വിശപ്പിനു മുന്നില്‍ സദാചാരമെന്നത് ഒരു വലിയ സംഭവമൊന്നുമല്ലെന്ന് വ്യക്തമാക്കുന്ന അനുഭവങ്ങള്‍ പങ്കുവെച്ച ചിലരെ കുറിച്ച് കല ഷിബു
വിശപ്പിനു മുന്നില്‍ സദാചാരമെന്നത് ഒരു വലിയ സംഭവമൊന്നുമല്ലെന്ന് വ്യക്തമാക്കുന്ന അനുഭവങ്ങള്‍ പങ്കുവെച്ച ചിലരെ ഓര്‍ത്തെടുക്കുകയാണ് കൊല്ലം ജില്ലയിലെ കൗണ്‍സലിങ്ങ് സൈക്കോളജിസ്റ്റായ കല ഷിബു. അഞ്ചലില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഏഴു വയസ്സുകാരിയുടെ അമ്മയെ നാട്ടുകാര്‍ നാടുകടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കൊല്ലം ജില്ലയിലെ കൗണ്‍സലിങ്ങ് സൈക്കോളജിസ്റ്റായ കല ഷിബു തന്റെ അനുഭവങ്ങളെ കുറിച്ച് പറയുന്നത്.
''മുടവന്‍ മുഗള്‍ ഡിവൈന്‍ ഹോം എന്ന ഓര്‍ഫനേജിലെത്തിയ ഒരു പെണ്‍കുഞ്ഞിന്റെ ദയനീയമായ കഥയാണിത്. അവളുടെ അമ്മ ഒരു വേശ്യയായിരുന്നു. അവര്‍ ജയിലില്‍ കിടക്കുന്ന സമയത്ത് കൂട്ടുകാരിയായ മറ്റൊരു സ്ത്രീയെ സ്വന്തം കുഞ്ഞിനെ വളര്‍ത്താന്‍ ഏല്‍പ്പിച്ചു. അവളും ശരീരം വിറ്റു ജീവിക്കുകയായിരുന്നു.
തന്റെ തൊഴിലിന് തടസ്സമാകാതിരിക്കാന്‍ കരയുന്ന കുഞ്ഞിന് മുലപ്പാലിന് പകരം ചാരായം നല്‍കി മയക്കിക്കിടത്തുകയായിരുന്നു ആ സ്ത്രീ. പുഴുവരിച്ച് ദേഹമാസകലം വ്രണമായ ആ കൈക്കുഞ്ഞിനെ ഓര്‍ഫനേജിലെ ആലീസ് എന്ന അമ്മ എടുത്തുവളര്‍ത്തുകയായിരുന്നു. ഇത് കെട്ടുകഥയല്ല. പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ജീവിതമാണ്'' - കല പറയുന്നു.
മാതൃത്വം എന്ന വേഷം നമ്മള്‍ മനോഹരമായി ചെയ്യുന്നത് മറ്റൊരു കഷ്ടപ്പാടും നമുക്കില്ലാത്തതുകൊണ്ടാണെന്ന് കല പറയുന്നു. അന്നന്നത്തെ വിശപ്പടക്കാനുള്ള വഴി തേടാന്‍ ശരീരം വിറ്റ് ജീവിക്കേണ്ടി വരുന്ന അമ്മമാര്‍ സാക്ഷരകേരളത്തിലെ അവഗണിക്കാന്‍ കഴിയാത്ത ഒരു യാഥാര്‍ഥ്യമാണെന്ന് ഓര്‍മിപ്പിക്കുന്ന അനുഭവങ്ങളാണ് കലയ്ക്ക് പറയാനുള്ളത്. പതിനാലാമത്തെ വയസ്സില്‍ അച്ഛന്‍ നശിപ്പിച്ച സല്‍മയെന്ന പെണ്‍കുട്ടിയുടെ അനുഭവവും കല പറയുന്നു. ''സല്‍മ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിട്ട് വര്‍ഷങ്ങളായി. അവരുടെ ഇപ്പോളത്തെ ആവശ്യം കയറിക്കിടക്കാന്‍ സ്വന്തമായി ഒരു വീടാണ്.
ഇപ്പോള്‍ ഏതോ ഒരാളുടെ വീട്ടില്‍ ഒളിച്ചുതാമസിക്കേണ്ട അവസ്ഥയാണ്. ഇങ്ങനെയുള്ളവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ പലപ്പോളും ഫലപ്രദമാകാറില്ല. നമ്മള്‍ നല്ല ചിന്താഗതിയോടെ ജീവിക്കാനാവശ്യമായ എന്തെങ്കിലും തൊഴില്‍ കണ്ടുപിടിച്ച് കൊടുത്താലും ഇത്തരക്കാര്‍ സൈഡ് ബിസിനസായി പഴയ തൊഴില്‍ തന്നെ തുടരും.
വേശ്യാവൃത്തിയിലേക്ക് ഇറങ്ങിയാല്‍പ്പിന്നെ തിരിച്ച് കയറാന്‍ കഴിയില്ല.'' ലൈംഗികത്തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രമം നടത്തുന്ന സുരക്ഷ പദ്ധതിയില്‍ പങ്കാളിയായ സല്‍മയെ കാണാനെത്തിയ കലയോട് അവര്‍ ചോദിച്ച ചോദ്യം ഇതാണ്, '' ഇപ്പോള്‍ എനിക്ക് വയസ്സ് 50 കഴിഞ്ഞു. രണ്ടു കുട്ടികളെ പ്രസവിച്ചു.
രണ്ടിനെയും മക്കളില്ലാത്ത ആളുകള്‍ക്ക് വിറ്റു കാശു വാങ്ങി. എന്റെ കൂടെ ജീവിച്ചിരുന്നെങ്കില്‍ അതുങ്ങളെ ഞാന്‍ എന്റെ വഴിയിലേക്ക് കൊണ്ടു വരാതെ എന്തുചെയ്യും? ഒടുക്കത്തെ വിശപ്പാണ്. അതിനു വേണ്ടി തൊഴില്‍ ചെയ്യുന്നു. തൊലി മാത്രമുള്ള ശരീരത്തിന് ആവശ്യക്കാര്‍ കുറഞ്ഞു വരുന്നു. പിന്നെ എത്തുന്നവര്‍ പറ്റിച്ചിട്ടു പോകും.'
ഇതൊന്നും നമ്മുടെ കേരളത്തില്‍ നടക്കുന്ന സംഭവങ്ങളെല്ലെന്ന് പറയാന്‍ എത്ര പേര്‍ മുന്നോട്ട് വരും? അഞ്ചലില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഏഴു വയസ്സുകാരിയുടെ അമ്മയെ നാട്ടുകാര്‍ നാടുകടത്തിയ സംഭവം ആര്‍ക്കും എളുപ്പത്തില്‍ മറക്കാവുന്നതല്ല. ദുര്‍നടത്തക്കാരാണെന്ന് ആരോപിച്ച് നാടുകടത്തപ്പെട്ട ഇവര്‍ നാട്ടില്‍ കാലുകുത്തിയാല്‍ കൊന്നുകളയുമെന്ന് നാട്ടുകാരുടെ വക ഭീഷണിയുമുണ്ട്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി പരിഹാര നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് വനിതാ കമ്മീഷന്‍. പോലീസ് നോക്കി നില്‍ക്കെ നാട്ടുകാര്‍ ആക്രമിക്കുന്ന സാഹചര്യമുണ്ടാകാന്‍ കാരണമെന്താണ്? കല ചോദിക്കുന്നു.
https://www.facebook.com/Malayalivartha