ ഉദയഭാനു കാട്ടിക്കൂട്ടിയതാണ് മുഖ്യമന്ത്രിയെ ഏറെ ചൊടിപ്പിച്ചത്. അതോടെ പോലീസ് അന്വേഷണം ശക്തമാക്കുകയും നിരവധി തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയനുമായും അദ്ദേഹത്തിന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയായ എം.വി. ജയരാജനുമായും മറ്റ് പാര്‍ട്ടി നേതാക്കളുമായും ഉദയഭാനുവിന് അടുത്ത ബന്ധമാണുള്ളത്. കോഴിക്കോട് മകന്‍ നഷ്ടപ്പെട്ട അമ്മ മഹിജ നിരാഹാര സമരം ചെയ്തപ്പോള്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്കായി നിയോഗിച്ചത് ഈ സിപി ഉദയഭാനുവിനേയാണ്. സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കാതെ പ്രശ്‌നം രമ്യമായി ഒത്തുതീര്‍പ്പാക്കിയത് ഉദയഭാനുവാണ്. ആ ഉദയഭാനുവിനെതിരെയുള്ള നടപടിയാണ് പിണറായിക്ക് വീണ്ടും കൈയ്യടി നേടിക്കൊടുക്കുന്നത്.
ഉദയഭാനുവിനെപ്പോലെ ദിലീപും പിണറായിയെ സംബന്ധിച്ച് വിലപ്പെട്ടതായിരുന്നു. സിനിമാക്കാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഏറ്റവും അധികം ഇടപെട്ട് സഹായിച്ചത് ദിലീപായിരുന്നു. ആ ദിലീപിന്റെ കൈയ്യിലിരുപ്പാണ് അദ്ദേഹത്തേയും കുടുക്കിയത്.
ജിഷ വധക്കേസ് മുറുകെപ്പിടിച്ച് സ്ത്രീകളുടെ വോട്ട് നേടിയാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റത്. എന്നാല്‍ പിന്നീടുണ്ടായ പല സംഭവങ്ങളിലും പോലീസിനെ പ്രതിക്കൂട്ടിലാക്കി. ആഭ്യന്തര വകുപ്പ് മന്ത്രികൂടിയായ മുഖ്യമന്ത്രിക്ക് പലപ്പോഴും ഉത്തരം പോലും നല്‍കാനായില്ല. ഏറ്റവുമവസാനം പുതുവൈപ്പില്‍ ജനങ്ങളെ തല്ലിച്ചതച്ചെന്ന പേരുദോഷവും വന്നു. ഇതിനിടയിലാണ് നടിയുടെ കേസ് പൊടുന്നനെ വഴിത്തിരിവിലെത്തിയത്.
വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരില്‍ മേയ് 18ന് മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ കണ്ടതാണ് സംഭവത്തിന് വഴിത്തിരിവായത്. സംഭവത്തിന് പിന്നിലെ ചില സത്യങ്ങള്‍ മഞ്ജുവും സംഘവും മുഖ്യമന്ത്രിയോട് തുറന്ന് പറഞ്ഞു. കാര്യങ്ങളുടെ ഗുരുതരാവസ്ഥ മനസിലായ മുഖ്യമന്ത്രി ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ആഴ്ചകള്‍ക്കുള്ളില്‍ സംഭവവങ്ങള്‍ക്ക് വഴിത്തിരിവുണ്ടായി.
ഇതിന് പിന്നാലെയാണ് ദിലീപിനേയും നാദിര്‍ഷയേയും ചോദ്യം ചെയ്തതും കാവ്യയുടെ ലക്ഷ്യ റെയ്ഡ് നടത്തിയതും. അതിനിടെ ഓടുന്ന വാഹനത്തില്‍ നടിയെ പ്രതി പള്‍സര്‍ സുനി ശാരീരികമായി അപമാനിക്കുന്നതിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
തന്നെ സുനി ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് നടി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. നടിയെ ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പുഴയിലെറിഞ്ഞെന്നും അഭിഭാഷകനെ ഏല്പിച്ചെന്നുമൊക്കെയാണ് ചോദ്യംചെയ്യലില്‍ സുനി ആദ്യം പറഞ്ഞിരുന്നത്. കൂട്ടുപ്രതിവഴി നടി കാവ്യാമാധവന്റെ കാക്കനാട്ടുള്ള വ്യാപാരസ്ഥാപനത്തിലേല്‍പ്പിച്ചെന്ന് പിന്നീട് പറഞ്ഞു. ഈ സ്ഥലങ്ങളിലൊക്കെ പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.
മെമ്മറികാര്‍ഡ് കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല. നടിയെ അപമാനിക്കുന്നതിന്റേതെന്നു സംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി സമ്മതിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആക്രമണത്തിന് ഇടയാക്കിയതെന്നുമുള്ള അനുമാനത്തിലാണ് പോലീസ്.
കേസില്‍ അന്വേഷണം വേഗത്തിലാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് ദിലീപിന്റെ അറസ്റ്റ് നടന്നത്. ദിലീപിന് ജാമ്യം ലഭിക്കാതിരിക്കാനുള്ള എല്ലാ പഴുതുകളും പോലീസ് അടച്ചതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha