ആ ഫോട്ടോ അവള്‍ക്കു നല്‍കിയ ഫ്ലാഷ്ബാക്കുകള്‍...!
ഒരു ചിത്രത്തിന് ആയിരം നാവുണ്ടെന്ന് പറയുന്നത് ശരിയാണെന്ന് ഡെവണിലെ റെബേക്കാ ഇവന്‍സിന് തോന്നിയത് അടുത്തിടെ വീടാകെ ഒന്ന് അടിച്ചു വാരി അടുക്കിയൊതുക്കിയപ്പോള്‍ കൈയ്യില്‍പ്പെട്ട അവളുടെ തന്നെ ഒരു പഴയ ഫോട്ടോയാണ്.
ചാരനിറത്തിലുള്ള യൂണിഫോം അണിഞ്ഞ് ഒരു ചെറുപുഞ്ചിരിയുമായി നില്‍ക്കുന്ന ആ 14-കാരിയുടെ ചിത്രം അവളെ കാലങ്ങള്‍ക്ക് പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി. കാരണം അവള്‍ക്കോര്‍മ്മയുണ്ട്, ആ ചിത്രം എടുത്ത കാലത്ത് അവളെ അവള്‍ തന്നെ വെറുത്തിരുന്ന സമയമായിരുന്നു എന്ന്! അതു പോലെ തന്നെ ആരും അവളെ സ്‌നേഹിച്ചിരുന്നിട്ടില്ലാത്ത കാലമായിരുന്നു അതെന്നും!
ലാങ്കാഷയറിലെ വിഗാനില്‍ ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ മകളായിരുന്ന റെബേക്കയുടെ ബാല്യകാലം, പഠനവും, അനുസരണയും ഒക്കെചേര്‍ന്ന ഒതുങ്ങിക്കൂടിയുള്ള ജീവിതമായിരുന്നു. അന്ന് മാതാപിതാക്കള്‍ അവളെ സ്‌നേഹിക്കയും ജീവിത വിജയത്തിനായുള്ള കാര്യങ്ങള്‍ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. അവളെ ബാലെയും പിയാനോയും പഠിക്കാന്‍ വിട്ടിരുന്നു, നല്ലൊരു പിയാനിസ്റ്റായ തന്റെ ഡാഡി ഡേവിഡ്. പ്രൈമറി ക്ലാസുകളില്‍ വച്ച് ക്ലാസില്‍ ഒന്നാമതെത്തുന്നത് അവളായിരുന്നു.
പിന്നീട് അവള്‍ സെക്കന്ററി സ്‌കൂള്‍ തലത്തിലെത്തിയപ്പോള്‍ മറ്റൊരു സ്‌കൂളിലേക്ക് മാറി. നീളം കൂടി, മെലിഞ്ഞ, കട്ടിക്കണ്ണടയുള്ള, സ്‌റ്റൈലിഷ് അല്ലാത്ത അവള്‍ അവിടെ ഒറ്റപ്പെട്ടു. പുസ്തകപ്പുഴുവായിരുന്നു അവള്‍ അവിടെ. സുഹൃത്തുക്കളൊന്നും അവള്‍ക്കവിടെ ഉണ്ടായിരുന്നില്ല. കൂട്ടു കൂടാന്‍ ആരെങ്കിലും ഒന്നു ക്ഷണിച്ചെങ്കില്‍ എന്ന് കരുതി കഴിയുകയായിരുന്നു അവിടെ. അങ്ങനെയിരിക്കുമ്പോഴാണ് അവളുടെ ക്ലാസിലെ ഒരു പ്രമുഖ ഗ്രൂപ്പിലെ ഒരു കുട്ടിയെത്തി, അവര്‍ വൈകുന്നേരം ഒന്നിച്ച് പുറത്തു പോകുന്നുണ്ട്, കൂടെ ചേരുന്നുണ്ടോ എന്നു ചോദിച്ചത്. ഓ... പിന്നെന്താ ഞാനും കൂടാം എന്നവരോടു പെട്ടെന്ന് തന്നെ സമ്മതിച്ചു. എന്നാല്‍ എന്തുതരം ഒത്തു ചേരലാണതെന്ന് അവള്‍ വിശദമായി പറഞ്ഞപ്പോള്‍ ഒന്നറച്ചു. അല്പസ്വല്പം മദ്യപാനവും അര്‍മാദവുമൊക്കെയായി സമയം ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നു പറഞ്ഞപ്പോള്‍ അല്പം മടിയായെങ്കിലും ആ കുട്ടിയുടെ അച്ഛന്‍ യാത്രയിലാണെന്നും അമ്മ നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യുകയാണെന്നും പറഞ്ഞപ്പോള്‍, 'ഡാഡി മമ്മി വീട്ടില്‍ ഇല്ലെ, തടപോടയാരുമില്ലെയ്' എന്ന സ്ഥിതി വിശേഷം പൂര്‍ണ്ണമായി മുതലെടുക്കാന്‍ തന്നെ തീരുമാനിച്ചു.
അതിനായി വൈകുന്നേരം അവിടെ അടുത്തുള്ള പാര്‍ക്കില്‍ ഒത്തു ചേരാമെന്നും അവര്‍ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരായതിനാല്‍ ചുറ്റിത്തിരിഞ്ഞു നടക്കുന്ന ആരെങ്കിലുമൊക്കെയുണ്ടാവും പാര്‍ക്കില്‍, അവരെ കൊണ്ട് മദ്യം വാങ്ങിപ്പിക്കാമെന്നുമൊക്കെ അവര്‍ പ്ലാന്‍ ചെയ്യുന്നത് അവള്‍ കേട്ടിരുന്നു. ഇത്തരക്കാരായ കുട്ടികളോടൊപ്പം രാത്രിയില്‍ ചുറ്റിക്കറങ്ങി നടക്കാനൊന്നും തന്റെ മാതാപിതാക്കള്‍ പുറത്തു വിടില്ലെന്ന് അറിയാമായിരുന്നതു കൊണ്ട് അവള്‍ തന്റെ ജീവിതത്തിലെ ആദ്യത്തെ കള്ളം അച്ഛനമ്മമാരോട് പറഞ്ഞു. തന്റെ ഒരു കൂട്ടുകാരിയുടെ വീട്ടില്‍ ആ രാത്രി കിടക്കാന്‍ പോകയാണെന്ന്. അച്ഛനും അമ്മയ്ക്കുമൊക്കെ സന്തോഷമായി. മകള്‍ക്ക് സൗഹൃദങ്ങളൊക്കെ ആയല്ലോ. അമ്മ തന്നെയാണ് അവളുടെ ബാഗ് ഒക്കെ പാക്ക് ചെയ്തു കൊടുത്തത്. ബ്രഷും പേസ്റ്റും തുണികളുമൊക്കെ നിറച്ച ബാഗ് കൊടുത്ത് അവളെ യാത്രയാക്കുമ്പോള്‍ അമ്മ സന്തോഷത്തോടെ അവളോട് പറഞ്ഞു ഐ ലവ് യൂ !
അല്‍പം പണം കൊടുത്തപ്പോള്‍ തങ്ങള്‍ക്കായി മദ്യം വാങ്ങിത്തരാന്‍ ആളെ കിട്ടാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്ന് അവളോര്‍ക്കുന്നു. പിന്നീട് അവര്‍ പാര്‍ക്കിലിരുന്ന് മദ്യപിച്ചു കൊണ്ട് പോപ്പ് മ്യൂസിക്കിനെ കുറിച്ചൊക്കെ സംസാരിച്ചപ്പോള്‍ താനൊരു 12-കാരിയല്ല വല്യ ആളായതു പോലെയൊക്കെ തോന്നിയെന്ന് അവള്‍ ഇപ്പോഴും ഓര്‍ക്കുന്നു. അന്ന് തന്റെ കൂട്ടുകാരെ സന്തോഷിപ്പിക്കാനായി ജീന്‍സ് ധരിച്ചാണ് പോയതെന്നും കണ്ണടയില്ലെങ്കില്‍ കാര്യമായൊന്നും കാണുവാനാകില്ലെങ്കിലും കട്ടിക്കണ്ണട വയ്ക്കാതെയാണ് അന്ന് പോയതെന്നും അവളുടെ ഓര്‍മ്മയിലുണ്ട്.
മദ്യപിച്ച് ശീലമില്ലാത്ത ആളായതിനാല്‍ വളരെ പെട്ടെന്നു തന്നെ റെബേക്കയ്ക്ക് തല കറങ്ങി. കണ്ണാടിയില്ലാത്തതിനാല്‍ കാഴ്ചയും തീര്‍ത്തും മങ്ങി. അപ്പോഴാണ് പത്തിരുപത്തിനാല് വയസ്സ് പ്രായമുള്ള നാല് യുവാക്കള്‍ അവര്‍ക്കരികിലെത്തി അടുപ്പത്തോടെ സംസാരിച്ചു തുടങ്ങിയത്. അപ്പോള്‍ റെബേക്കായ്ക്ക് ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. കാരണം ഇതുവരെ ആണുങ്ങളാരും ഒരിടത്തു വച്ചും അവളെ ശ്രദ്ധിക്കുന്നതായി അവള്‍ക്ക് തോന്നിയിട്ടേ ഇല്ലായിരുന്നു. ഇപ്പോള്‍ പുരുഷന്മാര്‍ക്ക് തന്നോട് താത്പര്യം തോന്നുന്ന സാഹചര്യങ്ങളുണ്ടായതില്‍ അവള്‍ ആത്മാര്‍ത്ഥമായി സന്തോഷിച്ചു. മദ്യപിച്ച് വെളിവില്ലാതെ അവരോടൊത്ത് പാതിരാവോളം സംസാരിച്ചിരുന്നു. അതിനിടെ എപ്പോഴോ കൂട്ടുകാരികള്‍ പോയിരുന്നു. അവര്‍ പോകുമ്പോള്‍ തന്നെയും വിളിച്ചിരുന്നോ എന്നു പോലും അവളോര്‍ക്കുന്നില്ല. ഏതായാലും ആ നാലു പുരുഷന്മാരോടൊപ്പം പാതിരാത്രിയില്‍ താന്‍ ഒറ്റയ്ക്കാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ എഴുന്നേറ്റ് പോകാന്‍ തുടങ്ങിയതാണ്. അപ്പോഴാണ് അവര്‍ അവളെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചു കൊണ്ടു പോയത്. ആ നാലു പേരും മാറി മാറി അവളെ മാനഭംഗപ്പെടുത്തി.
അച്ഛനമ്മമാരോട് കള്ളം പറഞ്ഞതിന്റെ ഫലമാണതെന്ന് അതീവ വേദനയോടെ അവള്‍ തിരിച്ചറിഞ്ഞു,. എന്തായാലും ഇതൊന്നും അവരോട് ഒരിക്കലും പറയില്ലെന്ന് അവള്‍ തീരുമാനിച്ചു. കരഞ്ഞ് നേരം വെളുപ്പിച്ചു. അതിനുശേഷം ഒരു പബഌക് ടോയ്‌ലറ്റില്‍ കയറി ശരീരമാകെ വൃത്തിയാക്കിയതിനുശേഷം പ്രഭാത ഭക്ഷണ സമയത്ത് അവള്‍ വീട്ടില്‍ തിരിച്ചെത്തി. കൂട്ടുകാരിയുടെ വീട്ടില്‍ സ്ലീപ് ഓവറിനു പോയിട്ടു വന്നതിന്റെ ഉത്സാഹമൊന്നും കാണുന്നില്ലല്ലോ എന്ന് ഡാഡിയും മമ്മിയും പറഞ്ഞെങ്കിലും അവള്‍ പ്രതികരിച്ചില്ല.
ആ രാത്രിയോടു കൂടി അവള്‍ പുതിയ ആളായി മാറി. മാതാപിതാക്കളേയോ അനുജനെയോ അനിയത്തിയേയോ പഠനത്തേയോ കുറിച്ച് ചിന്തിക്കാതായി. ചീത്ത കൂട്ടുകെട്ടുകളായിരുന്നു പിന്നീട് അവള്‍ക്കുണ്ടായത്. മദ്യം , മയക്കുമരുന്ന്, സെക്‌സ് അങ്ങനെ രണ്ടു വര്‍ഷം ജീവിതം കൈവിട്ടുള്ള കളിയാണ് അവള്‍ കളിച്ചത്. അവളുടെ പ്രായത്തേക്കാള്‍ വളരെ മുതിര്‍ന്ന ബോയ്ഫ്രണ്ടുകളാണ് അന്ന് അവള്‍ക്കുണ്ടായിരുന്നത്. ലൈംഗിക രോഗങ്ങളെ കുറിച്ചോ ഗര്‍ഭവതിയാകുന്നിനെ കുറിച്ചോ ഒന്നും ചിന്തിക്കാതെ കുത്തഴിഞ്ഞ ജീവിതമാണ് നയിച്ചത്. എന്നിട്ടും എങ്ങനെയോ ഇതു രണ്ടും അവളെ ബാധിച്ചില്ല.
മകളുടെ ഈ മാറ്റം കണ്ട് തകര്‍ന്ന മാതാപിതാക്കള്‍ അവളെ പുറത്തു വിടാതെ പൂട്ടിയിടാന്‍ ശ്രമിച്ചു.എന്നാല്‍ ജനലിലൂടെ ഊര്‍ന്നിറങ്ങി അവള്‍ രാത്രികളില്‍ പുറത്തിറങ്ങിപ്പോയി. ദിവസങ്ങളോളം വീട്ടില്‍ വരാതായി. വീട്ടുകാര്‍ പോലീസിനെ കൊണ്ട് പിടിപ്പിച്ച് വീട്ടില്‍ കൊണ്ടു വന്നു. രണ്ടു ദിവസം കഴിയുമ്പോള്‍ വീണ്ടും വീടു വിട്ടു പോകും. ഡാഡി രാത്രികളില്‍ തെരുവില്‍ മുഴുവന്‍ കാറോടിച്ചു നടക്കും. എവിടെയെങ്കിലും വച്ച് തന്നെ കണ്ടു കിട്ടുമോ എന്നറിയാന്‍. കൂട്ടുകാരുടെ വീട്ടിലേക്കെല്ലാം ഫോണ്‍ ചെയ്തു കൊണ്ടിരിക്കും. എന്തെങ്കിലും വിവരം അറിയാമോ എന്ന് ചോദിച്ചു കൊണ്ട്. അവര്‍ ക്ലാസ് ടീച്ചര്‍മാരുമായി സംസാരിച്ചു. എല്ലാത്തിനും എ പ്ലസ് നേടിയിരുന്ന അവളുടെ മാറ്റം അവരേയും അതിശയിപ്പിച്ചു. മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും മരവിപ്പിലൂടെ ആ രാത്രിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ വരുന്നത് തടയാനായി അവള്‍ ശ്രമിക്കയായിരുന്നു എന്നത് ആര്‍ക്കും അറിയില്ലായിരുന്നല്ലോ!
പിന്നീടൊരു ദിവസം രാത്രിയില്‍ അലഞ്ഞു നടക്കുന്നതിനിടെ 14-കാരിയായ അവളെ വളരെ മുതിര്‍ന്ന ഒരു സംഘം യുവതികള്‍ മര്‍ദ്ദിച്ചവശയാക്കി. അടിയും കൊണ്ട് തിരികെ വീട്ടിലെത്തി ഹൃദയം നീറിക്കിടക്കവേ അറിയാതൊരു പ്രാര്‍ത്ഥന ഉള്ളില്‍ നിന്നുയര്‍ന്നു, ദൈവം എന്നൊരാള്‍ ഉണ്ടെങ്കില്‍ ഈ ചെയ്തതൊക്കെ എന്നോട് പൊറുത്തു തരുമോ?അപ്പോള്‍ വെറുതെ ഉള്ളില്‍ നിന്നൊരു തോന്നല്‍ പൊന്തി വന്നു. ഇനിയൊരിക്കലും മദ്യവും മയക്കുമരുന്നും ഉപയോഗിക്കില്ലെന്ന്. ആ രാത്രിയിലെടുത്ത ശപഥം പിന്നീടൊരിക്കലും തെറ്റിച്ചിട്ടില്ല!
അന്ന് സ്റ്റെയര്‍കേസിറങ്ങി ചെന്ന് മമ്മിയോട് ഇനി ജീവിതത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുമെന്ന് ഉറപ്പു കൊടുത്തു. എങ്കിലും അവളിലെ മാറ്റം താത്ക്കാലികമായിരിക്കും എന്നാണവര്‍ കരുതിയത്. എന്നാലും ചീത്ത കൂട്ടുകെട്ടില്‍ നിന്നൊഴിവാക്കാന്‍ അവര്‍ അവളെ ദൂരെയുള്ള ഒരു സ്‌കൂളില്‍ ചേര്‍ത്തു. അവിടെ അവള്‍ പഴയതു പോലെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അവള്‍ എല്ലാത്തിനും എ ഗ്രേഡ് വാങ്ങി പാസ്സായി. ഡര്‍ഹം യൂണിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്‌സ് പഠനത്തിനു ചേര്‍ന്നു. യൂണിവേഴ്‌സിറ്റി പഠനത്തിനിടെ ഏഡ്രിയനെ കണ്ടുമുട്ടി. പിന്നീട് അവര്‍ വിവാഹിതരുമായി.
യൂണിവേഴ്‌സിറ്റി പഠനത്തിനിടെ ഒരു ദിവസമാണ് പാര്‍ക്കില്‍ വച്ച് അന്ന് മാനഭംഗം ചെയ്യപ്പെട്ടിരുന്നു എന്ന വിവരം മമ്മിയോട് പറഞ്ഞത്. ഡാഡിയെ അറിയിക്കണമെന്നും അമ്മയോട് അവള്‍ ആവശ്യപ്പട്ടു. അമ്മ വിതുമ്പിക്കരഞ്ഞു. അന്നു തന്നെ ഇതു പറഞ്ഞിരുന്നെങ്കില്‍ വിവരം പോലീസില്‍ അറിയിക്കാമായിരുന്നല്ലോ എന്നവര്‍ പറഞ്ഞു. പിന്നീട് ജേര്‍ണലിസം പഠനം പൂര്‍ത്തിയാക്കിയ റെബേക്കാ മാധ്യമ പ്രവര്‍ത്തകയായി ജോലി നോക്കുന്നു. അതിനിടെ ധാരാളം ബലാല്‍സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനിട വന്നപ്പോഴൊക്കെ താന്‍ അന്ന് പോലീസിനെ സമീപിച്ചിരുന്നെങ്കില്‍ ഒരു തെളിവുകളും പോലീസിന് കൊടുക്കാന്‍ തനിക്കാവുമായിരുന്നില്ലല്ലോ എന്നോര്‍ക്കുമത്രേ. മദ്യപിച്ച് യാതൊരു ബോധവുമില്ലാത്ത സ്ഥിതിയിലായിരുന്നു അന്ന് താനെന്ന് റെബേക്കാ ഓര്‍ക്കുമായിരുന്നു.
ഇന്ന് ഒരു പെണ്‍കുഞ്ഞിന്റെ മാതാവാണ് റെബേക്ക. ഏഡ്രിയനോടൊപ്പം സന്തോഷ ജീവിതം നയിക്കുമ്പോഴും ഇന്ന് കൊച്ചുപെണ്‍കുട്ടികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ ആശങ്കയുണ്ട് റെബേക്കക്ക്. എന്നാലും തന്റെ മകള്‍ക്ക് തന്റെ സ്‌നേഹത്തിന്റെ കരുതലും പിന്തുണയും എല്ലാ കാര്യത്തിലും ഏതുസാഹചര്യത്തിലും ഉണ്ടായിരിക്കുമെന്ന് റെബേക്കാ അടിവരയിട്ടുറപ്പിക്കുന്നു.
https://www.facebook.com/Malayalivartha