വിജയ ശ്രീ ലാളിതനായ കെ.എൻ എ ഖാദർ മലയാളി വാർത്തയോട് ആഹ്ലാദം പങ്കുവെച്ചു
വേങ്ങര ഉപതെരഞ്ഞടുപ്പിൽ വിജയിച്ച കെ.എൻ എ ഖാദർ മലയാളി വാർത്തയോട് ആഹ്ലാദം പങ്കുവെച്ചു . തന്റെയും തന്റെ പാർട്ടിയുടെയും യു.ഡി.എഫിന്റെയും കഠിനപ്രയത്നത്തിനുള്ള വിജയമാണ് ഇതെന്നാണ് കെ.എൻ.എ. ഖാദർ പറയുന്നത്.
കേരളമെമ്പാടും കെ.എൻ എ ഖാദറിനെ പറ്റിയുള്ള ചർച്ചകൾ നടക്കുകായാണ്. ഒരു നിയോഗം പോലെ കുഞ്ഞാലിക്കുട്ടിയുടെ പിന്മുറക്കാരനായി കെ.എൻ എ ഖാദർ വീണ്ടും നിയമസഭയിൽ എത്തിയിരിക്കുയാണ്. ഈ അവസരത്തിൽ സമുന്നതനായ നേതാവിനെ അടുത്തറിയാം...
ഏറെ അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി കെ.എൻ എ ഖാദറിനെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചത്. കൊണ്ടോട്ടിയിലും വള്ളിക്കുന്നിലും മുൻപ് മത്സരിച്ച് വിജയിച്ചിട്ടുള്ള കെ.എൻ എ.ഖാദർ ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കൂടിയായിരുന്നു.
2016ൽ മത്സര രംഗത്ത് നിന്ന് മാറ്റി നിർത്തിയതിൽ കടുത്ത അനിഷ്ടം പ്രകടിപ്പിച്ചതിനെ തുടർന്ന് അടുത്ത തവണ അവസരം നൽകുമെന്ന് നേതൃത്വം കെ.എൻ എ ഖാദറിന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത് മുതൽ കെ.പി.എ.മജീദിന്റെയും കെ.എൻ എ ഖാദറിന്റെയും പേരുകളാണ് നേതൃത്വത്തിന്റെ പരിഗണനയിലുണ്ടായിരുന്നത്.
എന്നാൽ മണ്ഡലത്തിൽ യുവാക്കൾക്ക് അവസരം നൽകണമെന്ന് കടുത്ത ആവശ്യവുമായി യൂത്ത് ലീഗും രംഗത്തെത്തിയിരുന്നു. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡണ്ട് പി.എം.സാദിഖലി, കുഞ്ഞാലിക്കുട്ടിയുടെ സഹോദര പുത്രനായ പി.കെ. അസ്ലു എന്നിവർക്കൊപ്പം അബ്ദുറഹിമാൻ രണ്ടാത്താണി എന്നിവരുടെ പേരുകളായിരുന്നു ഇത്തരത്തിൽ ഉയർന്നുവന്നിരുന്നത്. എന്നാൽ കെ.പി.എ മജീദ് സ്വയം പിൻവാങ്ങിയതോടെ നേതൃത്വം കെ.എൻ എ ഖാദറിനെ പരിഗണിക്കുകയായിരുന്നു.
മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച് മികവ് തെളിയിച്ചത് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് സഹായകരമായി. പാർട്ടി നിലപാടുകളെ പ്രാഗത്ഭ്യത്തോടെ അവതരിപ്പിക്കുന്നതിലും ചോദ്യങ്ങൾക്ക് കുറിക്ക് കൊള്ളുന്ന മറുപടിയും നൽകുന്ന ഖാദറിനെ നിയമസഭയിലെത്തിക്കുന്നത് പ്രതിപക്ഷത്തിന് ഏറെ സഹായകരമാകും എന്ന പ്രതീക്ഷയാണ് യുഡിഎഫിനും ലീഗിനുമുണ്ടായിരുന്നത്.
പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷം നിലനിർത്തുക എന്നതാണ് ലീഗിനും കെ.എൻ എ ഖാദറിനും മുന്നിലുള്ള പ്രധാന വെല്ലുവിളി. ഭൂരിപക്ഷത്തിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് മണ്ഡലത്തിൽ യുഡിഎഫ് പ്രചാരണം നടത്തുന്നതും. അവശ്യസാധനങ്ങൾക്കുണ്ടായിട്ടുള്ള വിലക്കയറ്റം, മദ്യനയം തുടങ്ങിയ കാര്യങ്ങളാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയങ്ങളെന്നും ആയിരുന്നു കെ.എൻ ഖാദർ പറഞ്ഞിരുന്നത്.
മതേതര വിരുദ്ധ, ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ചെറുവിരലനാക്കാൻ കേരളത്തിലെ പിണറായി സർക്കാരിന് ആകുന്നില്ല. ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്ന് പറഞ്ഞ് ഭരണത്തിലേറിയവർ ഇപ്പോൾ ന്യൂനപക്ഷ പീഡകരായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ ഒന്നര വർഷത്തെ കേരളത്തിലെ ഭരണവും കേന്ദ്രത്തിൽ ബിജെപി സർക്കാരിന്റെ മൂന്നര വർഷവും സാധാരണക്കാരെ എവിടെക്കൊണ്ടെത്തിച്ചു എന്നത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
യുഡിഎഫ് ഒറ്റക്കെട്ടായി പ്രചാരണത്തിനിറങ്ങുന്നത് ഏറെ പ്രതീക്ഷകൾ നൽകുന്നതിനൊപ്പം തനിക്ക് ആവേശംകൂടി നൽകുന്നുണ്ടായിരുന്നു.. വേങ്ങരയിൽ പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങളുടെ തുടർച്ചയും പൂർത്തീകരണവുമായിരിക്കും തന്റെ മുന്നിലുള്ള ലക്ഷ്യം. ഇടതുപക്ഷത്തിന്റെ കപടമുഖത്തിന് തിരഞ്ഞെടുപ്പിലൂടെ ജനം കനത്ത തിരിച്ചടി നൽകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും ഖാദർ പറഞ്ഞിരുന്നു.
ഇന്ന് വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോൾ തന്നെ കെ.എന്‍.എ ഖാദര്‍ 741 വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുകായായിരുന്നു. വോട്ടെണ്ണലിന്റെ അന്തിമ ഘട്ടത്തിൽ കെ.എൻ.എ.ഖാദർ 23,310 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ഖാദറിന് 65,227 വോട്ടാണ് ലഭിച്ചത്.
ഇനി കെ.എൻ.ഖാദറിനെ കാത്തിരിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ്. എം എൽ എ എന്ന നിലയിൽ കെ.എൻ.ഖാദർ വിജയിക്കുമെന്ന് തന്നെയാണ് മുസ്ലീം ലീഗിന്റെ വിശ്വാസം.
https://www.facebook.com/Malayalivartha