ഉമ്മന്‍ചാണ്ടിയെന്ന ജനശക്തിയില്‍ ജ്വലിച്ച നേതാവ് സോളാറില്‍ കെട്ടുപോകുമോ?
പിഴച്ചവള്‍ക്കും, പിഴപ്പിച്ചവര്‍ക്കും രാഷ്ട്രീയമുണ്ട്. ഇരയും വേട്ടക്കാരനും ഇവിടെ സൃഷ്ടിക്കപ്പെടുന്നു. നന്മ കൊതിക്കുന്ന നിയമങ്ങള്‍ കൊത്തിപ്പറിക്കുന്ന കഴുകന്‍ ചുണ്ടുകള്‍ ആഴ്ന്നിറങ്ങുന്നത് പുതിയ വേട്ടയാടലുകളോ?
ഇത് നികൃഷ്ടമായ രാഷ്ട്രീയമാണ്. എല്ലാ പീഡനങ്ങള്‍ക്കും ഒരു മനശാസ്ത്രമുണ്ട്. കാമം വികലമാക്കിയ മനസുകള്‍ ഭൂമിയിലെ ഓരോ അഞ്ചിലൊരാളിലുമുണ്ട്. അതിന് ജനപ്രതിനിധിയെന്നോ പോലീസ് എന്നോ വേര്‍തിരിവുകളില്ല. പീഡനത്തിന് രാഷ്ട്രീയത്തിന്റെ ആശയാടിത്തറ വേണ്ട. സൗകര്യങ്ങളാണ് വികലമനസ്സുകള്‍ക്ക് വിഹരിക്കാന്‍ പ്രേരണയാകുന്നത്.
എല്ലാ കാലത്തും അധികാരികള്‍ വേട്ടയാടപ്പെടാറുണ്ട്. സ്ത്രീയുടെ ശരീരം അവിടെ എലിപ്പെട്ടിയിലെ കെണിയായൊരുക്കിവച്ച് വേടന്മാര്‍ കാത്തിരിക്കാറുണ്ട്. ഇവിടെ കെണിയും വേടന്മാരും പലപ്പോഴുമൊന്നാകുന്നു. സ്ത്രീ ശരീരത്തിന്റെ മണവും രുചിയും കൊതിക്കാത്തവര്‍ കുറവുതന്നെ. അതുകൊണ്ടുതന്നെ കെണിയിലാകാനുള്ള സാധ്യതയും വളരെയേറെ. അധികാരം പലപ്പോഴും കീഴ്‌പ്പെടുത്തലുകളാണ്. വിധേയത്വമാണ് അധികാരത്തിന്റെ അവശിഷ്ടം. ഈ വിധേയത്വം സമൂഹത്തില്‍ പലപ്പോഴും ഒരുപാടിരകളെ സൃഷ്ടിക്കാറുണ്ട്. ഇരയുടെ ആവശ്യം പണമാകാം, അംഗീകാരമാകാം മറ്റു നേട്ടങ്ങളാകാം. ചിലപ്പോള്‍ അറവുശാലയിലേക്ക് നടന്നുപോകുന്ന ആട്ടിന്‍കുട്ടിയുടെ രോദനങ്ങളുമാകാം.
ഇനി സോളാര്‍കേസ് നല്കുന്ന അനുഭവ കാഴ്ചകളിലേക്ക്...
സരിതയെന്ന സ്ത്രീയുടെ ചാരിത്ര്യവും, നന്മയുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നു. ഉദ്ദേശശുദ്ധി സംശയിക്കപ്പെടുന്നു. മുപ്പതിലധികം ആളുകള്‍ ഒരേ കാലഘട്ടത്തില്‍ പീഡനത്തിനിരയാക്കി എന്ന് അവര്‍ ആവര്‍ത്തിക്കുമ്പോള്‍ മനസ്സില്‍ തോന്നുന്ന സംശയങ്ങള്‍ വിളിച്ചുപറയാന്‍ ഒരു ശരാശരി മലയാളി മടിച്ചു നില്‍ക്കുന്നു. അവിടെ സ്ത്രീ സംരക്ഷണത്തിനുള്ള നിയമങ്ങളുണ്ട്.
നിയമങ്ങളുടെ എലിക്കെണിയില്‍ കുടുങ്ങിയ ഒരു കൂട്ടം ആളുകള്‍ അവിടേക്ക് എത്തപ്പെട്ടത് എങ്ങനെയാണ്. പൊതുപ്രവര്‍ത്തകരെ കാണാനുള്ള അവകാശങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. അത് ചിലപ്പോള്‍ അടച്ചിട്ട മുറിയിലാകാം, പൊതുവേദികളിലുമാകാം. ആ സന്ദര്‍ശനങ്ങളിലെ അടര്‍ത്തിമാറ്റിയ നിമിഷങ്ങള്‍ക്ക് സാക്ഷികളുമുണ്ടാകാം. മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ നിയമത്തിനു മുന്നില്‍ ഒന്നാകാം. തന്നെ പീഡിപ്പിച്ചു എന്ന് 'ഇര' പറയുമ്പോള്‍ അങ്ങനെ സംഭവിച്ചില്ല എന്ന് തെളക്കേണ്ടത് നിരപരാധിയെങ്കില്‍ അതിക്രൂരമായ അവസ്ഥയാണ്.
കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരി ഉമ്മന്‍ ചാണ്ടി, ജീവിതത്തിന്റെ ഈ വാര്‍ധക്യ വേളയില്‍ ഒരു സ്ത്രീയെ മാനഭംഗം ചെയ്തുവെന്ന് ഒരു ശരാശരി മലയാളി വിശ്വസിക്കുന്നില്ല. എന്നാല്‍ പീഡനത്തിന് രാഷ്ട്രീയം ഉണ്ടാകുമ്പോള്‍ ഒരു കൂട്ടര്‍ വിശ്വസിക്കാന്‍ തയ്യാറാവുന്നു.
ഊര്‍ജ്ജസ്വലയായ, ബിസിനസ്സ് സ്വപ്നങ്ങളുള്ള ഒരു യുവതിയോട് ഒരു ഭരണാധികാരിക്ക് അതും ജനങ്ങളോട് ആത്മബന്ധം പുലര്‍ത്തുന്ന ഒരാള്‍ക്ക് ഒരു സ്‌നേഹവും വാത്സല്യവും തോന്നുക സ്വാഭാവികം. ചിലപ്പോള്‍ ഈ വാത്സല്യം അമിതമായ സ്വാതന്ത്ര്യത്തിനിട നല്കിയെന്നും വരാം. മുന്‍മുഖ്യമന്ത്രിക്ക് തെറ്റുപറ്റി എന്നു പറയുന്നതിനേക്കാള്‍, കുറച്ചുകൂടി ജനങ്ങളില്‍ നിന്ന് അകന്നു കഴിയേണ്ടിയിരുന്ന ആള്‍ എന്നു തിരുത്തിപ്പറയേണ്ടി വരും.
നൂറു കൈകള്‍ ആ നേതാവിനു നേര്‍ക്കു ചൂണ്ടപ്പെട്ടാലും അതിലൊരു ചൂണ്ടുവിരലിനെപോലും ഒരു പോരിനു ശക്തിയുണ്ടാവില്ല. അദ്ദേഹം ജനങ്ങളുടെ ശക്തിയില്‍ ജ്വലിക്കുന്ന പ്രകാശമാണ്. സരിത എഴുതിയെന്നു പറയുന്ന നിരവധി കത്തുകള്‍ എഴുതിയ പേജിനെക്കുറിച്ചും, പേരിനെക്കുറിച്ചും എന്നും വിവാദങ്ങള്‍. കോണ്‍ഗ്രസ് നേതാക്കളുടെ പേരുപറയാന്‍ എല്‍.ഡി.എഫ് പത്തുകോടി തന്നു എന്നു വിളിച്ചു പറഞ്ഞ സരിത.
അബ്ദുള്ളകുട്ടിയെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ക്വട്ടേഷന്‍ തന്നത് ഗ്രൂപ്പ് പോരാണെന്ന വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് സംഘടനാ ഇലക്ഷനു തൊട്ടുമുന്‍പ് എ ഗ്രൂപ്പിനെ വെട്ടിനിരത്തിയ സുനാമിത്തിര. ജോസ് . കെ. മാണി തന്നെ ഒരിക്കലും ഉപദ്രവിച്ചിട്ടില്ലെന്ന സരിതയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍, ഒന്നും ഒരിടത്തും കൂട്ടിയോജിപ്പിക്കാന്‍ കഴിയുന്നില്ല.
സരിതയുടെ സ്‌പോണ്‍സര്‍മാരായ ഗണേഷ്‌കുമാര്‍, ബാലകൃഷ്ണപിള്ള, പി.സി. ജോര്‍ജ്ജ് ഇവര്‍ക്കു ശത്രുതയുള്ള ആളുകളൊക്കെ ലിസ്റ്റിലിടം പിടിച്ചു. ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാതിരുന്നതിന് ഉമ്മന്‍ചാണ്ടിക്കു കിട്ടിയ സമ്മാനം. ഇവിടെ വമിക്കുന്നത് ബ്ലാക്‌മെയിലിന്റെ വൃത്തികെട്ട ഓടമണമാണെങ്കില്‍ ഒരിക്കല്‍ കേരളം തലതാഴ്‌ത്തേണ്ടി വരും. ഈ സര്‍ക്കാരിന് വലിയ വില നല്‌കേണ്ടിവരും. നിയമം സംരക്ഷിക്കുന്ന സ്ത്രീമനസുകളെയും, ശരീരങ്ങളെയും സമൂഹം കൂടുതല്‍ സുരക്ഷിതമാക്കട്ടെ. പീഡനത്തില്‍ രാഷ്ട്രീയം വേണ്ട. അത് പ്രാകൃതമാണ്. പുലരേണ്ടത് സത്യമാണ്. നമ്മുടെ നിയമങ്ങളും കോടതികളും വിധിയെഴുതട്ടെ..
സോയിമോൻ മാത്യു
https://www.facebook.com/Malayalivartha