ഓഫീസ് വര്‍ക്കിന് ജോ. സെക്രട്ടറിയായി തുടക്കം പിന്നീട് അമ്മയുടെ സ്റ്റീയറിംഗ് കൈകളിലാക്കി
ഇടവേള ബാബുവിനെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സെക്രട്ടറിയായി പ്രഖ്യാപിക്കുമ്പോള്‍ ജഗതി ശ്രീകുമാര്‍ എഴുന്നേറ്റ് നിന്ന് പ്രതിഷേധമറിയിച്ചു. ഒരിക്കലും പാടില്ലെന്ന് ആവര്‍ത്തിച്ചു. അമ്മയിലെ കാര്യസ്ഥന്മാര്‍ക്കിടയില്‍ ജഗതിയുടെ ജല്പനങ്ങള്‍ക്ക് ഒരു വിലയും കിട്ടിയില്ല.
അമ്മയുടെ തുടക്കകാലത്ത് ഓഫീസ് കാര്യങ്ങള്‍ നോക്കാന്‍ വലിയ തിരക്കില്ലാത്തതും എറണാകുളക്കാരനായ ഒരാളെന്ന നിലയിലുമാണ് ഇടവേള ബാബുവിനെ ജോയിന്റെ സെക്രട്ടറിയായി നിയമിച്ചത്. എപ്പോഴും ഓഫീസില്‍ കാണുന്ന കൃത്യമായി ജോലി ചെയ്യുന്ന ഇടവേള ബാബു ചുരുക്കകാലം കൊണ്ട് അമ്മയുടെ എല്ലാമെല്ലാമായി.
വര്‍ഷത്തില്‍ രണ്ട് എക്‌സിക്യൂട്ടീവ് മീറ്റിംഗ് ഒരു ജനറല്‍ ബോഡി പിന്നെ ചില ആഘോഷ കമ്മിറ്റികള്‍ അമ്മയുടെ മെമ്പര്‍മാര്‍ക്കുള്ള സംഘടനാബന്ധം ഇത്രമാത്രം. ആദ്യ കാലഘട്ടങ്ങളില്‍ കൊച്ചിയിലെ അബാദ് പ്ലാസയിലായിരുന്നു എക്‌സിക്യൂട്ടീവ്, ജനറല്‍ ബോഡി മീറ്റിംഗുകള്‍. പിന്നീട് നമ്മുടെ ഗ്ലാമറിനനുസരിച്ച് മാറണം എന്ന ഒരു വിഭാഗത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ക്രൗൺ പ്ലാസയിലേക്ക് മാറ്റി.
അമ്മയുമായി സര്‍ക്കാരിനും ഇതര സംഘടനകള്‍ക്കുമുള്ള എല്ലാ ബന്ധവും ഇടവേള ബാബു വഴിയാണ്. ഫോണ്‍ കോളുകളും ഓഫീസ് ഉത്തരവാദിത്വമുള്ള ഇടവേള ഈ സൗകര്യങ്ങള്‍ വച്ചാസ്വദിച്ചു എന്നാണ് ഒരു വിഭാഗത്തിന്റെ പരാതി.
സര്‍ക്കാരിന് ഏതെങ്കിലും പ്രോഗ്രാമിന് നടീനടന്മാരെ വേണമെങ്കില്‍ ക്രിക്കറ്റ് മത്സരത്തിന് ഗള്‍ഫ് ഷോകള്‍ക്ക് അമ്മയുടെ പ്രോഗ്രാമുകള്‍ക്ക് ഇടവേള ബാബുവാണ് തീരുമാനമെടുക്കുന്നതും നടപ്പിലാക്കുന്നതും. ഇതില്‍ സുതാര്യതയില്ല എന്ന് പരക്കെ ആക്ഷേപമുണ്ട്. എന്നാല്‍ അമ്മയെ നിയന്ത്രിക്കുന്ന മേലാളന്മാര്‍ക്ക് ഇടവേളയെ വേണം. അതിനു പിന്നിലും ചിലതുണ്ട്. നടീനടന്മാരെ പ്രോഗ്രാമുകള്‍ക്കയയ്ക്കുന്നതിനു പിന്നിലുള്ള സാമ്പത്തിക ഇടപാടുകള്‍ ഒരു സ്വകാര്യ ഇവന്റെ മാനേജ്‌മെന്റ് കമ്പനിക്ക് അമ്മയുമായുള്ള ബന്ധം ഇവയൊക്കെ പരസ്യ ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു.
അമ്മയുടെ കണക്കുകള്‍ വ്യക്തമല്ല. ആരെങ്കിലും ഇടവേള ബാബുവിനെ വിമര്‍ശിച്ചാല്‍ ആറ് മാസത്തിനകം ഫീല്‍ഡില്‍ നിന്ന് ഔട്ടാകും. പരാതികള്‍ ഇങ്ങനെ പോകുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വാര്‍ഷിക പരിപാടികളില്‍ പങ്കെടുക്കാന്‍ താരങ്ങളെ കൊടുക്കുന്നതിന് എല്ലാവര്‍ഷവും രണ്ടു ലക്ഷം രൂപയാണ് ഇടവേള ഈടാക്കുന്നത്. ഇടവേള ബാബുവിനെതിരെ പ്രൊഡ്യൂസര്‍ അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ്‌കുമാര്‍ ഇതിനകം പരാതി നല്‍കി കഴിഞ്ഞു.
പൊതുവെ ജനാധിപത്യം തൊട്ടു തീണ്ടിയിട്ടില്ലാത്ത സംഘടനയാണ് അമ്മ. കൃത്യമായ തെരഞ്ഞെടുപ്പുകളില്ല. കമ്മിറ്റികള്‍ തട്ടിക്കൂട്ടുന്ന മത്സരാര്‍ത്ഥികളുടെ ലിസ്റ്റ് ഏകകണ്ഠമായി അംഗീകരിപ്പിച്ച് എക്‌സിക്യൂട്ടീവ് കമ്മറ്റി തന്നെ കാര്യങ്ങളുടെ ഗതി നിയന്ത്രിക്കുന്നു. മൂന്നു പടം ഹിറ്റായാല്‍ ആ നടന്മാരെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെടുക്കണമെന്നാണ് വ്യവസ്ഥ. വ്യവസ്ഥകള്‍ പലപ്പോഴും പാലിക്കാറില്ലെന്ന് മാത്രം. അമ്മയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ പൊട്ടിത്തെറിയില്‍ ഇടവേള ബാബുവും തെറിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
https://www.facebook.com/Malayalivartha