ലൈംഗിക പീഡനത്തിന് ജോലിയില്‍ നിന്ന് ആദ്യമായി ഒരാള്‍ പുറത്താക്കപ്പെട്ടത് 3000 വര്‍ഷം മുമ്പ്, ഈജിപ്ഷ്യന്‍ കൈയ്യെഴുത്തു പ്രതിയായ പാപ്പിറസ് സാള്‍ട്ട് 124 വെളിപ്പെടുത്തുന്ന വിവരങ്ങള്‍
ബ്രിട്ടീഷ് മ്യൂസിയം കൈവശം വച്ചിരുന്ന 3000 വര്‍ഷം മുമ്പുള്ള ഈജിപ്ഷ്യന്‍ പാപ്പിറസ് എന്ന കൈയ്യെഴുത്തു പ്രതിയുടെ ചുരുളുകള്‍ നിവരുമ്പോള്‍ പുരാതന ഈജിപ്തിലെ 'ലൈംഗിക രാഷ്ട്രീയത്തോ'ട് അന്നത്തെ സമൂഹത്തിന്റെ കാഴ്ചപ്പാട് എന്തായിരുന്നു എന്ന് വെളിവാകുന്നു. പാപ്പിറസ് സാള്‍ട്ട് 124 എന്ന പേരില്‍ അറിയപ്പെടുന്ന ഈ കൈയ്യെഴുത്തു പ്രതികള്‍ ആവര്‍ത്തിച്ചു വായിക്കാന്‍ തയ്യാറെടുക്കുകയാണ് ഒരു വിദഗ്ദ്ധ സംഘം.
ബിസി 11-ാം നൂറ്റാണ്ടിനും 16-ാം നൂറ്റാണ്ടിനും ഇടയ്ക്കുള്ള 500 വര്‍ഷക്കാലം ഈജിപ്തിലെ കിംഗ്‌സ്‌വാലി എന്ന താഴ്‌വര പ്രദേശത്ത് പാറവെട്ടിയൊരുക്കി ഈജിപ്തിലെ രാജാക്കന്മാരായ ഫറവോമാര്‍ക്ക് കല്ലറകള്‍ തയ്യാറാക്കുന്ന പണിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളുടെ മുഖ്യന്‍ ആയ പനേബ് നടത്തിയതായി പറയുന്ന ലൈംഗികാതിക്രമങ്ങളേയും അതിന് എതിരെ കൈക്കൊണ്ട നടപടികളേയും കുറിച്ചാണ് പാപ്പിറസ് സാള്‍ട്ട് 124 എന്ന രേഖകളില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.
ഇപ്പോഴത്തെ ഈജിപ്തില്‍ ലക്‌സര്‍ എന്നറിയപ്പെടുന്ന പ്രദേശം പുരാതന കാലത്ത് തേബ്‌സ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അവിടെ വച്ച് ബിസി 1200-കളില്‍ നടത്തിയ ലൈംഗികാതിക്രമങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ലൈംഗികാതിക്രമം നടത്തിയതിന് ലോക ചരിത്രത്തില്‍ തന്നെ ശിക്ഷിക്കപ്പെട്ട് പണി നഷ്ടമായ ആദ്യ വ്യക്തി ഇയാളായിരിക്കുമെന്നാണ് ഇപ്പോള്‍ കരുതുന്നത്.
ബ്രൂക്ലിനിലുള്ള പ്രമുഖ ചരിത്രകാരിയായ കാര്‍ലി സില്‍വറാണ് ഈ രേഖകള്‍ പരിശോധിക്കുന്ന സംഘത്തിലുള്ള ഒരു പ്രമുഖ. അധികാരം കൈയ്യിലുള്ള പുരുഷന്മാര്‍ സ്ത്രീകളെ വഴിപ്പെടുത്തുന്നതിന് അവരുടെ അധികാരം ഉപയോഗിക്കുന്ന രീതി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെയുണ്ടായിരുന്നതായി അറിയുന്നത് അതിശയമുളവാക്കുന്നു എന്നാണ് അവരുടെ അഭിപ്രായം.
ജോലി സ്ഥലത്ത് പനേബിന്റെ മുഖ്യ എതിരാളി ആയിരുന്ന അമ്മേനാഖ്ത് ആണ് പനേബിന്റെ ദുഷ് ചെയ്തികള്‍ക്കെതിരെ പരാതി നല്‍കിയത്. അയാളില്‍ നിന്നും പനേബ് ജോലി തട്ടിയെടുത്തു, അവിടെയുള്ള ക്ഷേത്രങ്ങളില്‍ നിന്നും, രാജാക്കന്മാരുടെ ശവക്കല്ലറകളില്‍ നിന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്നു, വിശുദ്ധ സ്ഥലങ്ങളുടെ പരിശുദ്ധി നഷ്ടപ്പെടുത്തുന്നു, കള്ള സത്യം ചെയ്യുന്നു, ഒറ്റ രാത്രിയില്‍ 9 പുരുഷന്മാരെ ആക്രമിച്ചു, രാജസേവകരെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു, ചുറ്റിലുള്ള വീട്ടമ്മമാരുമായി വ്യഭിചാരം നടത്തി എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചെയ്തതായാണ് കൈയ്യെഴുത്തു പ്രതിയില്‍ പരാമര്‍ശമുള്ളത്. പുരാതന ഈജിപ്തിലെ ഏറ്റവും ഉയര്‍ന്ന പദവിയായ വിസിയര്‍ ഹോറി സ്ഥാനം വഹിക്കുന്ന ആള്‍ക്കാണ് പരാതി സമര്‍പ്പിച്ചിട്ടുള്ളത്.
അമ്മേനാഖ്തിന്റെ പരാതി ഇങ്ങനെ തുടരുന്നു. അമ്മേനാഖ്തിന്റെ അച്ഛനായ നെബ്‌റുഫെര്‍ ആയിരുന്നു അവിടത്തെ തൊഴിലാളി പ്രമുഖന്‍. അച്ഛന്‍ മരിച്ചപ്പോള്‍ അമനോഖ്തിന്റെ സഹോദരനായ നെഫെര്‍ ഹോടെപ്പിന് ആ ജോലി നല്‍കി. പിന്നീട് തൊഴിലിടത്തെ വൈരം മൂലം പനേബ് നെഫെര്‍ഹോടെപ്പിനെ കൊല ചെയ്തു. തുടര്‍ന്ന് അവരുടെ അച്ഛന്റെ 5 തൊഴിലാളികളെ അന്നത്തെ വിസിയറായിരുന്ന പ്രീയെഹാബിന് നല്‍കിയപ്പോള്‍ അയാള്‍ പനേബിന് തൊഴിലാളി നേതാവിന്റെ ആ ജോലി നല്‍കയായിരുന്നുവത്രേ.
പനേബ് ദുരുപയോഗം ചെയ്ത അനേകം യുവതികളുടെ പേരുകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയിലെ ഈജിപ്‌റ്റോളജി ലക്ചററായ റോലന്‍സ് എന്‍മാര്‍ക്ക് പറയുന്നത് പുരാതന ഈജിപ്ഷ്യന്‍ സമൂഹം പരസ്ത്രീഗമനത്തെ അതി നിന്ദ്യമായ കുറ്റമായാണ് കരുതിയിരുന്നതെന്നാണ്. എങ്കിലും രാജകീയ വസ്തുക്കള്‍ അപഹരിച്ചെടുക്കുന്നതാണ് അതിലും ഗുരുതര കുറ്റമായി അന്നത്തെ ഭരണകൂടം കരുതിയിരുന്നത്.
പനേബിന്റെ മകനായ ആപെത്ബി, തന്റെ അച്ഛനോടൊപ്പം ഒരു യുവതിയെ മാനംഭംഗപ്പെടുത്തുന്നതില്‍ പങ്കു ചേര്‍ന്നിരുന്നുവെന്നും പിന്നീട് അച്ഛന്റെ ചെയ്തികള്‍ സഹിക്കാനാവാതെ അവിടം വിട്ട് ഓടിപ്പോയെന്നും രേഖകളില്‍ പരാമര്‍ശമുണ്ട്. പനേബിന് ജോലി നഷ്ടപ്പെട്ടുവെന്നും രാജകീയ വസ്തുക്കളില്‍ ചിലത് അപഹരിച്ച കുറ്റത്തിന് അയാള്‍ക്ക് വധശിക്ഷ നല്‍കുകയായിരുന്നുമാണ് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നത്.
ഏതായാലും പുരാതന ഈജിപ്തിലെ സാമൂഹ്യ ജീവിതത്തേയും നിയമവ്യവസ്ഥയേയും കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ പാപ്പിറസ് സാള്‍ട്ട് 124 ന്റെ പഠനം സഹായിക്കുമെന്ന് തന്നെയാണ് ചരിത്രകാരന്മാര്‍ കരുതുന്നത്.
https://www.facebook.com/Malayalivartha