രഹസ്യം ചോര്‍ത്താന്‍ കിടക്കറ പങ്കുവച്ച ചാരസുന്ദരി!
മറിയം റഷീദയെന്ന ചാരസുന്ദരിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതി പരിസരമാകെ മാധ്യമപ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞു. ക്യാമറാ ഫ്‌ളാഷുകള്‍ തെരുതെരെ മിന്നി. വനിതാപോലീസിനിടയിലൂടെ തലയുയര്‍ത്തി, കൂസലില്ലാതെ മറിയം റഷീദ കോടതിയിലേക്ക് കയറി. മാധ്യമ പ്രവര്‍ത്തകര്‍ ത്രില്ലടിച്ചു. ആ ത്രില്‍ വാര്‍ത്തകളില്‍ നിറഞ്ഞു. വായനക്കാര്‍ ആകാംക്ഷയുടെ മുള്‍മുനയിലെത്തി. വിദേശ ചാരസുന്ദരി, ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞ, ചാരപ്രവര്‍ത്തനം..... കഥകളുടെ പ്രളയത്തിന് ആരംഭമായി. മറിയം റഷീദയെക്കുറിച്ചുള്ള കഥകള്‍ രചിക്കുന്നതില്‍ മാധ്യമങ്ങള്‍ മത്സരിച്ചു. മറിയം റഷീദയുടെ കിടപ്പറ കഥകള്‍വരെ ലേഖകരുടെ ഭാവനയില്‍നിന്നും അച്ചടിമഷി പുരണ്ട് വായനക്കാരിലെത്തി. ഓരോ ദിവസവും ഓരോ സംഭ്രമജനകമായ വിവരങ്ങള്‍! യഥാര്‍ത്ഥത്തില്‍ അറസ്റ്റുചെയ്ത പൊലീസിനും, അവരെ ഉദ്ധരിച്ച് വാര്‍ത്തകള്‍ ചമച്ച ലേഖകര്‍ക്കും യാതൊരു വിവരങ്ങളും ലഭിച്ചിരുന്നില്ല.
കാക്ക.....കല്ല്......വെള്ളം..... എന്ന മട്ടില്‍ കഥകള്‍ പൂരിപ്പിച്ചു കൊണ്ടിരുന്നു മാധ്യമങ്ങള്‍. മറിയം റഷീദയെയും ഫൗസിയയെയും ദിവസങ്ങളോളം ചോദ്യം ചെയ്തതില്‍ പൊലീസിന് ലഭിച്ച ഏകവിവരം ബാംഗ്ലൂരിലെ റഷ്യന്‍ ബഹിരാകാശ ഉപകരണ വില്‍പ്പനയുടെ ഏജന്റായ ചന്ദ്രശേഖരനെ മറിയം റഷീദയ്ക്ക് പരിചയമുണ്ട് എന്നതായിരുന്നു. ചന്ദ്രശേഖരനെ പൊലീസ് അറസ്റ്റുചെയ്തു. പിന്നീടു നടത്തിയ അന്വേഷണങ്ങൾ ഒരിടത്തും എത്തിയില്ല. എന്നാല്‍ ഈ സമയം, ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പിനാരായണനെയും അന്നത്തെ ഐ.ജി. രമണ്‍ ശ്രീവാസ്തവയേയും അറസ്റ്റുചെയ്യാന്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഓഫീസര്‍മാരായ രത്തന്‍സിംഗും, എം.കെ. ധറും, കേരളാ പൊലീസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു. (ഇരുവര്‍ക്കും സി.ഐ.എ ബന്ധമുണ്ടെന്ന് പിന്നീട് കണ്ടെത്തി)അന്വേഷണ സംഘത്തലവന്‍ ഒരു ഒത്തുതീര്‍പ്പെന്ന നിലയില്‍ നമ്പിനാരായണനെ അറസ്റ്റു ചെയ്തു. മറിയം റഷീദയെ അറസ്റ്റ് ചെയ്ത് നാല്‍പ്പതാം ദിവസമായിരുന്നു നമ്പിനാരായണന്റെ അറസ്റ്റ്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണരംഗത്തിന് നിസ്തുലമായ സംഭാവന നല്‍കിയ പ്രഗത്ഭനായ ശാസ്ത്രജ്ഞനാണ് നമ്പിനാരായണന്‍.
വിക്രം സാരാഭായിയുടെയും എ.പി.ജെ. അബ്ദുള്‍കലാമിന്റെയും പ്രിയശിഷ്യനായിരുന്ന നമ്പി നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് 20 വര്‍ഷത്തെ കഠിനാദ്ധ്വാനത്തിലൂടെ ഫ്രഞ്ച് സാങ്കേതിക വിദ്യയുപയോഗിക്കുന്ന വികാസ് എഞ്ചിന്‍ വികസിപ്പിച്ചെടുത്തത്. ഇന്ന് പി.എസ്.എല്‍.വി.യിലടക്കം വികാസ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. 1970 കളില്‍ നമ്പിനാരായണന്‍ റോക്കറ്റുകളില്‍ ലിക്വിഡ് ഫ്യൂവല്‍ ടെക്‌നോളജി ഉപയോഗിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചിരുന്നു. 1992-ല്‍ നമ്പിനാരായണന്റെ നേതൃത്വത്തില്‍ റഷ്യയുമായി ക്രയോജനിക് എഞ്ചിന്‍ ടെക്‌നോളജി കൈമാറുന്നത് സംബന്ധിച്ച് കരാറുണ്ടാക്കി. 235 കോടി രൂപയുടെ കരാറായിരുന്നു അത്. അമേരിക്കയും ഫ്രാന്‍സും ഇതേ ടെക്‌നോളജി 950 കോടി രൂപയ്ക്കും 650 കോടി രൂപയ്ക്കും നല്‍കാന്‍ ഓഫര്‍ നല്‍കിയിരുന്നു.
നമ്പിനാരായണന്റെ നേതൃത്വത്തിലുള്ള സംഘം റഷ്യന്‍ ടെക്‌നോളജി തെരഞ്ഞെടുത്തു. ഈ പശ്ചാത്തലത്തിലാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസ് രൂപംകൊണ്ടത്. മറിയം റഷീദ, ഫൗസിയഹസ്സന്‍ എന്നിവരില്‍ നിന്നും 40 ദിവസത്തോളം നീണ്ട തെളിവെടുപ്പിന് ശേഷമായിരുന്നു നമ്പിനാരാണയണന്റെ അറസ്റ്റ്. ഈ അറസ്റ്റിന് നേതൃത്വം നല്‍കിയ അന്നത്തെ അന്വേഷണ സംഘത്തലവന്‍ സിബി മാത്യു, ഈയിടെ പുറത്തിറങ്ങിയ തന്റെ പുസ്തകത്തിലും, എന്ത് തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നു നമ്പിനാരായണന്റെ അറസ്റ്റ് എന്ന് വ്യക്തമാക്കുന്നില്ല. നമ്പി നാരായണനെയും അന്നത്തെ ഐ.ജി. രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റുചെയ്യണമെന്ന് ഇന്റലിജന്‍സ് ബ്യൂറോ നിര്‍ബന്ധിച്ചുവെന്നും, പ്രതി ചന്ദ്രശേഖരന്റെ മൊഴിയില്‍ നമ്പിനാരായണന്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പറയുന്നുവെന്നും സിബിമാത്യു എഴുതുന്നു. ഇതിനര്‍ത്ഥം നിയമത്തിനു മുന്നില്‍ സാധുതയുള്ള ഒരു തെളിവുമില്ലാതെയായിരുന്നു ഈ അറസ്റ്റ് എന്നാണ് ഇന്റലിജന്‍സ് ബ്യൂറോയെ തൃപ്തിപ്പെടുത്താനും, മാധ്യമങ്ങള്‍ക്ക് വാര്‍ത്താസദ്യയൊരുക്കാനുമാണ് സിബിമാത്യു, ഇന്ത്യന്‍ ബഹിരാകാശ രംഗത്തെ ക്രയോജനിക് മുന്നേറ്റങ്ങള്‍ തകര്‍ത്ത ആ അറസ്റ്റിന് തയ്യാറായത്.
അന്ന് നമ്പിനാരായണന്റെ അറസ്റ്റിന് നിര്‍ബന്ധിച്ച ഐ.ജി. ഓഫീസര്‍മാരായ രത്തന്‍സിംഗും, എം.കെ. ധറും, പിന്നീട് സി.ഐ.എ ബന്ധത്തെത്തുടര്‍ന്ന് ഒളിവില്‍ പോയി. രത്തന്‍സിംഗിന് നിര്‍ബന്ധിത പെന്‍ഷന്‍ നല്‍കി. ഇന്ത്യ ക്രയോജനിക് രംഗത്ത് നടത്തുന്ന മുന്നേറ്റം അമേരിക്കയുടെ കച്ചവട താല്‍പര്യത്തിന് വിരുദ്ധമായതിനാല്‍ അമേരിക്ക പരസ്യമായി ഇടപെട്ട് റഷ്യയുമായുള്ള ക്രയോജനിക് കരാര്‍ റദ്ദാക്കി. അതിന്റെ അമരക്കാരന്‍ നമ്പിനാരായണനെ ചാരനാക്കി ജയിലിലിട്ട സി.ഐ.എ തന്ത്രം, കേരള പൊലീസിനും കേട്ടതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും അന്ന് മനസിലായില്ല.
പിന്നീട് കേസന്വേഷണം ഏറ്റെടുത്ത സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ കേരളാ പൊലീസിന്റെ ചാരപ്രവര്‍ത്തന സങ്കല്‍പ്പം തള്ളി. കേസ് പലവട്ടം പരിഗണിച്ച കേരള ഹൈക്കോടതിയും സുപ്രീം കോടതിയും നമ്പിനാരായണന്‍ നിരപരാധിയെന്ന് കണ്ടെത്തുകയും, നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയും ചെയ്തു. കുറ്റാന്വേഷണരംഗത്ത് സ്‌കോട്ട്‌ലാന്റ്യാർഡ് പൊലീസിനെ വെല്ലുമെന്ന് മേനി നടിക്കുന്ന കേരള പൊലീസിന്റെ വിശ്വാസ്യത തകര്‍ത്ത സംഭവമാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസ്. കേരളത്തിലെ ജനങ്ങള്‍ക്ക് മാധ്യമങ്ങളിലുള്ള വിശ്യാസ്യത നഷ്ടപ്പെട്ടു തുടങ്ങിയതിന്റെ കാലസൂചികയും ഐ.എസ്.ആര്‍.ഒ ചാരക്കേസാണ്.
https://www.facebook.com/Malayalivartha